അമേരിക്ക, റഷ്യ, ബ്രിട്ടൺ, ചൈന, ജപ്പാൻ, കൊറിയ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഒളിമ്പിക്സുകളിൽ മെഡൽ വേട്ട നടത്തുമ്പോൾ ഇന്ത്യയുടെ സ്ഥാനം ഇത്തവണയും എവിടെയായിരിക്കും. അടുത്ത മാസം 5ന് ബ്രസീലിലെ റിയോ ഡി ജനീറോയിൽ അരങ്ങേറുന്ന 31-മത് ലോക കായികമേളക്ക് ജംബോ സംഘത്തെ അയക്കുന്ന രാജ്യം തികഞ്ഞ പ്രതീക്ഷയിലാണ്. 121 പേരാണ് 120 കോടി ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കാരിക്കാനായി മത്സരത്തിനിറങ്ങുക. മുൻ ഒളിമ്പിക്സുകളേക്കാൾ ഏറെ കൂടുതലാണിത്. 2012-ലെ ഒളിമ്പിക്സിൽ 83 പേർ പങ്കെടുത്ത സ്ഥാനത്താണ് ഇത്തവണ നൂറും കടന്ന് ഇന്ത്യൻ സംഘം. അത്ലറ്റിക്സിൽ മാത്രം 36 താരങ്ങളാണ് മത്സരിക്കുക. 38 പേരെയായിരുന്നു അത്ലറ്റിക് ഫെഡറേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
മലയാളിതാരം മുഹമ്മദ് അനസും നിർമല ഷെയ്റോണും വ്യക്തിഗത 400 മീറ്ററിലും 4-400 മീറ്റർ റിലേയിലും യോഗ്യതനേടിയ ടീമിലുണ്ടായിരുന്നു. ഇവരെക്കൂടാതെ റിലേ ടീമിലേക്ക് പ്രിയങ്ക പൻവാറിനെയും ലളിത് മാഥൂറിനെയും ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ, അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷൻെറ എറ്റവും പുതിയ നിയമമനുസരിച്ച് വ്യക്തിഗത ഇനത്തിൽ മത്സരിക്കുന്നവർക്ക് റിലേയിൽ പങ്കെടുക്കണമെങ്കിൽ ടീമിൽ അവരെയും ഉൾപ്പെടുത്തണം. ഇതോടെയാണ് രണ്ടുപേരെ കുറക്കാൻ നിർബന്ധിതരായത്.
കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിൽ നേടിയ ആറ് മെഡലുകളേക്കാൾ കൂടുതൽ റിയോയിൽ നിന്ന് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ താരങ്ങൾ. കഴിഞ്ഞ തവണ രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. ഷൂട്ടിങിൽ വിജയകുമാറും ഗുസ്തിയിൽ സുശീൽകുമാറുമാണ് കഴിഞ്ഞ തവണ രാജ്യത്തിനായി വെള്ളിമെഡലുകൾ നേടിയത്. ബാഡ്മിന്റണിൽ സൈന നെഹ്വാൾ, ബോക്സിങിൽ മേരികോം, ഗുസ്തിയിൽ യോഗേശ്വർ ദത്ത്, ഷൂട്ടിങിൽ ഗഗൻ നാരംഗ് എന്നിവർ വെങ്കലവും നേടി.
നരേന്ദ്രമോദി സർക്കാരിന്റെ കായികനയങ്ങളും ഇത്തവണ രാജ്യത്തിന്റെ ഒളിമ്പിക്സ് പ്രതീക്ഷകൾ സജീവമാക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് വിദേശങ്ങളിൽ പരിശീലനം നടത്തുന്നതിനും മറ്റുമായി ലക്ഷക്കണക്കിന് രൂപയാണ് ചിലവഴിച്ചിട്ടുള്ളത്. ഇന്ത്യയിലെ മുൻനിര താരങ്ങൾക്കെല്ലാം ഇതിന്റെ ഗുണം ലഭിച്ചിട്ടുമുണ്ട്.
ഇതുകൊണ്ടുതന്നെ റിയോയിൽ പുതിയ ചരിത്രം കുറിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. പ്രത്യേകിച്ചും അത്ലറ്റിക്സിലും ഷൂട്ടിങിലും. വികാസ് ഗൗഡ, ഇന്ദർജിത് സിങ്, ടിന്റു ലൂക്ക, രഞ്ജിത്ത് മഹേശ്വരി, ജിൻസൺ ജോൺസൺ തുടങ്ങിയവർ ടീമിലുൾപ്പെടുമ്പോൾ, പുരുഷ-വനിതാ 4-400 മീറ്റർ റിലേ ടീമും മികച്ച ഫോമിലാണ്. ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ തുടർച്ചയായ നാലാം ഒളിമ്പിക്സിലാണ് മത്സരിക്കുന്നത്. എന്നാൽ പരിക്കിന്റെ പിടിയിലായ വികാസിന്റെ പങ്കാളിത്തം സംശയത്തിലായിരിക്കുകയാണ്. ഒളിമ്പിക്സിന് മുൻപ് കായികക്ഷമത തെളിയിച്ചാലേ വികാസ് ഗൗഡ പങ്കെടുക്കൂ.
ട്രിപ്പിൾജമ്പ് താരം രഞ്ജിത് മഹേശ്വരി, ഡിസ്കസ് താരം സീമ പൂനിയ എന്നിവർ മൂന്നാം ഒളിമ്പിക്സിനും നടത്തക്കാരൻ ഗുർമീത് സിങ്, ടിന്റു ലൂക്ക, സുധാ സിങ് എന്നിവർ രണ്ടാംതവണയും പങ്കെടുക്കുന്നു. രഞ്ജിത്ത് മഹേശ്വരി കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ സമാപിച്ച നാലാമത് ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ പുതിയ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ചാണ് റിയോ ടിക്കറ്റ് സംഘടിപ്പിച്ചത്. ഇത് ഈ വർഷത്തെ ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമായിരുന്നു. ഈ പ്രകടനം പുറത്തെടുത്താൽ രഞ്ജിത്തിൽ നിന്ന് ഇന്ത്യക്ക് ഒരു മെഡൽ പ്രതീക്ഷിക്കാൻ വകയുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ടിന്റു ലൂക്ക 800 മീറ്ററിൽ ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയാണ്. ലണ്ടൻ ഒളിമ്പിക്സിലും ടിന്റു മികച്ച പ്രകടനം നടത്തിയെങ്കിലും മുന്നേറ്റം സെമിയിൽ അവസാനിച്ചു. 800 മീറ്ററിലെ ദേശീയ റെക്കോർഡും ടിന്റുവിന്റെ പേരിൽത്തന്നെ. ഒരു മിനിറ്റ് 59.17 സെക്കൻഡാണ് ടിന്റുവിന്റെ പേരിലുള്ള റെക്കോർഡ്. എന്നാൽ ഈ പ്രകടനം മതിയാവില്ല മെഡൽ നേട്ടത്തിന് എന്ന കാര്യം ടിന്റുവിനു തന്നെ അറിയാം.
വനിതകളുടെ 100 മീറ്ററിൽ മൂന്നര ദശാബ്ദത്തിനുശേഷമാണ് ഇന്ത്യൻ പങ്കാളിത്തം. ഇന്ത്യൻ സ്പ്രിന്റ് റാണി പി.ടി. ഉഷയ്ക്കുശേഷം നിലവിലെ ദേശീയ ചാമ്പ്യൻ ദ്യുതി ചന്ദാണ് 1980-ലെ മോസ്കോ ഒളിമ്പിക്സിനുശേഷം സ്പ്രിന്റിൽ മത്സരിക്കാൻ യോഗ്യത നേടിയത്. പുരുഷന്മാരുടെ 800 മീറ്ററിൽ 32 വർഷത്തിനുശേഷമാണ് ജിൻസൺ ജോൺസൺ എന്ന മലയാളി താരത്തിലൂടെ ഇന്ത്യ പങ്കാളിത്തം നേടിയത്.
ഒളിമ്പിക്സ് തുടങ്ങാൻ ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും ഇന്ത്യ കഴിഞ്ഞ തവണത്തെ പ്രകടനം മറികടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അത്ലറ്റിക്സിൽ മെഡൽ നേടണമെങ്കിൽ നിലവിൽ യോഗ്യത നേടിയ താരങ്ങളെല്ലാം തങ്ങളുടെ ഏറ്റവും മികച്ച പ്രകടനത്തേക്കാൾ നല്ല പ്രകടനം നടത്തിയാലേ സാധിക്കൂ. ഇത്തവണ റിയോയിൽ ഇന്ത്യ എത്ര മെഡൽ നേടും എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഷൂട്ടിങിലും ബോക്സിങിലും ഗുസ്തിയിലുമാണ് ഇന്ത്യക്ക് ഏറ്റവും സാധ്യതകൾ.
ഷൂട്ടിങിൽ അഭിനവ് ബിന്ദ്ര, ഗഗൻ നാരംഗ്, ജിത്തു റായ്, ചെയ്ൻ സിങ്, മാനവ്ജിത് സിങ് സന്ധു എന്നിവരിലാണ് പ്രധാന പ്രതീക്ഷ. വനിതാവിഭാഗത്തിൽ അപൂർവി ചണ്ടേലയും ഹീന സിദ്ദുവും പ്രതീക്ഷകൾ. ഗുസ്തിയിൽ യോഗേശ്വർ ദത്തും നർസിങ് യാദവും ബാഡ്മിന്റണിൽ കെ. ശ്രീകാന്തും സൈന നെഹ്വാളും പി.വി. സിന്ധുവും, ജ്വാലഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും ഏറെ പ്രതീക്ഷയേകുന്നു. ബോക്സിങിൽ ശിവ് ഥാപ്പയും വികാസ് കൃഷ്ണനുമാണ് ഇന്ത്യൻ പ്രതീക്ഷകൾ ചുമലിലേറ്റുന്നത്. ഹോക്കി ടീമും ഇക്കുറി മെഡൽ നേടുമെന്ന വിശ്വാസത്തിലാണ്. മലയാളി താരവും ഇന്ത്യൻ ക്യാപ്റ്റനുമായ പി.ആർ. ശ്രീജേഷ് നയിക്കുന്ന ഇന്ത്യൻ ടീം കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ വെള്ളിമെഡൽ നേടി ചരിത്രം കുറിച്ചിരുന്നു. ഇതോടെയാണ് ഹോക്കിയിലും മെഡൽ സ്വപ്നം കാണാൻ തുടങ്ങിയത്. ടെന്നീസിൽ ലിയാണ്ടർ-റോഹൻ ബൊപ്പണ്ണ, സാനിയ-ബൊപ്പണ്ണ സഖ്യവും മനസ്സറിഞ്ഞ് പൊരുതിയാൽ മെഡൽ നേടാൻ കെല്പുള്ളവർ. അമ്പെയ്ത്തിൽ ദീപികാകുമാരി, ബൊംബെയ്ലാ ദേവി സാന്നിധ്യവും ഇന്ത്യൻ പ്രതീക്ഷകൾക്ക് നിറം പകരും.
1896ൽ ആരംഭിച്ച ആധുനിക ഒളിംമ്പിക്സിൽ വ്യക്തിഗത ഇനങ്ങളിൽ ഒരേയൊരു സ്വർണ്ണം മാത്രമാണ് ഇന്ത്യക്ക് ഇതുവരെ നേടാൻ കഴിഞ്ഞിട്ടുള്ളത്. 2008ലെ ബീജിങ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ അഭിനവ് ബിന്ദ്രയാണ് ഏക വ്യക്തിഗത സ്വർണ്ണത്തിന് അവകാശി. ഹോക്കിയിലെ എട്ട് സ്വർണ്ണമുൾപ്പെടെ ഇന്ത്യയുടെ ഇതുവരെയുള്ള മെഡൽ നേട്ടം ഒമ്പത് സ്വർണ്ണവും ആറ് വെള്ളിയും 11 വെങ്കലവുമടക്കം ആകെ 26 മെഡലുകൾ. ഹോക്കിയിൽ 1928-ലെ ആംസ്റ്റർഡാം ഒളിമ്പിക്സിലാണ് ഇന്ത്യയുടെ ആദ്യ സ്വർണ്ണം.
തുടർന്ന് 32-ലെ ലോസ് ഏയ്ഞ്ചൽസ്, 36ലെ ബെർലിൻ ഒളിമ്പിക്സിലും ഇന്ത്യൻ ഹോക്കി പൊന്നണിഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന 1948ലെ ലണ്ടൻ, 52ലെ ഹെൽസിങ്കി, 56ലെ മെൽബൺ, 64ലെ ടോക്കിയോ, 68ലെ മെക്സിക്കോ, 72ലെ മ്യൂണിക്ക്, 80ലെ മോസ്കോ ഒളിമ്പിക്സുകളിലും ഇന്ത്യൻ ഹോക്കി പൊന്നണിഞ്ഞു. ഇതിനിടെ 1960ലെ റോം ഒളിമ്പിക്സിൽ പാക്കിസ്ഥാനോട് ഫൈനലിൽ പരാജയപ്പെട്ട് വെള്ളി കൊണ്ട് തൃപ്തരാകുകയും ചെയ്തു. ഈ നേട്ടങ്ങൾ ഒഴിച്ചുനിർത്തിയാൽ പിന്നീട് ഹോക്കിയിലും ഇന്ത്യ പച്ചതൊട്ടില്ല. ജർമ്മനിയും ഓസ്ട്രേലിയും ന്യൂസിലാൻഡും നെതർലൻഡ്സുമെല്ലാം ഹോക്കിയിൽ ഇന്ത്യയേക്കാൾ മുന്നേറി. 2008ലെ ബീജിങ് ഒളിമ്പിക്സിന് യോഗ്യത നേടാൻ പോലും ഇന്ത്യൻ ടീമിന് കഴിഞ്ഞില്ല.
സ്വാതന്ത്ര്യത്തിന് മുൻപ് 1900ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ രണ്ട് വെള്ളി മെഡലുകൾ നേടി. നോർമൻ ഗിൽബർട്ട് പ്രിച്ചാർഡ് എന്ന ബ്രിട്ടീഷുകാരൻ പുരുഷന്മാരുടെ 200 മീറ്റർ ഓട്ടത്തിലും 200 മീറ്റർ ഹർഡിൽസിലുമാണ് വെള്ളി മെഡലുകൾ നേടിയത്. ഇതൊഴിച്ചാൽ അത്ലറ്റിക്സിൽ ഇന്ത്യയുടെ സമ്പാദ്യം വട്ടപ്പൂജ്യം. നോർമൻ പ്രിച്ചാർഡിന്റെ ഈ പ്രകടനത്തിനുശേഷം വ്യക്തിഗത ഇനത്തിൽ ഇന്ത്യ ഒരു ഒളിമ്പിക്സ് മെഡൽ നേടുന്നത് 52 വർഷത്തിനുശേഷമാണ്. 1952ലെ ഹെൽസിങ്കി ഒളിംപിക്സിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ബാന്റംവെയ്റ്റ് വിഭാഗത്തിൽ കെ.ഡി. യാദവ് വെങ്കലം നേടി. തുടർന്ന് വീണ്ടും ഇന്ത്യക്ക് ഒളിമ്പിക്സിൽ മെഡലില്ലാ കാലം.
അതിനുശേഷം ഒരു മെഡൽ നേട്ടത്തിന് കാത്തിരിക്കേണ്ടിവന്നത് 44 വർഷം.
1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ ടെന്നീസ് സിംഗിൾസിൽ ലിയാണ്ടർ പേസാണ് ഒളിമ്പിക്സ് മെഡൽ എന്ന ഇന്ത്യയുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയത്. 1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ സെമിഫൈനലിലെത്തിയാണ് ലിയാണ്ടർ വെങ്കലം സ്വന്തമാക്കിയത്. തുടർന്ന് ഇതുവരെ നടന്ന എല്ലാ ഒളിമ്പിക്സുകളിലും ഇന്ത്യ മെഡൽ നേടി. 2000 സിഡ്നി ഒളിംപിക്സിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരിയും (വെങ്കലം) 2004-ൽ ഏഥൻസിൽ ഇപ്പോഴത്തെ കേന്ദ്രമന്ത്രിയും ഷൂട്ടിങ്താരവുമായ രാജ്യവർദ്ധൻ സിങ് റാത്തോഡ് വെള്ളിയും മാറോടുചേർത്ത് രാജ്യത്തിന്റെ അഭിമാനമായി. കർണം മല്ലേശ്വരി വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തിലും റാത്തോഡ് പുരുഷന്മാരുടെ ഡബിൾ ട്രാപ്പിലുമാണ് മെഡലണിഞ്ഞത്.
അതിനുശേഷം നടന്ന രണ്ട് ഒളിമ്പിക്സിലും മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞു. 2008-ൽ ബീജിങിൽ ഒരു സ്വർണ്ണവും രണ്ട് വെങ്കലവും ഇന്ത്യ നേടി. ബിന്ദ്രയുടെ സ്വർണ്ണത്തിന് പുറമെ പുരുഷന്മാരുടെ 75 കി.ഗ്രാം ബോക്സിങിൽ വിജേന്ദർ സിങും ഫ്രീസ്റ്റൈൽ ഗുസ്തി 66 കി. ഗ്രാം വിഭാഗത്തിൽ സുശീൽകുമാറും വെങ്കലവും കരസ്ഥമാക്കി. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിലാണ് ഏറ്റവും മികച്ച പ്രകടനം. സ്വർണ്ണം കിട്ടിയില്ലെങ്കിലും രണ്ട് വെള്ളിയും നാല് വെങ്കലവും ഇന്ത്യ നേടി.
എന്നാൽ ട്രാക്കിൽ ഇന്ത്യക്ക് എന്നും തിരിച്ചടിയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യക്ക് വേണ്ടി ബ്രിട്ടീഷുകാരനായ നോർമൻ പ്രിച്ചാർഡ് രണ്ട് വെങ്കലം നേടിയാതൊഴിച്ചാൽ ഇന്ത്യക്ക് അത്ലറ്റിക്സിൽ ഒരു മെഡൽ പോലും നേടാൻ കഴിഞ്ഞില്ല. ഈ രണ്ട് മെഡലുകൾക്ക് പുറമേ ഒരിക്കൽ പറക്കും സിംഗ് എന്നറിയപ്പെടുന്ന മിൽഖാസിങും സ്പ്രിന്റ് റാണി പി.ടി.ഉഷയും നാലാമതെത്തിയതുമാണ് അത്ലറ്റിക്സിൽ ഇന്ത്യയുടെ മികച്ച പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: