മലയിന്‍കീഴ്: ഗുരുതരമായ പോഷകാഹാര കുറവുമൂലമാണ് രുദ്ര മരിച്ചതെന്ന ആശുപത്രി അധികൃതരുടെ വിശദീകരണം പൊള്ളയെന്ന് ബന്ധുക്കള്‍. കുട്ടികള്‍ക്കുണ്ടാകുന്ന സിവിയര്‍ അക്യൂട്ട് മാല് ന്യൂട്രീഷന്‍ എന്ന അസുഖത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് കഴിഞ്ഞ ഞായറാഴ്ച മാറനല്ലൂര്‍ വിലങ്ങറത്തല കിഴക്കുംകര വീട്ടില്‍ സുരേഷ് ബാബു-രമ്യ ദമ്പതികളുടെ നാലുമാസം പ്രായമായ മകള്‍ രുദ്ര മരണമടഞ്ഞതെന്നാണ് എസ്എറ്റി യിലെയും മെഡിക്കല്‍ കോളേജിലെയും സൂപ്രണ്ടുമാരുടെ വിശദീകരണം. അതേസമയം കുഞ്ഞിന് ത്വക്ക് സംബന്ധമായ അസുഖം മാത്രമാണ് ഉണ്ടായിരുന്നതെന്നും ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുമ്പോള്‍ പരിശോധനകളില്‍ കുഞ്ഞിന് മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായി അധികൃതര്‍ പറഞ്ഞിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഐസിയുവില്‍ കുഞ്ഞിനെ ത്വക്ക് രോഗത്തിന് മാത്രമാണ് ചികിത്സ നല്‍കിയതെന്നും മറിച്ചുള്ള വിശദീകരണം ചികിത്സാ പിഴവ് മറയ്ക്കുവാനുള്ള ആശുപത്രി അധികൃതരുടെ തന്ത്രമാണെന്നും രുദ്രയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
പ്രതിരോധ കുത്തിവയ്പ്പ് എടുക്കുമ്പോള്‍ ഉണ്ടാകുന്ന പനിയും ജൂണ്‍ പതിനാലിന് ത്വക് രോഗ ചികിത്സയ്ക്ക് വന്നതും മാത്രമാണ് കുട്ടിക്ക് അസുഖമായി ഇക്കഴിഞ്ഞ നാലുമാസത്തിനിടെയില്‍ ഉണ്ടായത്. എന്നാല്‍ എസ്എറ്റിയിലെ ഡോക്ടര്‍മാരും മെഡിക്കല്‍ കോളേജ് ത്വക് രോഗ വിഭാഗവും ചികിത്സയില്‍ നടത്തിയ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് മാതാപിതാക്കള്‍ ഉറപ്പിച്ചു പറയുന്നു. കുട്ടിക്ക് മൂന്നു കിലോ ഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളു എന്നാണ് അധികൃതര്‍ പറയുന്നത്. ഇതിലും വൈരുധ്യമുണ്ട്. കുട്ടിയെ ജൂണ്‍ പതിനാലിന് ആശുപത്രിയിലെത്തിക്കുമ്പോള്‍ ഒപിയില്‍ തൂക്കം എടുത്തിരുന്നു. 4.76 കിലോഗ്രാം ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാലിപ്പോള്‍ മൂന്നു കിലോയില്‍ താഴെ മാത്രം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇവിടുത്തെ ചികിത്സ നല്കിയ ശേഷമാണ് കുട്ടിയുടെ തൊലി ചുരുങ്ങി വരളാനും പൊളിഞ്ഞിളകാനും തുടങ്ങിയത്. ഇതോടെ കുട്ടിയുടെ ഭാരവും കുറഞ്ഞിരുന്നു. ഇതു പിന്നീട് മൂന്നു കിലോയില്‍ ഭാരം എത്തിയിരിക്കാം. എസ്എറ്റിയില്‍ അഡ്മിറ്റായെങ്കിലും കുട്ടിയുടെ നില വഷളാകുന്നതുവരെ പരിശോധന പ്രഹസനമാക്കുകയായിരുന്നു. ഒടുവില്‍ കുട്ടിയുടെ പിതാവും നാട്ടുകാരും സംഘടിച്ച് പ്രതിഷേധസ്വരമുയര്‍ത്തി. ഇതിനെ തുടര്‍ന്നാണ് കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാന്‍ തന്നെ അധികൃതര്‍ തയ്യാറായതെന്ന് സുരേഷ് ബാബു പറയുന്നു.
ഈ സമയവും ത്വക് രോഗ ചികിത്സയല്ലാതെ മറ്റു ചികിത്സകള്‍ ചെയ്യുന്നതായി ആരും തങ്ങളോട് പറഞ്ഞിരുന്നില്ല. ആശുപത്രി അധികൃതര്‍ പറയുന്ന രോഗം ഉണ്ടായിരുന്നെങ്കില്‍ ആദ്യ പരിശോധനകളില്‍ തന്നെ കുട്ടിക്ക് വിളര്‍ച്ച ബാധിച്ചതായി പറയുമായിരുന്നു. കുട്ടിയുടെ മരണം സംഭവിച്ച ശേഷമാണ് കുട്ടി വൃക്ക രോഗം പിടിപ്പെട്ടാണ് മരിച്ചതെന്നു പറയുന്നത്. എന്നാല്‍ അന്നും പോഷകാഹാര കുറവ് കൊണ്ടു കുട്ടിക്ക് ഗുരുതര പ്രശ്നം ഉള്ളതായി പറഞ്ഞിരുന്നില്ല. ഇപ്പോള്‍ സംഭവം വിവാദമായതോടെ ഇല്ലാത്ത രോഗങ്ങളുടെ പട്ടിക ഉണ്ടാക്കി തെറ്റിധാരണ പരത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്. തങ്ങളോട് എന്തിനു ഇത്തരത്തില്‍ ചെയ്തെന്നാണ് രുദ്രയുടെ ബന്ധുക്കള്‍ ചോദിക്കുന്നത്. ത്വക്ക് രോഗത്തിന് നടത്തിയ ചികിത്സയില്‍ പിഴവ് സംഭവിക്കുകയും ഇതു മൂര്‍ച്ഛിച്ചു മറ്റു രോഗങ്ങളില്‍ എത്തുകയും ചെയ്തതാണ് രുദ്രയുടെ മരണത്തിന് ഇടയാക്കിയത്. ഇക്കാര്യം രഹസ്യമാക്കി വച്ചു കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ മറ്റു ചികിത്സകള്‍ നല്‍കുകയും അധികൃതരുടെ കൈപ്പിഴവില്‍ കുട്ടിക്ക് മരണം സംഭവിക്കുകയും ചെയ്തതാണ് തങ്ങള്‍ക്കു കുഞ്ഞിനെ നഷ്ടപ്പെടാന്‍ കാരണമെന്നും മാതാപിതാക്കള്‍ ഉറപ്പിക്കുന്നു. എസ്എറ്റിയിലെ ശിശുരോഗ വിഭാഗം പ്രൊഫസറുടെ നേതൃത്വത്തില്‍ സീനിയര്‍ ഡോക്ടര്‍മാര്‍, തീവ്രപരിചരണത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ രണ്ട് ശിശുരോഗ വിദഗ്ധര്‍, പിജി ഡോക്ടര്‍മാര്‍ എന്നിവിടങ്ങളിലെ വിദഗ്ധ സംഘമാണ് രുദ്രയ്ക്ക് ചികിത്സ നല്‍കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. വിദഗ്ദ്ധ ചികിത്സയും പരിശോധനയും നടത്തിയിട്ടും ആദ്യഘട്ടത്തില്‍ കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്നം കണ്ടു പിടിക്കാന്‍ കഴിയാതിരിക്കുന്നതും ജൂണ്‍ പതിനാലിന് നല്കിയ ഓയിന്റ്മെന്റുകള്‍ മാറ്റി വിശദ പരിശോധന നടത്താതെ രണ്ടാം തവണയും ഓയിന്റ്മെന്റ് മാത്രം നല്കി വീട്ടില്‍ അയച്ചത് എന്തിന് എന്നതാണ് ബന്ധുക്കളുടെ സംശയം. പോഷകാഹാര കുറവ് ഉണ്ടെങ്കില്‍ രണ്ടാം തവണ എത്തുമ്പോഴെങ്കിലും ഇതു ഡോക്ടറുടെ ശ്രദ്ധയില്‍ പെടേണ്ടതല്ലേ എന്ന സംശയവും ഇവര്‍ക്കുണ്ട്. നേര്‍പ്പിച്ച പാല്‍പ്പൊടി, കുറുക്കുകള് എന്നിവയാണ് വെറും നാലുമാസം പ്രായമായ കുഞ്ഞിന് നല്‍കിയിരുന്നത് എന്നു ആശുപത്രി അധികൃതര്‍ പറയുന്നു. സാധാരണ ഗതിയില്‍ മുലപ്പാല്‍ കൂടാതെ ഇത്തരം ആഹാരം കുട്ടികള്‍ക്ക് നല്കാന് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദ്ദേശിക്കുന്നതാണ്. എന്നാല്‍ ഇവ കുട്ടിക്ക് നല്‍കിയതാണ് കുട്ടിയുടെ ആരോഗ്യപ്രശനം എന്ന് അധികൃതര്‍ പറയുന്നതിലും തങ്ങളുടെ പിഴവ് കുട്ടിയുടെ മാതാപിതാക്കളെ അടിച്ചേല്‍പ്പിച്ചു കൈകഴുകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ജൂണ്‍ 28 നാണ് കുട്ടിയെ അഡ്മിറ്റ് ചെയ്തതെന്ന് അധികൃതര്‍ പറയുന്നത് നുണയാണ്. ജൂണ്‍ 14 ന് ഇവിടെ എത്തിച്ച കുട്ടിയെ എസ്എറ്റിയിലെ ഡോക്ടര്‍ തന്നെയാണ് മെഡിക്കല്‍ കോളേജ് ത്വക് രോഗ വിദഗ്ധനെ കാണിക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്നു ഇവിടത്തെ ചികിത്സയില്‍ ഓയിന്റ്മെന്റുകളും മരുന്നും നല്കി വിടുകയായിരുന്നു. മരുന്ന് പുരട്ടിയതോടെ കുട്ടിയുടെ നില ഗുരുതരാവസ്ഥയിലാകുകയും തുടര്‍ന്ന് 28-ാം തീയതി എസ്എറ്റിയില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. 28-ാം തീയ്യതി മാത്രമാണ് കുട്ടിയെ അഡ്മിറ്റ് ചെയ്യുന്നതെന്നു പറയുന്നതിലൂടെ കുട്ടിക്ക് ഗുരുതരപ്രശ്നം ഉണ്ടാകാന്‍ കാരണം മെഡിക്കല്‍ കോളേജിലെ ചികിത്സയാണ് എന്നു പറയാതെ പറയുകയാണ്. ആശുപത്രി അധികൃതര്‍ വിശദീകരണവുമായി എത്തിയെങ്കിലും സംഭവത്തെ കുറിച്ചു വിശദമായി അന്വേഷണം നടത്തണം എന്നതാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം. ഇതിനായി മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്, ശിശുക്ഷേമസമിതി, പട്ടികജാതി വകുപ്പ് മന്ത്രി, ഡിഎംഒ തുടങ്ങിയവര്‍ക്കെല്ലാം ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: