യൂറോപ്പിലെ പ്രത്യേകതകളുള്ള രണ്ട് രാജ്യങ്ങളാണ് ഫ്രാന്‍സും തുര്‍ക്കിയും. ഫ്രാന്‍സില്‍ കത്തോലിക്കാ സമുദായത്തിനാണ് മഹാഭൂരിപക്ഷമെങ്കില് മുസ്ലിംജനസംഖ്യയാണ് തുര്‍ക്കിയുടെ ശക്തി. അടുത്തിടെ ഇരു രാജ്യങ്ങളിലും ഒഴുകിയ രക്തപ്പുഴ ലോകത്തെയാകെ നടുക്കിയിരിക്കുകയാണ്. വെവ്വേറെ കാരണങ്ങളാണെങ്കിലും രണ്ടിടത്തും കനത്ത ജീവഹാനിയാണ് സംഭവിച്ചിരിക്കുന്നത്.
ഫ്രാന്‍സിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ മുഴുകിയ ജനക്കൂട്ടത്തിനിടയിലേക്ക് അതിവേഗം കുതിച്ചു പാഞ്ഞെത്തിയ ട്രക്ക് 84 പേരുടെ ജീവനെടുക്കുകയായിരുന്നു. ജനങ്ങളെ ചതച്ചരച്ച് രണ്ടുകിലോമീറ്ററോളം ട്രക്ക് ഓടി. മരണസംഖ്യ കൂട്ടാന്‍ ട്രക്ക് വളഞ്ഞും തിരിഞ്ഞും ജനക്കൂട്ടത്തിന് നടുവിലൂടെ ഓടിച്ചു. ട്രക്കിലുണ്ടായിരുന്നവര്‍ വെടിയുതിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഗുരുതരമായ പരിക്കുമായി 30 പേരടക്കം നൂറോളം പേര് ചികിത്സയിലുമാണ്. ഭീകരാക്രമണങ്ങളിലെ ചാവേറുകളുടെ സ്ഥിതി തന്നെ ഡ്രൈവര്‍ക്കും സംഭവിച്ചു. ഫ്രാന്‍സിലെ നീസില്‍ നടന്നത് ഭീകരാക്രമണമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫാന്‍ഷ്യസ് ഹോളന്‍ഡെ ലോകത്തെ അറിയിക്കുകയുണ്ടായി.
തികഞ്ഞ ജനാധിപത്യ രാജ്യമാണ് ഫ്രാന്‍സ്. 99 ശതമാനം കത്തോലിക്കരുള്ള, ലോകത്താകെ മനുഷ്യാവകാശ സന്ദേശങ്ങള്‍ പരത്തിയ ഒരു രാജ്യത്തെ ഭീതിയിലാഴ്ത്താന്‍ ഏത് വികാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിലായാലും നടത്തിയ സംഭവം മാനവരാശിക്കപമാനമാണ്. ശാസ്ത്രം, കല, സംസ്കാരം, സാഹിത്യം, കായികമേഖല എന്നിവയ്ക്കെല്ലാം ഫ്രാന്‍സ് നല്കിയ സംഭാവന ചെറുതല്ല. പക്ഷേ ഇതോന്നും എല്ലാം തകര്‍ക്കുക എന്ന ഭീകരരുടെ ലക്ഷ്യത്തെ പിറകോട്ട് വലിക്കുന്നില്ല.
തുര്‍ക്കിയില്‍ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പട്ടാളത്തിന്റെ ശ്രമമാണ് രക്തച്ചൊരിച്ചില്‍ ഉണ്ടാക്കിയത്.
265പേര് കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. അട്ടിമറി ശ്രമങ്ങള്‍ക്കു പിന്നില്‍ മുസ്ലിം മൗലവി ഫെത്തുള്ള ഗുലനാണെന്നാണ് ആദ്യ സൂചനയെങ്കിലും അയാളത് നിഷേധിച്ചിട്ടുണ്ട്. ജനങ്ങളും പോലീസും ചേര്‍ന്ന് പട്ടാളത്തെ ഒതുക്കുകയാണുണ്ടായത്. ഭരണം സര്‍ക്കാരില്‍ സുരക്ഷിതമാണെന്ന് പ്രസിഡന്റ് തയ്യിബ് എര്ദോഗാന് അറിയിച്ചു. ഗുലനുമായി അടുത്ത ബന്ധമുള്ള 750 പോലീസുകാരെയും 2830 പട്ടാളക്കാരെയും 1800 പൗരന്മാരെയും തടവിലാക്കിയിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പട്ടാളം ശ്രമം നടത്തിയതോടെ ജനങ്ങള്‍ തെരുവിറങ്ങി വിമതരെ ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലരുവോളം തലസ്ഥാനമായ അങ്കാറയിലും ഇസ്താന്‍ബുളിലും ആയുധവര്‍ഷങ്ങളും അക്രമങ്ങളും തുടര്‍ന്നു. പാര്‍ലമെന്റ് മന്ദിരത്തിനു നേരെയും ബോംബാക്രമണമുണ്ടായി. ഈ അക്രമങ്ങളിലാണ് ജനങ്ങള്‍ കൊല്ലപ്പെട്ടത്. ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാറാണിത്. ഏത് ആപത്ഘട്ടത്തെയും നേരിട്ട,് വിമതരെ ഞങ്ങള്‍ ചെറുക്കുമ്പോള്‍ ഒരിക്കലും അവര്‍ക്ക് വിജയിക്കാനാവില്ലെന്ന് ഇസ്താന്‍ബുളിലെ അട്ടാടര്‍ക്ക് വിമാനത്താവളത്തിന് പുറത്ത് ആഹ്ലാദപ്രകടനം നടത്തിയ ജനക്കൂട്ടത്തോടായി പ്രസിഡന്റ് എര്ദോഗന് വിശദീകരിക്കുകയുണ്ടായി.
അട്ടിമറിയ്ക്ക് നേതൃത്വം നല്കിയ ഫെത്തുളള ഗുലനാകട്ടെ ഒരു കാലത്ത് പ്രസിഡന്റ് എര്‍ദോഗാന്റെ അടുത്ത കൂട്ടാളിയുമായിരുന്നു. പോലീസിലും സൈന്യത്തിലും നീതിന്യായവകുപ്പിലുമെല്ലാം ഇദ്ദേഹത്തിന് നല്ല സ്വാധീനവുമുണ്ടായിരുന്നു. രാഷ്ട്രീയ കലാപങ്ങളും തന്നിഷ്ടപ്രകാരമുള്ള എര്‍ദോഗന്റെ ഭരണവും കുര്‍ദിഷ് പ്രദേശത്തെ പ്രക്ഷോഭവുമെല്ലാം തുര്‍ക്കിയിലെ ഭരണത്തെ അലങ്കോലപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് എര്‍ദോഗനും ഗുലനുമിടയിലെ ബന്ധം വഷളായത്.
വെള്ളിയാഴ്ച രാത്രിയിലാണ് അട്ടിമറി ശ്രമം തുടങ്ങിയത്. ജനാധിപത്യം പുനസ്ഥാപിക്കാന്‍ സൈന്യം നിയന്ത്രണം പിടിച്ചടക്കിയെന്ന സൈന്യത്തിന്റെ പ്രസ്താവനയാണ് അട്ടിമറി ശ്രമം വെളിച്ചത്തു കൊണ്ടുവന്നത്.
തുര്‍ക്കിയിലെ അഞ്ചാമത്തെ അട്ടിമറി ശ്രമമാണ് ഇപ്പോള്‍ നടന്നത്. 94 ശതമാനം മുസ്ലിം മതവിശ്വാസികളുള്ള തുര്‍ക്കി ഒരു മതരാഷ്ട്രമല്ല. എല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കുകയും മതേതരത്വം പ്രഖ്യാപിക്കുകയും ചെയ്ത തുര്‍ക്കി, ഇസ്ലാമികമെന്ന് പ്രചരിപ്പിക്കുന്ന ചിഹ്നങ്ങളെ തള്ളിക്കളഞ്ഞ ചരിത്രമാണുള്ളത്. അരനൂറ്റാണ്ടുകാലത്തെ കൂട്ടുകക്ഷി ഭരണങ്ങള്‍ക്ക് വിരാമമിട്ട് ജസ്റ്റിസ് ആന്‍ഡ് ഡവലപ്പ്മെന്റ് പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ പാര്‍ട്ടി നേതാവ് എര്ദോഗന് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞില്ല. തുടക്കത്തില്‍ അബ്ദുള്ള ഗുല്ലനാണ് പ്രധാനമന്ത്രിയായത്.
2003ല്‍ എര്ദോഗാന് അധികാരത്തിലെത്തി. രണ്ട് വര്‍ഷം മുമ്പ് നേരിട്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച എര്‍ദോഗാനെ മാറ്റി ഭരണം പിടിക്കാനായിരുന്നു പട്ടാളശ്രമം. പട്ടാളം വിചാരിച്ചാലും ജനകീയ മുന്നേറ്റത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടിവരുമെന്നാണ് തുര്‍ക്കി സംഭവം തെളിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: