തിരുവനന്തപുരം: കേന്ദ്ര സര്‍വ്വകലാശാലയിലെ അയ്യന്‍കാളി പഠനകേന്ദ്രത്തിന്റെയും അയ്യന്‍കാളി ചെയറിന്റെയും ഉദ്ഘാടനം കേന്ദ്ര സാമൂഹ്യനീതി മന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ട് നിര്‍വ്വഹിച്ചു. പഠനകേന്ദ്രത്തില്‍ രണ്ട് ഹോസ്റ്റലുകള്‍ നിര്‍മ്മിക്കാന്‍ ആറു കോടിരൂപയും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ ഡോ. അംബേദ്ക്കറുടെ പേരില്‍ ചെയര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന ഗവണ്മെന്റ്സ്ഥലം ലഭ്യമാക്കിയാല്‍ പഠനകേന്ദ്രത്തിന്റെ കൂടുതല്‍ ശാഖകള്‍ തുറന്ന് കേന്ദ്രം ധനസഹായം നല്‍കുമെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി
മഹാത്മാ അയ്യന്‍കാളിയുടെ സമരങ്ങള്‍ ഗാന്ധിജിക്കും പ്രചോദനമായെന്ന് മന്ത്രി പറഞ്ഞു. പിന്നാക്കക്കാര്‍ക്ക് സ്കൂളിലോ ആരാധനാലയങ്ങളിലോ പോകാന്‍ അനുവാദമില്ലായിരുന്നു. ഇതെല്ലാം സമാധാന സമരങ്ങളിലൂടെ തിരുവിതാംകൂര്‍ ഭരണാധികാരികളില്‍ നിന്നും അയ്യന്‍കാളി നേടിയെടുത്തു. ഇത്തരം സമരമാര്‍ഗ്ഗങ്ങളായിരുന്നു ഗാന്ധിജിയെയും അയ്യന്‍കാളിയെയും തമ്മില്‍ അടുപ്പിച്ചത്. സാമൂഹിക പരിഷ്കര്‍ത്താവിനോടൊപ്പം മികച്ച സാമാജികന് കൂടിയായിരുന്നു അയ്യന്‍കാളി.
എന്നാല്‍ അയ്യന്‍കാളിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെപോയി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് അയ്യന്‍കാളിയുടെ പേര് സാംസ്ക്കാരിക നായകരുടെ പട്ടികയില്‍ യുജിസി ഉള്‍പ്പെടുത്തിയതും അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിനടുത്ത് പഠനകേന്ദ്രം തുടങ്ങുന്നതിനു അനുമതി നല്കിയതും. പട്ടികജാതി വിഭാഗക്കാര്‍ക്ക് പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി കര്‍മ്മ പദ്ധതികളും ആവശ്യത്തിനനുസരിച്ച് ഫണ്ടും അനുവദിക്കുന്നുണ്ട്. മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ, രജിസ്ട്രാര്‍ പ്രൊഫ. കെ.പി. സുരേഷ്, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് ടി.വി.ബാബു, ഡോ.കെ. ജയപ്രസാദ്, ടി.കെ. അനിയന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: