തിരുവനന്തപുരം: യശഃശ്ശരീരനായ നാടകാചാര്യന് കാവാലം നാരായണപ്പണിക്കര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് അഭിജ്ഞാന ശാകുന്തളം അരങ്ങിലെത്തി. മഞ്ജുവാര്യരാണ് നായിക കഥാപാത്രമായ ശകുന്തളയെ അനശ്വരമാക്കിയത്. സംസ്കൃതനാടകങ്ങളെ മലയാളത്തില്‍ പുനരുജ്ജീവിപ്പിച്ച കാവാലം നാരായണപ്പണിക്കരുടെ അസാന്നിദ്ധ്യത്തില്‍ ആദ്യമായാണ് അഭിജ്ഞാന ശാകുന്തളം അരങ്ങേറുന്നത്.
മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യരുടെ എക്കാലത്തെയും മികച്ച കഥാപാത്രമായി ശകുന്തള വിലയിരുത്തപ്പെടുമെന്നതില്‍ തര്‍ക്കമില്ല. പ്രാചീനഭാരതത്തിലെ ചക്രവര്‍ത്തിയായിരുന്ന ദുഷ്യന്തന് നായാട്ടിനായി വനത്തിലെത്തുമ്പോള്‍ ക
ണ്വാശ്രമത്തിലെ മുനികുമാരിയായ ശകുന്തളയെ കാണുന്നു. ആദ്യദര്‍ശനത്തില്‍ തന്നെ ഇരുവരും തമ്മില്‍ ഉടലെടുക്കുന്ന പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് നാടകം ആരംഭിക്കുന്നത്. തുടര്‍ന്ന് അവര്‍ തമ്മില്‍ ഗാന്ധര്‍വവിധിപ്രകാരം വിവാഹതരാകുന്നു. കൊട്ടാരത്തിലേക്ക് മടങ്ങിയ ദുഷ്യന്തനെ ദിവാസ്വപ്നം കണ്ടിരുന്ന ശകുന്തള ദുര്‍വാസാവ് മഹര്‍ഷിയുടെ ആഗമനം അറിയുന്നില്ല. രോഷാകുലനായ മഹര്‍ഷി ശകുന്തളയെ ശപിക്കുന്നു. മുനിയുടെ ശാപം നിമിത്തം ദുഷ്യന്തന് ശകുന്തളയെ വിസ്മരിക്കുന്നു. ശാപമോചനത്തിനായി ശകുന്തളയുടെ തോഴിമാരായ അനസൂയയും പ്രിയംവദയും മുനിയോട് കേണപേക്ഷിക്കുന്നു. ദയ തോന്നിയ മുനി അടയാളമായി ആഭരണം കാണിച്ചാല്‍ ശകുന്തളയെ കുറിച്ച് നഷ്ടപ്പെട്ട ഓര്മ ചക്രവര്‍ത്തിക്ക് തിരികെ ലഭിക്കുമെന്ന ശാപമോക്ഷം നല്കി യാത്രയായി.
ശകുന്തള ദുഷ്യന്തനില്‍ അനുരക്തയാണെന്നറിഞ്ഞ കണ്വമുനി ആശ്രമവാസികളെ കൂട്ടി അവളെ കൊട്ടാരത്തിലേക്കയയ്ക്കുന്നു. കണ്വമുനിയോടും ആശ്രമവാസികളോടും തോഴിമാരോടും എന്തിന് നട്ടുനനച്ചു വളര്‍ത്തിയ വനജ്യോത്സനയോടും മാന്പേടകളോടും വരെ ദുഃഖാര്‍ത്തയായി യാത്ര പറഞ്ഞ് ശകുന്തള കൊട്ടാരത്തിലെത്തി. എന്നാല്‍ ശാപം നിമിത്തം ചക്രവര്‍ത്തി അവളെ തിരിച്ചറിഞ്ഞില്ല. അടയാളമായി ദുഷ്യന്തന് അണിയിച്ച മോതിരം ശകുന്തളയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടിരുന്നു. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ശകുന്തള മറ്റൊരാശ്രമത്തില്‍ പാര്‍ക്കുന്നു. ഇതിനിടെ ശകുന്തളയെ ദുഷ്യന്തന് അണിയിച്ചിരുന്ന മോതിരം ഭക്ഷിച്ച മകരമത്സ്യത്തെ പിടികൂടിയ മുക്കുവന് ആ മോതരം വില്ക്കാന് ശ്രമിക്കവെ പിടിയിലായി. അങ്ങനെ ചക്രവര്‍ത്തിയുടെ പേര് കൊത്തിയ മോതിരം കൊട്ടാരത്തിലെത്തുകയും മോതിരം കണ്ട് അദ്ദേഹത്തിന് നടന്ന കാര്യങ്ങള്‍ ഓര്‍മവരികയും ചെയ്യുന്നു.
നിഷ്കളങ്കയായ ആശ്രമകന്യകയിലൂടെ ആരംഭിച്ച് ദുഷ്യന്തനോടുള്ള പ്രണയപാരവശ്യവും കണ്വമുനിയോടുള്ള നിര്‍മമായ താതഭക്തിയും ദുഷ്യന്തനാല്‍ ഉപേക്ഷിക്കപ്പെടുമ്പോഴുണ്ടാകുന്ന വിരഹദുഃഖവും ഒക്കെ മഞ്ജുവിന്റെ കയ്യില്‍ സുഭദ്രമായിരുന്നു. ശകുന്തളയ്ക്കൊപ്പം ദുഷ്യന്തനും ശകുന്തളയുടെ തോഴിമാരായ അനസൂയയും പ്രിയംവദയും കണ്വമുനിയും ആശ്രമമാതാവും ഒക്കെ അരങ്ങിനെ സമ്പന്നമാക്കി. ഗിരീഷ് സോപാനം, ശിവകുമാര്‍, കൃഷ്ണ, കീര്‍ത്തന, എസ്.എന്‍. സജി തുടങ്ങി കാവാലത്തിന്റെ ഇരുപതോളം ശിഷ്യരാണ് മഞ്ജുവിനോടൊപ്പം അരങ്ങിലെത്തിയത്. പ്രൗഢഗംഭീരമായ നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തിയാണ് അഭിജ്ഞാന ശാകുന്തളം അരങ്ങേറിയത്. കാവാലത്തിന്റെ ഭാര്യ ശാരദാ പണിക്കര്‍, മകന് കാവാലം ശ്രീകുമാര്‍, ചെറുമകള്‍ കല്യാണി എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ എ.കെ. ബാലന്, തോമസ് ഐസക്, എംഎല്‍എമാരായ ഒ. രാജഗോപാല്‍, പി.കെ കുഞ്ഞാലിക്കുട്ടി, മുകേഷ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, വി. മുരളീധരന്, അഡ്വ എസ്. സുരേഷ്, സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്, പ്രിയദര്ശന്, സത്യന് അന്തിക്കാട്, റോഷന് ആന്‍ഡ്രൂസ്, ചലച്ചിത്രതാരങ്ങളായ മധു, മണിയന്‍പിള്ള രാജു, വിനീത്, ജഗന്നാഥവര്‍മ, മേനക, സുരേഷ്, ഭാഗ്യലക്ഷ്മി, ഗാനരചയിതാവ് ബിച്ചു തിരുമല തുടങ്ങിയവരും നാടകം കാണാന്‍ ഉണ്ടായിരുന്നു.
നാടകം സമാപിച്ചശേഷം മഞ്ജുവാര്യരെയും മറ്റ് അഭിനേതാക്കളെയും ധനമന്ത്രി തോമസ് ഐസക് പൊന്നാട അണിയിച്ച് ആദരിച്ചു. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സോപാനവും സ്വരലയയുടെ സഹകരണത്തോടെയാണ് നാടകം അരങ്ങിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: