കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളില്‍ ഗണ്യമായ സ്വാധീനമുള്ള പ്രസ്ഥാനമാണ് ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം അഥവാ എസ്എന്‍ഡിപി യോഗം. ഗുരുദേവന് അരുളിചെയ്തതുപോലെ സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും സമുദായത്തെയും സമൂഹത്തെ ആകെയും യോഗം സജ്ജരാക്കുന്നു. ദശാബ്ദങ്ങളായി നിശബ്ദമായും നിരന്തരമായും നടന്നുപോന്ന ഈ പ്രക്രിയ സക്രിയമായത് വെള്ളാപ്പള്ളി നടേശന് ജനറല്‍ സെക്രട്ടറിയായതുമുതലാണ്. ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ജനസമൂഹത്തെ ശാക്തീകരിക്കുന്നതിന് നടപ്പിലാക്കിയ നിരവധി പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് മൈക്രോ ഫിനാന്‍സ്.
ഒരു വ്യാഴവട്ടത്തിലേറെയായി അത് നല്ലരീതിയില്‍ തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സംരംഭം മുടക്കംകൂടാതെ നടന്നുപോകുമ്പോള്‍ അസൂയാലുക്കള്‍ തലപൊക്കുന്നത് സ്വാഭാവികം. കത്തുകളും ഊമക്കത്തുകളും പരാതികളും നിരവധി വന്നെങ്കിലും അവയെല്ലാം ഉത്തരവാദിത്തബോധമുള്ളവര്‍ തള്ളിക്കളയുകയായിരുന്നു. കാരണം മൈക്രോ ഫിനാന്‍സ് സംവിധാനംവഴി ആശ്വാസം കൊള്ളുന്നവര്‍ അടിസ്ഥാന വര്ഗമാണെന്നതുകൊണ്ടുതന്നെ. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇത് സംബന്ധിച്ച് നിജസ്ഥിതി കഴിഞ്ഞദിവസം വെളിപ്പെടുത്തുകയുണ്ടായി. നാളിതുവരെ ഏകദേശം രണ്ടായിരത്തി എഴുന്നൂറ് കോടിരൂപയോളം വിവിധ ബാങ്കുകളില്‍നിന്നായി 75000 എസ്എച്ച്ജികളിലൂടെ വിതരണം ചെയ്തിട്ടുണ്ട്. ഇതിനുപുറമെയാണ് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍നിന്നും വായ്പ അനുവദിച്ചത്.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് മുഖേന എസ്എന്‍ഡിപി യോഗത്തിന് ലഭ്യമായ മൈക്രോ ഫിനാന്‍സ് ലോണുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഈ പദ്ധതിയില്‍ എസ്എന്‍ഡിപി യോഗത്തിന് 2003 മുതല്‍ ഏഴുതവണകളായി 10 കോടിരൂപയും 2014 ജൂണില്‍ അഞ്ചുകോടിരൂപയും ഉള്‍പ്പെടെ മൊത്തം 15 കോടിരൂപ മാത്രമാണ് ആകെ ലഭിച്ചത്. ഇതാവട്ടെ ബാങ്കുകളില്‍നിന്ന് ആകെ കൊടുത്ത തുകയുടെ 0.55% മാത്രമാണ്. ഇത് കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷനില്‍നിന്നും എസ്എന്‍ഡിപി യോഗത്തിന്റെ അക്കൗണ്ടിലേക്ക് എട്ട് ഗഡുക്കളായി ലഭിച്ചു എന്നാണ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളത്. ഈ വായ്പ കോര്പ്പറേഷന് മുന്നോട്ടുവച്ച അതേ വ്യവസ്ഥയില്‍ തന്നെ എസ്എന്‍ഡിപി യൂണിയനുകള്‍ക്ക് എസ്എന്‍ഡിപി യോഗം നല്കി.
എസ്എച്ച്ജികള്‍ക്ക് ഈ പണം എത്തുന്നതുവരെയുള്ള എല്ലാ പ്രക്രിയകളും ചെക്ക് മുഖേനയാണ് നടന്നിട്ടുള്ളത്. എസ്എന്‍ഡിപി യോഗത്തിന് മൂന്ന് ശതമാനം പലിശയ്ക്ക് ലഭിക്കുന്ന പണം അതേ പലിശയ്ക്ക് തന്നെയാണ് എസ്എച്ച്ജികള്‍ക്ക് വിതരണം ചെയ്യാനായി നല്‍കിയിട്ടുള്ളത്. നിയമപ്രകാരം എസ്എച്ച്ജികള് അവരുടെ അംഗങ്ങള്‍ക്ക് അഞ്ച് ശതമാനം പലിശയ്ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. പരമാവധി 36 തവണകൊണ്ട് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ എസ്എന്‍ഡിപി യോഗം കൃത്യമായി പാലിച്ചുവരുന്നതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഈ പദ്ധതിയുടെ നടത്തിപ്പില്‍ ഒരു ഘട്ടത്തില്‍പോലും ഒരു രൂപാപോലും പണമായി എസ്എന്‍ഡിപി യോഗത്തിന്റെ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല. ഈ പദ്ധതിയുടെ കണക്കുകള്‍ സുതാര്യവും, 12000ത്തില്‍ അധികം വരുന്ന യോഗ വാര്‍ഷിക പ്രതിനിധികള്‍ക്കും, എസ്എന്‍ഡിപി യോഗത്തിന്റെ കീഴില്‍ വരുന്ന എസ്എന്‍ഡിപി യൂണിയനുകള്‍ക്കും, എല്ലാ ശാഖായോഗാംഗങ്ങള്ക്കും യോഗത്തിന്റെ വാര്‍ഷിക കണക്കിന്റെ ഭാഗമായി അച്ചടിച്ച് വിതരണം ചെയ്യുന്നതായാണ് വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. 2003 മുതല്‍ 2013വരെ 10കോടി രൂപ പലിശ സഹിതം ഒരു മുടക്കവും കൂടാതെ അടച്ചുതീര്‍ക്കുകയും 2014ല്‍ ലഭിച്ച അഞ്ച് കോടിരൂപയുടെ 36 മാസത്തെ തിരിച്ചടവില്‍ നാളിതുവരെ 22 തവണ യാതൊരുവിധ കുടിശികയുമില്ലാതെ തിരിച്ചടക്കുകയും ചെയ്തതായി ജനറല്‍ സെക്രട്ടറി വെളിപ്പെടുത്തുകയും ചെയ്യുന്നു.
യോഗത്തിന് ലോണായി ലഭിച്ചത് 15 കോടിമാത്രമാണെന്നിരിക്കെ എസ്എന്‍ഡിപി യോഗം നേതാക്കന്മാര് 15 കോടിരൂപ അപഹരിച്ചു എന്ന പ്രചാരണവും ആരോപണവും അതിശയോക്തിയുള്ളതാണ്. ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാണ്. എന്തുവന്നാലും വെള്ളാപ്പള്ളി നടേശനെ കേസില്‍ കുടുക്കുക. സമൂഹമധ്യത്തില്‍ പണാപഹരണം നടത്തി എന്ന് പരത്തുക. ഇത് ചെന്നായ ആട്ടിന്കുട്ടിയോട് പറയുന്നതുപോലുള്ള ന്യായമാണ.് തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിന് ചേരാത്തനിലപാട് സ്വീകരിച്ചാല്‍ നശിപ്പിച്ചുകളയും എന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കിയത്. അത് നടപടികളിലേക്കെത്തിച്ച് മേനിനടിക്കാനാണ് മാര്‍ക്സിസ്റ്റ് സര്‍ക്കാരും വാശിയോടെ പ്രവര്‍ത്തിക്കുന്നത്.
ഒരു ദുര്‍ബല വിഭാഗത്തെ സ്വന്തംകാലില്‍ നില്‍ക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും പ്രാപ്തരാക്കിയതിന് വെള്ളാപ്പള്ളിയെ ക്രൂശിക്കുമ്പോള്‍ അതിന്റെ പിന്നിലെ ലക്ഷ്യം സമുദായത്തെ ദുര്‍ബലപ്പെടുത്തുകയാണ്. അത് അനുവദിച്ചുകൊടുക്കാന്‍ ആത്മാഭിമാനമുള്ളവര്ക്കാവില്ല. ഓലപ്പാമ്പുകാട്ടി സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നോക്കുന്നത് ഭീരുത്വമാണ്. ഒരു സര്‍ക്കാരിനും ഇത് ഭൂഷണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: