വാര്‍ദ്ധക്യം എന്നാല്‍ ജരാനരകളല്ല. പിന്നെ എന്താണ് വാര്‍ദ്ധക്യം? നമ്മുടെ ബാല്യകാല സ്മരണകള്‍ പങ്കുവയ്ക്കാനാളില്ലാതെ, യൗവനത്തിലേക്കുള്ള കാല്‍വയ്പ്പിലെ ഇടര്‍ച്ചകള്‍ ഒരുമിച്ചോര്മിക്കാന് ആളില്ലാതെ സമകാലികര്‍ കലായവനികയ്ക്കുള്ളില്‍ മറയുമ്പോഴാണ്, നമ്മളും ഒറ്റപ്പെട്ടു എന്ന ബോധം ജനിക്കുമ്പോഴാണ് വാര്‍ദ്ധക്യത്തിന്റെ കടന്നുവരവ് നാം തിരിച്ചറിയുന്നത്.
എനിക്ക് ഇങ്ങനെ തോന്നിയത് ഞാന്‍ കൈരളി ടിവിയില്‍ കാന്‍സറിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ്. ‘കൈരളി’ ടിവിയുടെ ഗേറ്റിനരികെ കൂടപ്പഴം ഉണ്ടാകുന്ന വള്ളിപടര്‍ന്ന് അതില്‍ കൂടപ്പഴം പഴുത്തുനില്ക്കുന്നതു കണ്ടപ്പോള്‍ പറിക്കാന്‍ എന്റെ കൈകള്‍ വെമ്പി. ഞാനും എന്റെ വലിയമ്മയുടെ മകള്‍ ശശികലയും സ്കൂളില്‍ പോകുന്ന വഴിയില്‍ കൂടപ്പഴം കണ്ടാല്‍ മതില്‍ചാടിക്കടന്ന് അത് പറിക്കുമായിരുന്നു.
എന്റെ ബാല്യകാലത്ത് വെങ്ങോല റോഡില്‍ ബസ് ഓടിയിരുന്നില്ല. പെരുമ്പാവൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ പഠിക്കാന്‍ ആറ് കിലോമീറ്റര്‍ അങ്ങോട്ടും ആറുകിലോമീറ്റര്‍ തിരിച്ചും നടക്കണം. പക്ഷേ അത് ഒരിക്കലും വിഷമമായി തോന്നാതിരുന്നത് ഈ വക സാഹസികതകൊണ്ടായിരുന്നു. താന്നിക്കാ പെറുക്കാന്‍ സാധാരണ ആളുകള്‍ പേടിക്കുന്ന കാവില്‍ ഞങ്ങള്‍ കയറുമായിരുന്നു. ശശികലയുടെ ചേച്ചിയായ സരസു ചേച്ചി ഞങ്ങളെ വഴക്കുപറഞ്ഞാലും ഞാന്‍ അനുസരിക്കില്ല.
പകരം പോത്തുകള്‍ വഴിയിലൂടെ വരുമ്പോള്‍ ഞാന്‍ കുടനിവര്‍ത്തി അവയെ ബഹളിപിടിപ്പിക്കും. അപ്പോള്‍ സരസു ചേച്ചിയും മതിലില്‍ കയറും. എനിക്ക് വയറുനിറയെ ചീത്തയും. മഴ ഇരയ്ക്കുമ്പോള് ഞങ്ങള്‍ ഓടും. മഴ ഞങ്ങളുടെ അടുത്ത് എത്തുംവരെ. അത് ഒരു രസമായിരുന്നു.
ഞങ്ങളുടെ അടുത്തുള്ള അമ്പലത്തില്‍ വൈകുന്നേരം രണ്ടുപേരും എന്റെ ചേച്ചിയുടെ കൂടെ പോകുമായിരുന്നു. പേരയില്‍ കയറി പേരയ്ക്ക പറിക്കാന്‍ ഞാന്‍ ശശിയുടെ ചേട്ടന് പ്രഭാന്റേട്ടന്റെ കൂടെ പേരയില്‍ കയറും. ഒരിക്കല്‍ അങ്ങനെ പേരയില്‍ കയറിയപ്പോഴാണ് ഞങ്ങള്‍ പച്ചിലപാമ്പിനെ കണ്ടത്. നേര്‍ത്ത, പച്ചനിറത്തിലുള്ള പാമ്പിനെ ഇലകള്‍ക്കിടയില്‍ പെട്ടെന്നു കാണുകയില്ല. പച്ചിലപാമ്പ് കൊത്തുക കണ്ണിലാണത്രെ. ഞങ്ങള്‍ ചാടിയിറങ്ങി ഓടി. ഇപ്പോള്‍ പച്ചില പാമ്പുകള്‍ ഉണ്ടോ എന്തോ.
ഇന്ന് ഈ ഓര്‍മകള്‍ പങ്കിടാന്‍, ഞങ്ങള്‍ നീന്തല്‍ പഠിച്ച കാര്യങ്ങള്‍ പറഞ്ഞ് ചിരിക്കാന്‍ ശശി ഇല്ല, പ്രഭാന്റേട്ടനും ഇല്ല. അപ്പോള്‍ എനിക്ക് വയസ്സായോ?
അപ്പോഴാണ് ഞാന്‍ സഖാവ് വി.എസ്.അച്യുതാനന്ദനെപ്പറ്റി ഓര്‍മിച്ചത്. 93 വയസ്സിന്റെ യുവത്വം മനസ്സില്‍ കൊണ്ടുനടക്കുന്ന കേരളത്തിന്റെ പ്രിയ സഖാവിന്റെ നീട്ടിക്കുറുക്കിയ പ്രസംഗം ഇന്നും ജനങ്ങള്‍ക്ക് ഹരമാണ്.
ജരാനരകള്‍ ബാധിച്ച അദ്ദേഹത്തെ ഇന്നും വാര്‍ദ്ധക്യം ബാധിച്ചിട്ടില്ല. എന്തുകൊണ്ടെന്നല്ലെ? അദ്ദേഹത്തിന്റെ മനസ്സില്‍ മുഴുവന്‍ പകയും വൈരാഗ്യവുമാണ്. ഇന്നും കോടതികളില്‍ വിഎസിന്റെ സാന്നിദ്ധ്യമുണ്ട്; വര്‍ഷങ്ങള്‍ പഴക്കമുള്ള ഐസ്ക്രീം കേസും പാമോലിന്‍ കേസും എല്ലാം കുത്തിപൊക്കാന്. ഒടുവില്‍ സഹികെട്ട കോടതി പറഞ്ഞു, കോടതികള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ള ഇടമല്ലെന്ന്.
വാര്‍ദ്ധക്യത്തെ അകറ്റിനിര്‍ത്താന്‍ വൈരാഗ്യവും പകയും നല്ലതാണെന്ന് വിഎസ് തെളിയിക്കുന്നു. അതുപോലെ ലക്ഷ്യബോധവും. വിഎസ് പകര്‍ന്നുതരുന്നത് സന്ദേശവും ലക്ഷ്യബോധം വേണം എന്നാണ്. വൃദ്ധരായ കവികളും നോവലിസ്റ്റുകളുമില്ലെ? സുഗത കുമാരിയുടെ പേനയില്‍നിന്നും ഇന്നും മനോഹരമായ കവിതകള്‍ ഉതിരുന്നില്ലേ? പരിസ്ഥിതി നാശത്തെപ്പറ്റിയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെപ്പറ്റിയും ഇപ്പോഴും ശക്തമായി പ്രതികരിക്കുന്നില്ലേ?
രാഷ്ട്രീയക്കാര്‍ക്ക് വാര്‍ദ്ധക്യം ബാധിക്കുന്നില്ല എന്ന് തലനരച്ച ഉമ്മന്‍ചാണ്ടിയും മറ്റു രാഷ്ട്രീയ നേതാക്കളും തെളിയിക്കുന്നുണ്ട്. അവരുടെ തലച്ചോറ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് എങ്ങനെ അധികാരത്തില്‍ തുടരാമെന്നോ തിരിച്ചെത്താമെന്നോ ഉള്ള ചിന്തയിലും അതിനുള്ള തന്ത്രം മെനയുന്നതിലുമാണ്. അവരും തെളിയിക്കുന്നത് ജരാനരകള്‍ ബാധിച്ചാലും ലക്ഷ്യബോധം വാര്‍ദ്ധക്യത്തെ അകറ്റിനിര്‍ത്തുന്നു എന്നാണ്. മാനസികമായി രാഷ്ട്രീയക്കാര്‍ എന്നും യുവാക്കളാണ്. സംശയമുള്ളവര്‍ക്ക് സരിതാ നായരോട് ചോദിക്കാം.
ജനനമരണ നിരക്കിലുള്ള വ്യത്യാസത്തിന്റെ ഗുണഗണങ്ങള്‍ വിശകലനം ചെയ്യുന്ന പ്രസിദ്ധ നരവംശ ശാസ്ത്രജ്ഞനായ ടോം കിര്‍ക്വുഡിന്റെ പഠനറിപ്പോര്‍ട്ട് പ്രകാരം ഈ നൂറ്റാണ്ട് നേരിടുന്ന അതിപ്രധാന പ്രശ്നങ്ങളിലൊന്ന് വാര്‍ദ്ധക്യത്തെ എങ്ങനെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാമെന്നതാണ്. ഇത് എങ്ങനെ സാധ്യമാകുമെന്ന് കിര്‍ക്ക്വുഡ് കാണിച്ചുതരുന്നുണ്ടെന്നാണ് ആറ്റക്കോയ പള്ളിക്കണ്ടി പറയുന്നത്.
ടോം കിര്‍ക്വുഡ് പറയുന്നത് അറിവിന്റെ ചക്രവാളം വികസിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ ബുദ്ധി ഈ പരിണാമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, വാര്‍ദ്ധക്യം സ്വാഭാവികമായും തലച്ചോറിനെ ബാധിക്കാതിരിക്കുകയും ചെയ്യുമെന്നാണ്. തലച്ചോറ് സദാസമയവും പ്രവര്‍ത്തനക്ഷമമായാല്‍ നമ്മുടെ മുഖത്തെയും ദേഹത്തെയും ചുക്കിചുളിവുകള്‍ നാം ശ്രദ്ധിക്കുകയില്ല.
വാര്‍ദ്ധക്യത്തിന്റെ ദുരിതങ്ങളെക്കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍ അടിയ്ക്കാതെ തനിക്ക് ആനന്ദമോ ആഹ്ലാദമോ പകരുന്ന വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ വാര്‍ദ്ധക്യം വഴിമാറും. സിനിമാനടനായ മമ്മൂട്ടിയ്ക്ക് വയസ്സായെന്ന് ആരെങ്കിലും പറയുമോ? മനസ്സിന്റെ ഊര്ജ്ജസ്വലത ശരീരത്തെ വാര്ദ്ധക്യത്തിന് വിട്ടുകൊടുക്കില്ല.
എന്നെ വാര്‍ദ്ധക്യത്തില്‍ നിന്നും രക്ഷിക്കുന്നത് ‘ജന്മഭൂമി’യാണ്. എന്നെ ‘ജന്മഭൂമി’യുടെ എഡിറ്റര്‍ ആക്കിയതിന് ഞാന്‍ ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനോട് ആജീവനാന്തം കടപ്പെട്ടിരിക്കുന്നു. അതുപോലെ ഇപ്പോഴത്തെ ‘ജന്മഭൂമി’എംഡി എം.രാധാകൃഷ്ണനോടും.
‘ജന്മഭൂമി’യിലെ എഡിറ്റോറിയല്‍ എഴുത്തും, ബുധനാഴ്ചകളില്‍ വരുന്ന പംക്തി എഴുത്തും എന്റെ തലച്ചോറിനെ സജീവമാക്കി, ക്രിയാത്മകമാക്കി നിലനിര്‍ത്തുന്നു. രാവിലെ അഞ്ച് പത്രങ്ങള്‍ വായിച്ച്, നെറ്റില്‍ കയറി, കൗണ്ടര്‍ ചെക്ക് ചെയ്ത് എഡിറ്റോറിയല്‍ എഴുതുമ്പോള്‍ എന്റെ തലച്ചോറ് വളരെ ക്രിയാത്മകമാകുന്നു.
‘വെര്‍ട്ടിഗോ’ അസുഖം ബാധിച്ച എനിക്ക് എന്റെ തലകറക്കത്തെപ്പറ്റി ചിന്തിക്കാന്‍ സമയമില്ല. രോഗാക്രമണത്തിനോട് നമ്മള് പ്രതികരിക്കാതിരിക്കുമ്പോള് രോഗം നാണംകെട്ട് നമ്മെ വിട്ടുപോകും. ഇതിനര്‍ത്ഥം മരുന്നുകഴിക്കേണ്ടെന്നല്ല. പക്ഷെ വിഷാദരോഗം ബാധിച്ചാല്‍ മറ്റു രോഗങ്ങളുടെ കടന്നാക്രമണം കൂടുതല്‍ ഊര്ജസ്വലതയോടെയാകും.
വാര്‍ദ്ധക്യം ബാധിക്കുമെന്ന ധാരണ മാനസിക സംഘര്‍ഷത്തിനിടയാക്കുന്നു. ശരീരഘടകങ്ങള്ക്ക് വരുന്ന തേയ്മാനം മാത്രമാണ് വാര്‍ദ്ധക്യം. ഇന്ന് ആയുസ്സ് വര്‍ധിക്കുമ്പോള്‍ ‘വൃദ്ധശക്തി’ സമൂഹത്തെ സ്വാധീനിക്കും. വൃദ്ധര്‍ക്കും സമൂഹത്തില്‍ സ്ഥാനമുണ്ട്.
ഇതെല്ലാം പറയുമ്പോഴും ഇന്ന് കുടുംബങ്ങളില്‍ വൃദ്ധര്‍ അധികപ്പറ്റാണ്. നമ്മള് ലാളിച്ചുവളര്‍ത്തിയ, പഠിപ്പിച്ച് ഉന്നതശ്രേണിയിലെത്തിച്ച മക്കള്‍ക്ക് അവരുടെ സ്വന്തം കുടുംബങ്ങള്‍ ഉണ്ടാകുമ്പോള്‍ മാതാപിതാക്കള്‍ അധികപ്പറ്റാകുന്നു. ഇവരെ ഉള്‍ക്കൊള്ളാന്‍ ഇന്നത്തെ സ്വാര്‍ത്ഥമതികളായ അണുകുടുംബങ്ങള്‍ തയ്യാറല്ല.
വൃദ്ധമാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ തള്ളുന്നത് ഇന്ന് പതിവാണ്. വൃദ്ധസദനത്തില്‍ ചെന്ന് അവരുടെ കദനകഥകള്‍ കേട്ടാല്‍ നമ്മുടെ മനസ്സും മരവിക്കും. പല മക്കളും ഗുരുവായൂരില്‍ തൊഴാന്‍ എന്ന വ്യാജേന അമ്മമാരെ കൂട്ടിക്കൊണ്ടുവന്ന് അവരെ അവിടെ ഉപേക്ഷിച്ച് കടന്നുകളയുന്നു. ഇങ്ങനെ നടതള്ളുന്ന മുന്നൂറിലധികം സ്ത്രീകള്‍ ഗുരുവായൂരില്‍ ഉണ്ടത്രെ. ചിലപ്പോള്‍ സിനിമയ്ക്ക് എന്നും മറ്റും പറഞ്ഞ് വീട്ടില്‍നിന്നിറക്കി ബസ് സ്റ്റാന്റില്‍ ഉപേക്ഷിച്ച് കടന്നുകളയുന്ന മക്കളും ഉണ്ട്.
‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന സിനിമയില്‍ കവിയൂര്‍ പൊന്നമ്മയെ വൃദ്ധസദനത്തിലേയ്ക്കയയ്ക്കുന്ന ദുഷ്ടരായ മക്കളെ ചിത്രീകരിക്കുന്നു.
വികസിത രാജ്യങ്ങളില്‍ വൃദ്ധതലമുറയെ കേന്ദ്രീകരിച്ച് അടുത്ത ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ നടപ്പാക്കേണ്ട സാമ്പത്തിക നടപടികളെക്കുറിച്ചും ടോം കിര്‍ക്വുഡ് എഴുതിയിട്ടുണ്ട്. പ്രായം കൂടിയവരുടെ നന്മ ലക്ഷ്യമാക്കി സ്വകാര്യ മേഖലയിലും മാറ്റങ്ങള്‍ വേണമെന്നും, മുതിര്‍ന്നവരെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ പദ്ധതികള്‍ രൂപീകരിക്കണമെന്നും ടോം നിര്‍ദ്ദേശിക്കുന്നു.
പക്ഷെ കേരളത്തില്‍ അഭ്യസ്തവിദ്യരായ യുവാക്കള്‍പോലും തൊഴില്‍രഹിതരായി തൊഴിലിനുവേണ്ടി അലയുമ്പോള്‍ വൃദ്ധന്മാരുടെ കാര്യം ആര് പരിഗണിക്കും? വിധവയായ അമ്മായിയമ്മ മരുമകള്‍ക്ക് ചതുര്‍ത്ഥിയാണ്. അമ്മായിയമ്മപ്പോരില്‍ മരുമകള്‍ക്കും ഒരു റോള്‍ ഉണ്ടാകുമല്ലൊ. അടുത്തയിടെ സ്വന്തം മകനെ തല്ലിയതിന് അമ്മായിയമ്മ ശാസിച്ച സ്ത്രീ മകനെയുംകൊണ്ട് ആറ്റില്‍ചാടി ആത്മഹത്യ ചെയ്തിരുന്നല്ലോ!
ബന്ധങ്ങളെക്കാളുപരി മാനുഷിക പരിഗണനയാണ് വൃദ്ധര്ക്കാവശ്യം. അവരെ കുടുംബ ചര്‍ച്ചകളിലോ സംഭാഷണങ്ങളിലോ ഉള്‍ക്കൊള്ളിക്കാതെ, ഒറ്റപ്പെടല്‍ അനുഭവിക്കുന്ന വൃദ്ധര്‍ ഇന്ന് ധാരാളമാണ്. സംഘബലം കൂടി നിര്‍ണായക ശക്തിയാകുമ്പോള്‍ വിപണനശക്തികളും അവരെപ്പറ്റി ചിന്തിക്കുകയും, രാഷ്ട്രീയത്തില്‍ ഉന്നതസ്ഥാനത്ത് അവര്‍ കയറിപ്പറ്റുമെന്നും, വൃദ്ധന്മാര് നയിക്കുന്ന സമൂഹം വിദൂരമല്ലെന്നും പ്രവചിക്കുന്നവര്‍ ഇന്ന് കൂടിവരികയാണ്.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: