കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ കാണാനായി എത്തിയ ജസ്ന സലീമിന്റെ കയ്യില്‍ അദ്ദേഹത്തിന് സമര്‍പ്പിക്കാന്‍ ഒരപൂര്‍വ സമ്മാനം. താന്‍ വരച്ചുതീര്‍ത്ത ശ്രീകൃഷ്ണന്റെ ചിത്രം. കൊയിലാണ്ടി കുറുവങ്ങാട് പുളിയൂര്‍ കുന്നത്ത് വീട്ടിലെ ജസ്ന സലീമും ഭര്‍ത്താവ് സലീമും ആറു വയസ്സുകാരന് ലെന്ഷനും ഒന്നരവയസ്സുകാരി ലെന്ഷ്കയുമൊത്താണ് കുമ്മനത്തെ കാണാനെത്തിയത്. സെപ്തംബറില്‍ കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയുടെ മുന്നൊരുക്കങ്ങളുടെ തിരക്കിലാണെങ്കിലും ചാലപ്പുറത്തെ ആര്‍എസ്എസ് കാര്യാലയത്തില്‍ തന്നെ കാണാനെത്തിയ ഇവരോടൊപ്പം അദ്ദേഹം ഏറെനേരം ചെലവഴിച്ചു.
കുമ്മനം രാജശേഖരന് കോഴിക്കോടുണ്ടെന്നറിഞ്ഞ് അദ്ദേഹത്തിന് സമ്മാനിക്കാനായി ഒറ്റ ദിവസം കൊണ്ടാണ് ജസ്ന ശ്രീകൃഷ്ണചിത്രം വരച്ചുതീര്‍ത്തത്. ഉറച്ച മുസ്ലിം മതവിശ്വാസിയാണെങ്കിലും ശ്രീകൃഷ്ണന് ബാല്യകാലം മുതല്‍ ജസ്നയുടെ മനസ്സില്‍ ഇടംപിടിച്ചിരുന്നു. നൂറോളം ശ്രീകൃഷ്ണ ചിത്രങ്ങള്‍ വരച്ച ജസ്ന ചിത്രകലയില്‍ ഔപചാരിക പഠനം നടത്തിയിട്ടില്ല. ഫാബ്രിക് ചിത്രങ്ങളാണ് അധികവും. എന്തുകൊണ്ട് കണ്ണന്റെ ചിത്രങ്ങള്‍ മാത്രം വരക്കുന്നു എന്നതിന് ജസ്നക്ക് മറുപടിയുണ്ട്. കുഞ്ഞുനാള് മുതല്‍ ഉപ്പയും ഉമ്മയും തന്നെ വീട്ടില്‍ വിളിച്ചത് കണ്ണാ എന്ന ഓമനപ്പേരിലായിരുന്നു. കണ്ണന്റെ കുസൃതികളും ഭാവപ്പകര്‍ച്ചകളും അന്നേ മനസ്സിലിടംപിടിച്ചു. പഠനം പൂര്‍ത്തിയാക്കി വിവാഹിതയായതോടെ കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് പ്രവേശിച്ച ജസ്ന ആ തിരക്കിനിടയിലും കൃഷ്ണനെ വരക്കുന്നതിന് സമയം കണ്ടെത്തി. ഭാര്യയുടെ കഴിവ് തിരിച്ചറിഞ്ഞ ഭര്‍ത്താവ് സലീം നല്ല പ്രോത്സാഹനമാണ് നല്‍കുന്നത്. ചില വിമര്‍ശനങ്ങളും എതിര് ശബ്ദങ്ങളും ഉയര്‍ന്നെങ്കിലും സലിം ഭാര്യക്ക് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്.
വീട്ടുജോലികള്‍ കഴിഞ്ഞ് രാത്രിയുടെ ഏകാന്തതയിലാണ് ജസ്ന ചിത്രം വരയില്‍ മുഴുകുക. വരച്ച ചിത്രങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് വലിയ തുകയൊന്നും വാങ്ങാതെ നല്കുന്നതില് അവര്‍ ഏറെ സന്തോഷിക്കുന്നു. ചിത്രം വരയെ ബിസിനസ്സാക്കി മാറ്റാമെന്ന പ്രലോഭനങ്ങളിലൊന്നും അവര്‍ക്ക് താല്‍പ്പര്യമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താന്‍ വരച്ച അമ്പാടിക്കണ്ണനെ സമ്മാനിക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം, ജസ്ന പറയുന്നു. ഭഗവാന് കൃഷ്ണന് ജസ്നയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കട്ടെ എന്ന് ചിത്രം ഏറ്റുവാങ്ങിക്കൊണ്ട് കുമ്മനം രാജശേഖരന് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്ററും, ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: