പയ്യന്നൂര്‍: കഴിഞ്ഞ ദിവസം പയ്യന്നൂര്‍ മേഖലയില്‍ സിപിഎം നടത്തിയ അക്രമം ആസൂത്രിതമെന്ന് വ്യക്തം. നഷ്ടം കോടിയിലേറെ രൂപയുടേതാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ പയ്യന്നൂര്‍ മേഖലയില്‍ അഴിഞ്ഞാടിയ സിപിഎം ക്രിമിനല്‍ സംഘം 21 സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളാണ് അക്രമിച്ച് തകര്‍ത്തത്. ഇതില്‍ പകുതിയിലേറെ വീടുകളും പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. ആകെ 29 വാഹനങ്ങളാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. ഒരു ബസ്സ്, 5 കാറുകള്‍, 7 ഓട്ടോറിക്ഷകള്‍, 11 ബൈക്കുകള്‍, 3 ടെമ്പോട്രാവലറുകള്‍, ഒരു ട്രക്കര്‍, ഒരു സൈക്കിള്‍ എന്നിങ്ങനെയാണ് അഗ്നിക്കിരയാക്കിയ വാഹനങ്ങള്‍. ഇതുകൂടാതെ അനാധിക്കടകള്, ബേക്കറി, വിദ്യാലയം, സംഘ കാര്യാലയം എന്നിവയും പൂര്‍ണ്ണമായും നശിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ഏകദേശം രണ്ട് മണിക്കൂറോളം ഈ മേഖലകളില്‍ അഴിഞ്ഞാടിയ അക്രമികള്‍ക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ആര്‍എസ്എസ് ജില്ലാ കാര്യവാഹ്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് തുടങ്ങി സംഘപരിവാര്‍ സംഘടനയുടെ ചുമതലയുള്ള നേതാക്കളുടെ വീടുകളിലടക്കമാണ് ഭീകര താണ്ഡവം നടന്നത്. ഇവര്‍ വീട്ടിലില്ലാത്തതിനാലാണ് പലരും രക്ഷപ്പെട്ടത്. ഇതിനുശേഷമാണ് ബിഎംഎസ് മേഖലാ പ്രസിഡണ്ട് അന്നൂരിലെ സി.കെ.രാമചന്ദ്രനെ സംഘം പൈശാചികമായി വീടിനുള്ളില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യവാഹ് കാരയിലെ ടി.രാജേഷിന്റെ വീട് അക്രമിച്ച സംഘം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ്സ് രണ്ട് ട്രാവലറുകള്‍, ഒരു കാറ്, രണ്ട് ബൈക്കുകള്‍, ഒരു ട്രക്കര്‍ എന്നിവ പൂര്‍ണ്ണമായും അഗ്നിക്കിരയാക്കി. വീടും പൂര്‍ണ്ണമായി തകര്‍ത്തിട്ടുണ്ട്.
അന്നൂരിലെ സി.കെ.രാമചന്ദ്രന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ അഗ്നിക്കിരയാക്കിയ സംഘം വീടും പൂര്‍ണ്ണമായി തകര്‍ത്തു. കാരയിലെ ടി.വി.നന്ദകുമാറിന്റെ പുതുതായി നിര്‍മ്മിച്ച വീടും മുറ്റത്ത് നിര്‍ത്തിയിട്ട ഒരു ബൈക്ക്, സൈക്കിള്‍ എന്നിവയും തകര്‍ത്തു.
കാരയിലെ എ.കെ.ഉണ്ണികൃഷ്ണന്റെ വീട്, ഓട്ടോറിക്ഷ, ബൈക്ക്, വെള്ളൂര്‍ കണിയേരിയിലെ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍കുമാറിന്റെ വീട്, വീട്ടുപകരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായി തകര്‍ത്തു. വീട്ടിലെ ഗ്യാസ്, ഫര്‍ണിച്ചറുകള്‍, ടി.വി. തുടങ്ങിയവയെല്ലാം കിണറ്റിലെറിയുകയായിരുന്നു. ജിഷ്ണു കുഞ്ഞിമംഗലത്തിന്റെ വീട്, ബൈക്ക്, സഹദേവന് ചിറ്റടിയുടെ വീട്, ബൈക്ക്, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി നാരായണന് ചിറ്റയുടെ വീട്, മൂന്ന് ബൈക്കുകള്‍, ചിറ്റടിയിലെ താടില്‍ കുഞ്ഞികൃഷ്ണന്റെ വീട്, കോറോത്തെ പ്രകാശന്റെ വീട്, കട, ബൈക്ക്, കോറോത്തെ പനക്കല്‍ ബാലകൃഷ്ണന്റെ വീട്, കാറ്, ബൈക്ക്, കോറോത്തെ കെ.വി.റജിലിന്റെ വീട്, ഓട്ടോറിക്ഷ, കോറോത്തെ ടി.വി.രാജേഷിന്റെ വീട്, ഓട്ടോറിക്ഷ, കോറോത്തെ പി.ഷൈജുവിന്റെ വീട്, കാറ്, കോറോത്തെ സുരേന്ദ്രന് മുതിയലത്തിന്റെ വീട്, പുഞ്ചക്കാട്ട് വീനോദിന്റെ വീട്, ബൈക്ക്, കരിവള്ളൂര്‍ ചിറ്റയില്‍ സത്യന്റെ ടെമ്പോ ട്രാവലര്‍, ചിറ്റയില്‍ രാമചന്ദ്രന്റെ വീട്, ബൈക്ക്, ബിജെപി മണ്ഡലം പ്രസിഡണ്ട് കരിവള്ളൂരിലെ എം.പി.രവീന്ദ്രന്റെ വീട്, കാര്‍ എന്നിവ പൂര്‍ണ്ണമായി അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്.
ഇതുകൂടാതെ അന്നൂരിലെ ആര്‍ഷവിദ്യാലയം പൂര്‍ണ്ണമായി തകര്‍ത്തു. ഇരുപതോളം കസേരകള്‍, സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കാനായി കരുതിവെച്ച എല്‍സിഡി പ്രൊജക്ടര്‍, കമ്പ്യൂട്ടര്‍, നൂറുകണക്കിന് പുസ്തകങ്ങള്‍, ഡസ്ക്, ബഞ്ച് തുടങ്ങിയ മുഴുവന്‍ ഫര്‍ണ്ണിച്ചറുകളും നശിപ്പിച്ചിട്ടുണ്ട്. ചെറുതാഴത്തെ സംഘകാര്യാലയവും പൂര്‍ണ്ണമായും തകര്‍ത്തു. ഞായറാഴ്ച ഗൃഹപ്രവേശം നടന്ന താടില്‍ കുഞ്ഞികൃഷ്ണന്റെ വീട്ടിലുണ്ടായിരുന്ന വാടക സാധനങ്ങള്‍ മുഴുവന്‍ സിപിഎം അക്രമി സംഘം നശിപ്പിച്ചിട്ടുണ്ട്. ഒരുകോടിയെലേറെ രൂപയുടെ നഷ്ടമാണ് പ്രാധമികമായി കണക്കാക്കപ്പെടുന്നത്.
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഈ മണ്ഡലത്തില്‍ നിന്നും പതിനഞ്ചായിരത്തിലധികം വോട്ടുകളാണ് ലഭിച്ചത്. മണ്ഡലത്തില്‍ ബിജെപി അംഗബലം വര്‍ദ്ധിക്കുന്നതില്‍ വിറളിപൂണ്ട സിപിഎം പല മേഖലയിലും സംഘര്‍ഷത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ആസൂത്രിതമായി വ്യാപക അക്രമങ്ങള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: