പുത്തൂര്‍: ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച മാലിന്യസംഭരണി പൊട്ടിയൊലിച്ച് പുത്തൂര്‍ പബ്ലിക്ക് മാര്‍ക്കറ്റ് സ്തംഭനാവസ്ഥയിലേക്ക്. കുളക്കട പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെയും കടുത്ത അഴിമതിയുടെയും തെളിവാവുകയാണ് മൂറുകണക്കിനാളുകള് വന്നുപോകുന്ന മാര്‍ക്കറ്റ്.
ചന്തയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ബിജെപി, ബിഎംഎസ് സംഘടനകള്‍ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് കുളക്കട പഞ്ചായത്തോഫീസ് ഉപരോധിക്കും. സമരം പാര്‍ട്ടി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് സി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. പരിഹാരനടപടികളില്ലെങ്കില് നാളെ മുതല്‍ പുത്തൂര്‍ ചന്ത അനിശ്ചിതകാലത്തേക്ക് ഉപരോധിക്കാനാണ് പരിപാടിയെന്ന് ബിജെപി കുളക്കട പഞ്ചായത്ത് സമിതി നേതാക്കള്‍ അറിയിച്ചു.
ഡി.എസ്. സുനിലിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്താണ് പതിനൊന്ന് ലക്ഷം രൂപ മുടക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് ചന്തനവീകരണം നടന്നത്. ഫഌക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തി ഉദ്ഘാടനം പൊടിപൊടിച്ചെങ്കിലും വര്‍ഷം ഒന്ന് കഴിയുംമുമ്പേ ചന്ത വീണ്ടും മാലിന്യക്കൂമ്പാരമായി. അരക്കോടിയിലധികം രൂപയാണ് വിവിധ പഞ്ചായത്ത് ഭരണസമിതികള്‍ ചന്തനവീകരണത്തിനായി ചെലവിട്ടു എന്ന് അവകാശപ്പെടുന്നത്. എന്നിട്ടും മൂന്ന് പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ പുത്തൂരിലെ പൊതുമാര്‍ക്കറ്റ് പരിമിതികളുടെ തടവറയിലാണ്.
രാവിലെ മുതല്‍ വൈകുന്നേരം വരെ സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകളാണ് മത്സ്യവിപണനത്തിനും മറ്റുമായി ചന്തയിലെത്തുന്നത്. അവര്‍ക്ക് പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ നാളിതുവരെ പഞ്ചായത്ത് അധികാരികള്‍ തയ്യാറായിട്ടില്ല. അതോസമയം നാട്ടുകാര്‍ ചന്തയെ ഒരു മാലിന്യനിക്ഷേപകേന്ദ്രമായി കാണുന്നതും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പൊട്ടിയൊലിക്കുന്ന മലിനജലത്തില്‍ നിന്ന് ഈച്ചകളും മറ്റ് പ്രാണികളും മത്സ്യം മുതല്‍ പച്ചക്കറി വരെ എല്ലാറ്റിലും വന്നുപറ്റുന്നതും ഭീഷണിയായിട്ടുണ്ട്. ചന്തയ്ക്കുള്ളിലെ അറവുശാലയും മതിയായ സുരക്ഷാമുന്‍കരുതലുകള്‍ ഇല്ലാത്തതാണ്. പുത്തൂര്‍ ചന്തയില്‍ നിന്ന് സാധനം വാങ്ങിയാല്‍ മാരകരോഗങ്ങള്‍ സൗജന്യമായി ലഭിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ചന്തയുടെ നവീകരണവും മാലിന്യനിര്‍മ്മാര്‍ജ്ജനവും ആവശ്യപ്പെട്ട് ബിജെപിയും മറ്റ് സംഘടനകളും നിരവധി തവണ സമരരംഗത്തിറങ്ങിയതാണ്. എന്നാല്‍ ഓരോ സമരവും തല്ക്കാല പരിഹാരനടപടികള്‍കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. അശാസ്ത്രീയമായ മാലിന്യസംസ്കരണ സംരംഭങ്ങളാണ് ചന്തയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം കാലാകാലങ്ങളായി ചന്തനവീകരണത്തിനായി ചെലവിട്ടു എന്ന് അവകാശപ്പെടുന്ന പണം എവിടേയ്ക്കാണ് പോകുന്നത് എന്നതിനെപ്പറ്റി സമഗ്രമായ അന്വേഷണത്തിനും മുറവിളി ഉയര്‍ന്നുകഴിഞ്ഞു.
അശാസ്ത്രീയമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂലം മാലിന്യത്തോടായി മാറിയ പുത്തൂര്ചന്തയുടെ നവീകരണത്തിനും ശുചീകരണത്തിനും ശാശ്വതനടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായാണ് ബിജെപി, ബിഎംഎസ് സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ ജനങ്ങള്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: