ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ ഈ വര്‍ഷത്തെ ബജറ്റ് എല്ലാ രംഗങ്ങളിലും വിലവര്‍ധനയ്ക്ക് കാരണമാകുമെന്ന ആശങ്ക ശക്തിപ്പെട്ടിരിക്കുകയാണ്. ബജറ്റിലെ ഒരു നികുതി കൊഴുപ്പ് നികുതിയാണ്. കേന്ദ്ര ട്രേഡ്മാര്‍ക്ക് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത വെജിറ്റേറിയന്‍ റസ്റ്ററന്റുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നവരെയും കൊഴുപ്പ് നികുതി ബാധിച്ചേക്കാമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
അതേസമയം, റസ്റ്ററന്റിന്റെ പേരില്‍ ഉല്‍പ്പന്നം ട്രേഡ്മാര്‍ക്ക് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ കൊഴുപ്പ് നികുതി ബാധകമാകുകയുള്ളൂവത്രെ. കൊഴുപ്പ് നികുതി ബജറ്റില്‍ 14.5 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഭക്ഷണ വസ്തുക്കളുടെ നികുതി മുന്‍പ് അഞ്ച് ശതമാനം മാത്രമായിരുന്നു. കെഎഫ്സി, മക്ഡൊണാള്‍ഡ്സ് തുടങ്ങിയ ബ്രാന്‍ഡഡ് റസ്റ്ററന്റുകള്‍ക്കു മാത്രമേ കൊഴുപ്പ് നികുതി ബാധകമായിരുന്നുള്ളൂ.
എന്നാല്‍ ട്രേഡ് മാര്‍ക്ക് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത റസ്റ്ററന്റുകള്‍ക്കും ഇപ്പോള്‍ ഇത് ബാധകമാകും. ന്യായവില മാത്രം ഈടാക്കുന്ന റസ്റ്ററന്റുകളില്‍നിന്നും ഭക്ഷണം കഴിക്കുന്നവരും ഈ നികുതി നല്‍കേണ്ടിവരും. ബര്‍ഗര്‍, പിസ്സ തുടങ്ങിയ കൊഴുപ്പടങ്ങുന്ന വിഭവങ്ങള്‍ കഴിച്ചാല്‍ മാത്രമേ ഈ നികുതി ബാധകമാകൂ എന്ന ധാരണ ഇപ്പോള്‍ തിരുത്തപ്പെടുകയാണ്. പ്രശസ്തമായ ഏതു റസ്റ്ററന്റില്‍ കയറിയാലും വിലയോടൊപ്പം കൊഴുപ്പ് നികുതി നല്‍കേണ്ടിവരും. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ കൊഴുപ്പില്ല എന്നായിരുന്നു സാമാന്യ ജനങ്ങള്‍ ധരിച്ചിരുന്നത്.
ഇതിന്റെ ന്യായം ചോദ്യംചെയ്യപ്പെട്ടപ്പോഴാണ് അവര്‍ ഉപയോഗിക്കുന്ന നെയ്യ് കൊഴുപ്പിന്റെ പരിധിയില്‍ വരുമെന്ന് അധികൃതര്‍ പറയുന്നത്. ഇനി സ്വന്തം വീട്ടിലെ കഞ്ഞിയില്‍ നെയ്യിട്ട് കുടിച്ചാല്‍ അതിനും കൊഴുപ്പ് നികുതി കൊടുക്കേണ്ടിവരുമായിരിക്കും. കൊഴുപ്പ് നികുതി വര്‍ധന ഹോട്ടലുകളിലെ ഭക്ഷണത്തിന് വിലകൂട്ടുമ്പോള്‍ അത് ടൂറിസം മേഖലയെയും ബാധിച്ചേക്കാം. സഞ്ചാരികളായെത്തുന്ന വിദേശികള്‍ സാധാരണ ബര്‍ഗറും പിസ്സയുമെല്ലാം കഴിക്കുന്നവരാണ്.
ഇതുപോലെതന്നെ നിരാശാജനകമാണ് വസ്തു ഭാഗംവയ്ക്കുമ്പോള്‍ കൊടുക്കേണ്ടിവരുന്ന അധികനികുതിയും. കൂട്ടുകുടുംബം എന്ന സങ്കല്‍പ്പം കേരളത്തില്‍നിന്നും എന്നേ അപ്രത്യക്ഷമായി.
കുടുംബ ഭൂമിയുടെ ന്യായവില കാലങ്ങളായി പരിഷ്കരിക്കപ്പെട്ടിരുന്നില്ലെന്നും, ഇത് സര്‍ക്കാരിന് നഷ്ടംവരുത്തുന്നുവെന്നും പറഞ്ഞാണ് കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തു വിഭജനത്തില്‍ കൂടുതല്‍ നികുതി ഈടാക്കുന്നതിനെ ധനമന്ത്രി തോമസ് ഐസക് ന്യായീകരിക്കുന്നത്. സ്വത്ത് ഭാഗിക്കുമ്പോള്‍ മുന്‍പുണ്ടായിരുന്ന രജിസ്ട്രേഷന് നിരക്കില്‍ മുദ്രപത്രത്തിന് വില ആയിരം രൂപയും ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനം രജിസ്ട്രേഷന് ഫീസുമായിരുന്നു. ഭൂമിയുടെ ന്യായവില എത്ര വര്‍ധിച്ചാലും രജിസ്ട്രേഷന് നിരക്ക് പരിധി 25,000 രൂപയായിരുന്നു. ഈ വര്‍ഷത്തെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നിവയ്ക്ക് ഭൂമിയുടെ ന്യായവിലയുടെ മൂന്നുശതമാനം വിലയുള്ള മുദ്രപ്പത്രം വേണ്ടിവരും. രജിസ്ട്രേഷന് നിരക്ക് രണ്ട് ശതമാനവും.
ഇതോടെ വസ്തുഭാഗം വയ്ക്കുന്നതിന് പണ്ടത്തേക്കാള്‍ അഞ്ചിരട്ടി തുക കൂടുതല്‍ നല്‍കേണ്ടിവരും. ഇടത്തരം കുടുംബക്കാരെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്നതാണ് ഈ തീരുമാനം.
ഇപ്പോള്‍ ഭൂമിയുടെ ആകെ വിലയുടെ മൂന്ന് ശതമാനം മുദ്രപ്പത്രത്തിന് നല്‍കണം. രണ്ടുശതമാനം രജിസ്ട്രേഷന് ഫീസ് നല്‍കണം. ഇങ്ങനെ വസ്തു ഭാഗംവയ്ക്കണമെങ്കില് ആധാരമെഴുത്തുകൂലിയ്ക്കുപുറമെ ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി ഭാഗഉടമ്പടിവഴി കൈമാറ്റം ചെയ്യുന്നതിന് അഞ്ചുലക്ഷം രൂപ ചെലവു വരും. 26,000 രൂപയില്‍നിന്നാണ് ഈ വര്‍ധന വരുത്തിയിരിക്കുന്നത്. ഇക്കാലത്ത് മക്കള്‍ പ്രായമായാല്‍, സ്വന്തം കുടുംബമായാല്‍ അപ്പോള്‍ അവകാശം ചോദിക്കുക പതിവാണ്.
ഇത് ഏറ്റവും അധികം തിരിച്ചടി നല്‍കുന്നത് ഗ്രാമീണ മേഖലയിലായിരിക്കും. ഈ വ്യവസ്ഥ നിലവില്‍വരുംമുമ്പ് വളരെപ്പേര്‍ ഭാഗം നടത്തി വസ്തു കൈമാറ്റം ചെയ്തിരുന്നു. സര്‍ക്കാര്‍ ഖജനാവിന് എങ്ങനെ വരവ് കൂട്ടാമെന്നാണ് ധനമന്ത്രി ചിന്തിച്ചതും അതിനുവേണ്ടി സാധാരണക്കാരനെ പിഴിഞ്ഞതും.
അതേസമയം രാഷ്ട്രീയക്കാര്‍ക്ക് എന്ത് അനാവശ്യ ചെലവും ചെയ്യാം. വി.എസ്.അച്യുതാനന്ദന് വീട് മോടിപിടിപ്പിച്ചതിന് ലക്ഷങ്ങളാണ് ചെലവാക്കിയത്. ഗ്രാമങ്ങളില്‍ വസിക്കുന്നത് സാധാരണക്കാരാണ്. അവര്‍ക്കാണ് ഈ നിയമപരിഷ്കാരം ഏറ്റവും വലിയ തിരിച്ചടിയായത്. ജനജീവിതം ദുസ്സഹമാക്കി അധികാരത്തില്‍ തുടരാമെന്ന് കരുതുന്നവര്‍ക്ക് തിരിച്ചടി ലഭിക്കുകതന്നെ ചെയ്യും. ഒരു തെരഞ്ഞെടുപ്പു വിജയംകൊണ്ട് എല്ലാം കഴിയുന്നില്ലല്ലോ. ദുരഭിമാനം മാറ്റിവച്ച് ജനവിരുദ്ധമായ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: