കണ്ണൂര്‍: 113 വര്‍ഷം പഴക്കമുള്ള പഴശ്ശി പടിഞ്ഞാറെ കോവിലകം പൊളിച്ചു നീക്കുന്നു. ഇതോടെ കേരളം മാറിമാറി ഭരിച്ച ഇടത്-വലത് സര്‍ക്കാരുകള്‍ കോവിലകം ഏറ്റെടുത്ത് സംരക്ഷിക്കാമെന്ന രീതിയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ വെറും പാഴ് വാക്കായി. 1805 ല്‍ കേരള വര്‍മ്മ പഴശ്ശിരാജ വീരമൃത്യു വരിച്ചതിനുശേഷം 1903 ലാണ് അദ്ദേഹത്തിന്റെ പിന്തലമുറക്കാര് പഴശ്ശി പടിഞ്ഞാറെ കോവിലകം നിര്‍മ്മിച്ചത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ നാട്ടുരാജാവ് കേരളവര്‍മ പഴശ്ശിരാജാവിന്റെ പിന്മുറക്കാര് താമസിച്ചതാണ് പൊളിച്ചു നീക്കാന്‍ ധാരണയായിരിക്കുന്ന കോവിലകം. അവകാശിയായിരുന്ന ഗോപാലിക തമ്പുരാട്ടി 2005ല്‍ നാടുനീങ്ങിയതോടെ ഇവിടെ താമസിക്കാന്‍ ആളില്ലാതാവുകയായിരുന്നു. ഇന്നത്തെ അവകാശികളായ മക്കള്‍ റിട്ട. ബാങ്ക് മാനേജര്‍ കേരളവര്‍മ്മ തൃശൂരിലും സഹോദരന് മട്ടന്നൂര്‍ കോളജ് റിട്ട.പൂര്‍വ്വാധ്യാപകന്‍ രവിവര്‍മ്മ ചേര്‍ത്തലയിലുമാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇവര്‍ വല്ലപ്പോഴും മാത്രമാണ് കോവിലകം സന്ദര്‍ശിക്കുന്നത്. കോവിലകത്തിന്റെ കാലപ്പഴക്കമാണ് പൊളിച്ചു നീക്കുവാന്‍ പ്രേരകമായത്. മേല്‍ക്കൂര ഉള്‍പ്പെടെ ഇപ്പോള്‍ അപകടാവസ്ഥയിലാണ്. കോവിലകം അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലുമാകാത്ത നിലയിലായതിനാലാണ് പൊളിച്ചു നീക്കുവാനുദ്ദേശിക്കുന്നത്.
മഹത്തായ ഒരു രാജവംശത്തിന്റെ ഓര്‍മകള്‍ പേറുന്നതിനാല്‍ കോവിലകം സര്‍ക്കാര്‍ ഏറ്റെടുത്തു സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ച് 2010 ല്‍ മട്ടന്നൂര്‍ നഗരസഭ മുന്‍കൈയെടുത്ത് കോവിലകത്ത് യോഗം വിളിച്ചിരുന്നു. എന്നാല്‍ കോവിലകം ന്യായവിലക്ക് ഏറ്റെടുക്കുവാന്‍ സര്‍ക്കാരിനായില്ല. സൗജന്യമായി ലഭിക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. കിളിമാനൂരിലും മറ്റും കോടികള്‍ മുടക്കി കൊട്ടാരങ്ങള്‍ സംരക്ഷിക്കുമ്പോഴാണ് കേരളത്തിന്റെ ചരിത്രമായ പഴശ്ശിരാജാവിന്റെ പിന്തലമുറക്കാരുടെ കോവിലകം സൗജന്യമായി ലഭിക്കുന്നതിനു സര്‍ക്കാര്‍ ശ്രമിച്ചത്.
പഴശ്ശി രാജാവിന്റെ യുദ്ധസമരചരിത്രങ്ങളുടെ അവശിഷ്ടങ്ങളുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കി പഠനഗവേഷണത്തിനും വിനോദ സഞ്ചാരത്തിനുമുള്ള ടൂറിസം പദ്ധതിയും പഠനത്തിനുള്ള സര്‍വകലാശാലയും സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു. ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളും സാധനസാമഗ്രികകളും സംരക്ഷിക്കുവാന്‍ സംസ്ഥാന മ്യൂസിയം വകുപ്പ് എത്രയും പെട്ടെന്ന് മുന്‍കയ്യെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പഴയ കെട്ടിടസാമഗ്രികള്‍ പൊളിച്ച് വില്‍പ്പന നടത്തുന്ന വടകര സ്വദേശി കോവിലകം ജൂലായ് അവസാനത്തോടെ പൊളിച്ചു നീക്കുമെന്നറിയുന്നു. എത്ര രൂപയ്ക്കാണ് വില്‍പ്പന എന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടാതെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: