ഒരു രാജ്യത്തിന്റെ പുരോഗതിക്ക് പ്രജകളുടെ അദ്ധ്വാനം മാത്രം പോര. ഭരണാധികാരി പരിശുദ്ധനും നിസ്വാർത്ഥനും ജനക്ഷേമ തൽപരനും കൂടിയായിരിക്കണം. ശ്രീരാമൻ ലക്ഷ്ണമനെ യുവരാജാവായി അഭിഷേകം ചെയ്തു. ലക്ഷ്മണന് രാജ്യഭരണത്തിൽ താൽപര്യമില്ലാതിരുന്നിട്ടും ജ്യേഷ്ഠനെ സേവിക്കാൻവേണ്ടി മാത്രം അതു സ്വീകരിച്ചു. പരമാത്മാവായ രാമൻ സമസ്തകർമ്മങ്ങളുടെയും സാക്ഷിയും നിത്യനിർമ്മണലസ്വരൂപനും കർത്തൃത്വ ഭോക്തൃത്വ ഭാവമില്ലാത്തവനും നിർവികാരനും ആനന്ദസ്വരൂപനുമാണ്.
എങ്കിലും മനുഷ്യരൂപമെടുത്തതിനാൽ വിഹിതകർമ്മങ്ങളെല്ലാം അനുഷ്ഠിക്കണമല്ലോ. അതുകൊണ്ട് മഹാരാജാവെന്ന നിലയിലും പരിപൂർണനായിരുന്നു. അനേകം അശ്വമേധയാഗം നടത്തി ധാരാളം ദക്ഷിണ നൽകി. കൂടാതെ സമസ്തയജ്ഞങ്ങളും അനുഷ്ഠിച്ചു. രാമരാജ്യത്തിൽ വിധവകളുടെ നിലവിളി കേട്ടില്ല. ബാലമരണങ്ങളില്ല, സർപ്പഭയമോ, രോഗഭയമോ, കൊള്ളക്കാരുടെ ഭയമോ ഉണ്ടായിരുന്നില്ല. അകാരമരണങ്ങൾ സംഭവിച്ചില്ല.
രാജ്യത്ത് അനർത്ഥങ്ങളൊന്നും ഉണ്ടായില്ല. പ്രജകൾ നല്ലതു ചിന്തിക്കുകയും നല്ലതു പറയുകയും നല്ലതു ചെയ്യുന്നവരുമായിരുന്നു. എല്ലാവർക്കും രാജാവിനെപ്പോലെ പരസ്പരം അനുകമ്പയുണ്ട്. അവർ ധർമ്മം അനുഷ്ഠിക്കുന്നവരുമായിരുന്നു. പ്രജകൾ രാമനെ രാജാവെന്നതിനു പരിപിതാവിനെപ്പോലെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്തു. രാമസ്മരണയായിരുന്നു എല്ലാവരിലും. ധർമ്മം നിലനിൽക്കുന്ന രാജ്യത്ത് പ്രകൃതി ശക്തികളും കനിഞ്ഞനുഗ്രഹിക്കുമല്ലോ. കടുത്ത വേനലോ അതിശൈത്യമോ വെള്ളപ്പൊക്കമോ വരൾച്ചയോ ഒന്നും അയോദ്ധ്യയിലുണ്ടായിരുന്നില്ല. ജനങ്ങളെ സ്വന്തം മക്കളെയെന്നപോലെ സംരക്ഷിച്ച് പതിനായിരം വർഷം രാമൻ രാജ്യഭാരം നടത്തി.
രാമായണ കഥാമൃതം അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: