കാസർകോട്: കാസർകോട്ടു നിന്ന് കാണാതായ മർവാൻ ജോലി ചെയ്തിരുന്ന പീസ് ഇന്റർ നാഷണൽ സ്കൂൾ അധികൃതർ പറയുന്നത് അയാൾ മാർച്ച് അവസാനം ജോലി രാജിവെച്ച് ഉന്നത പഠനത്തിന് പോയെന്നാണ്. പക്ഷെ മർവാന്റെ ബന്ധുക്കൾ പറയുന്നത് സ്കൂൾ അധികൃതർ ട്രെയിനിംഗിന് അയക്കുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയതെന്നാണ്.
അത് സ്കൂൾ അധികാരികൾ നിഷേധിക്കുന്നതോടെ സംഭവത്തിന് പിന്നിലെ ദുരൂഹത വർദ്ധിക്കുകയാണ്. അതേസമയം മുസ്ലിം ലീഗിന്റെ ഉന്നത നേതാക്കൾ കാണാതായവരുടെ ബന്ധുക്കൾക്ക് മേൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ സമ്മർദ്ദം ചെലുത്തുന്നതായി സൂചനയുണ്ട്. മക്കൾ വിദേശങ്ങളിൽ ജോലിക്കും ഉന്നത പഠനത്തിനുമായി പോയതാണെന്ന് പറയുവാൻ ചില നേതാക്കൾ ഇവരെ സമീപിച്ചിട്ടുണ്ട്.കാരണം കാണാതായ ചിലർ ജില്ലയിലെ ഉന്നതരായ ലീഗ് നേതാക്കളുടെ ബന്ധുക്കൾ കൂടിയാണ്.
18 പേരെയാണ് പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിൽ നിന്നു കാണാതായത്. ഇവരിൽ എട്ടു പുരുഷന്മാരും ആറു യുവതികളും മൂന്നു കുട്ടികളുമാണ്. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളെ കുറിച്ച് അന്വേഷിക്കുന്നതിനു ജില്ലാ പൊലീസ് ചീഫ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഹൊസ്ദുർഗ്ഗ് ഡി വൈ എസ് പി സുനിൽ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 20പേരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: