തിരുവനന്തപുരം: മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ രണ്ട് ദിവസമായി ഉണ്ടായ സംഘർഷങ്ങളെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി സർക്കാർ ഉപയോഗിക്കരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജുഡീഷ്യറിയും മാധ്യമങ്ങളും തമ്മിൽ ശത്രുത ഉണ്ടാകുന്നത് ജനാധിപത്യത്തിന് അപകടമാണെന്ന് അറിയാത്തവരല്ല ഭരണകർത്താക്കൾ. ഇരു കൂട്ടരുടെയും സഹവർത്തിത്വമാണ് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിനാവശ്യം. ഇരു വിഭാഗങ്ങളെയും ഒരുമിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കേണ്ടതാണ്. എന്നാൽ സംഘർഷം മൂർച്ഛിക്കാൻ ഇടയാക്കുന്ന ഇടപെടലുകളാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായത്. ഇത് പ്രതിഷേധാർഹമാണ്. ഇരയ്ക്കും വേട്ടക്കാരനുമൊപ്പം ഓടുന്ന രീതി അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് സമീപകാലത്തുണ്ടായ തിരിച്ചടി മറയ്ക്കാനാണെന്ന സംശയവും ശക്തമാണ്. വിവരാവകാശ നിയമത്തെ അട്ടിമറിച്ച് മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്ന സർക്കാർ കോടതിയിൽ നിന്ന് അവരെ ആട്ടിയകറ്റാൻ ശ്രമിക്കുകയാണ്. ഇതിന് പിന്നിൽ ഉന്നതതലത്തിലുള്ള ഗൂഢാലോചനയുണ്ട്. ഇതേപ്പറ്റിയും അന്വേഷിക്കാൻ ജൂഡീഷ്യൽ കമ്മീഷൻ തയ്യാറാകണം. അഭിഭാഷകരും മാധ്യമപ്രവർത്തകരും സംയമനം പാലിച്ച് ഇരുകൂട്ടർക്കും സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കണം. ഇതിനായി എന്ത് വിട്ടുവീഴ്ച ചെയ്യാനും രണ്ടുകൂട്ടരും തയ്യാറാകണമെന്നും കുമ്മനം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: