‘മോസ്കോയില്‍ മഴപെയ്യുമ്പോള്‍ കേരളത്തില്‍ കുടപിടിക്കുന്നവര്‍. ‘കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള വിശേഷണങ്ങളിലൊന്നാണിത്. സോവ്യറ്റ് യൂണിയന് തകര്‍ന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് റഷ്യയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധവും അറ്റു. പുതിയ വിശേഷണങ്ങള്‍ തേടുകയാണവര്‍. ഗുജറാത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് ഒരു കുറ്റകൃത്യം നടന്നു. ആറേഴുചെറുപ്പക്കാരെ ഏതാനും ക്രിമിനലുകള്‍ ചന്തിക്ക് തല്ലി. തല്ലിയതാരെന്ന് പ്രചരിച്ച ദൃശ്യങ്ങളില്‍ വ്യക്തമല്ല.
ഏതായാലും ഗുജറാത്ത് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തി. ഒന്‍പതുപേരെ അറസ്റ്റുചെയ്തു. തല്ലിയവരില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവരും പിന്നോക്ക-മുന്നോക്ക സമുദായക്കാരുമുണ്ട്. തല്ല് കിട്ടിയവരോട് നല്ല അനുകമ്പയാണ് സര്‍ക്കാര്‍ കാട്ടിയത്. നാലുലക്ഷം രൂപവീതം അവര്‍ക്ക് നല്കി. പ്രതികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലിട്ട് പൂട്ടി. അതിനുശേഷമാണ് ചിലര്‍ വിഷയം രാഷ്ട്രീയമാക്കിയത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം പാര്‍ലമെന്റില്‍ കൊണ്ടുവന്നലക്കി. ഗുജറാത്തില്‍ ദളിത് പീഡനം. ചാതുര്‍വര്‍ണ്യത്തിന്റെ തെളിവ് എന്ന് ആക്ഷേപം.
ദളിത് വിഭാഗത്തെ ഇളക്കിവിടാന്‍ സംഘടിത പ്രചാരണവും നടത്തി. ഗുജറാത്തില്‍ പ്രകടനം നടന്നാല്‍ മനസ്സിലാക്കാം. ഗുജറാത്തിലേതിനെക്കാള്‍ കലിപ്പ് കേരളത്തിലാണ്. കേരളത്തിലെ സിപിഎം ലോക്കല്‍ കമ്മിറ്റിതലത്തില്‍ ചടങ്ങ് സംഘടിപ്പിച്ച് ‘ദളിത് പീഡനം’ ആഘോഷിക്കുകയായിരുന്നു വെള്ളിയാഴ്ച ബിജെപിക്കെതിരെ ആയുധം ലഭിച്ചേ എന്ന ആഹ്ലാദത്തിലായിരുന്നു അവര്‍. എന്നാല്‍ കേരളത്തില്‍ നടക്കുന്നതുപോലുള്ള ദളിത് പീഡനം മറ്റെവിടെയെങ്കിലും നടക്കുന്നുണ്ടോ?
മറ്റ് സംസ്ഥാനങ്ങളില്‍ ക്രിമിനലുകളാണ് ദളിതുകള്‍ക്ക് നേരെ അക്രമം നടത്തുന്നതെങ്കില്‍, കേരളത്തില്‍ സിപിഎം സ്വയം ആ ചുമതല എറ്റെടുത്തിരിക്കുകയാണ്. ദളിത് യുവാക്കളെ കശാപ്പ് ചെയ്യാനും വനിതകളെ അടക്കം ആക്രമിക്കാനും ഒരു മടിയില്ലാത്ത സിപിഎമ്മിനാണ് ചികിത്സ വേണ്ടത്.
സിപിഎം ഭരണത്തിലെത്തിയശേഷവും ദളിത് അക്രമങ്ങള്‍ക്ക് തടയിടാന്‍ തയ്യാറല്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രിയുടെ നാട്ടില്‍ പോലും അതാവര്‍ത്തിച്ചു. തലശ്ശേരിയിലെ കുട്ടിമാക്കൂലില്‍ രണ്ട് യുവതികളെ പിഞ്ചുകുഞ്ഞിനൊപ്പം ജയിലിലടച്ചത് ഒന്നാന്തരം ഉദാഹരണം. കുട്ടിമാക്കൂലില്‍ രണ്ട് ദളിത് യുവതികള്‍ ചെയ്യാത്ത കുറ്റത്തിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ദളിത് പിന്നോക്ക പ്രേമം പ്രസംഗിച്ചുനടക്കാറുള്ള സാംസ്കാരിക നായകന്മാരും ബുദ്ധിജീവികളും തലശേരി സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
സംസ്ഥാന ഭരണത്തിന്റെ മറവിലാണ് വ്യാജക്കേസുണ്ടാക്കി യുവതികളെ ജയിലിലടച്ചത്. എല്ലാവര്ക്കും തുല്യനീതി നടപ്പാക്കുമെന്ന് കൊട്ടിഘോഷിച്ച് അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ആദ്യചെയ്തിയാണിത്.
വ്യാജക്കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ചിട്ടും പ്രതികാരക്കൊതിതീരാതെ നട്ടാല്‍ പൊടിക്കാത്ത കളളക്കഥകളും അധിക്ഷേപങ്ങളും നടത്തി. മറ്റൊരു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് സിപിഎം ശക്തികേന്ദ്രങ്ങളില്‍ ജീവിക്കുന്ന ഇതരപാര്‍ട്ടിക്കാര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ചിത്രമാണ് ഇപ്പോള്‍ ദളിത് വനിതകള്‍ക്കുനേരെ നടന്നിരിക്കുന്ന സിപിഎം അതിക്രമങ്ങള്‍.
പയ്യന്നൂര്‍ എടാട്ട് സ്വന്തമായി ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ ശ്രമിച്ച ദളിത് യുവതി ചിത്രലേഖക്ക് ഉണ്ടായ ദുര്യോഗം പറഞ്ഞാല്‍ തീരാത്തതാണ്. നിരവധി തവണ അവരുടെ ഓട്ടോറിക്ഷ അഗ്നിക്കിരയായി. ഒടുവില്‍ നാട്ടുവിട്ട് കാട്ടാമ്പള്ളിയിലെത്തിയപ്പോള്‍ അവിടെ സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ വീട് നിര്‍മ്മിക്കാന്‍ പോലും അനുവദിക്കില്ലെന്ന ഭീഷണിയുമായി സിപിഎം ചിത്രലേഖയെ വേട്ടയാടി.
ഭര്‍ത്താവും രണ്ട് മക്കളും മുത്തശ്ശിയുമടങ്ങുന്ന കുടുംബത്തെ പട്ടിണിയില്ലാതെ മുന്നോട്ട് നടത്താനാണ് ചിത്രലേഖ ഒരു സ്വയംതൊഴില്‍ കണ്ടെത്തുന്നത്. ഭര്‍ത്താവിനൊപ്പം ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്താന്‍ ചിത്രലേഖ തയ്യാറായി. 2004 ഒക്ടോബറിലാണ് പിഎംആര്‍വൈ സ്കീമില്‍ ലോണ്‍ എടുത്തു ചിത്രലേഖ ഒരു ഓട്ടോ വാങ്ങിയത്. പക്ഷെ, ആകെയുള്ള ഒരുതുണ്ട് ഭൂമി പണയംവച്ച് വാങ്ങിയ ഓട്ടോയുമായി ജീവിതചക്രമുരുട്ടാന്‍ തുടങ്ങിയ അവര്‍ക്കു നേരിടേണ്ടിവന്ന കാര്യങ്ങള്‍ കേട്ടാല്‍ സാംസ്കാരിക കേരളം അപമാനംകൊണ്ട് തലതാഴ്ത്തും.
പാര്‍ട്ടിക്കാരായ തമ്പ്രാക്കള്‍ ഓട്ടോ സ്റ്റാന്‍ഡിലേക്ക് കീഴ്ജാതിക്കാരിയെ അടുപ്പിച്ചില്ല. ഓട്ടോറിക്ഷയുമായി പയ്യന്നൂര്‍ കോളേജ് ബസ് സ്റ്റോപ്പിനു സമീപത്തുള്ള ഓട്ടോസ്റ്റാന്‍ഡിലെത്തിയ ചിത്രലേഖയ്ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് ലഭിച്ചില്ല. അവരുടെ ജാതിവെറിയാണ് കാരണമെന്ന് ചിത്രലേഖ തിരിച്ചറിയുന്നു.
‘പുലയ സ്ത്രീ’യായ ചിത്രലേഖയ്ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിക്കാനാകില്ലെന്ന് സിഐടിയു നേതൃത്വത്തിലുള്ള യൂണിയന് തിട്ടൂരമിറക്കി. മൂന്നുമാസം ആ ഓട്ടോസ്റ്റാന്‍ഡില്‍ വണ്ടി പാര്‍ക്കുചെയ്യാനോ വണ്ടിയോടിയ്ക്കുവാനോ ചിത്രലേഖയ്ക്കായില്ല. ലോണ്‍ തിരിച്ചടയ്ക്കാന്‍ ഗതിയില്ലാതെ പെടാപ്പാടുപെട്ട ചിത്രലേഖ ഒടുവില്‍ പെര്‍മിറ്റ് നേടി സ്റ്റാന്‍ഡില്‍ ഓട്ടോയുമായി എത്തി. അന്ന് ചിത്രലേഖയെ നോക്കി സിഐടിയു പ്രവര്‍ത്തകര്‍ ‘ദേ, പുലച്ചി ഓട്ടോ ഓടിക്കുന്നു’ എന്ന് അട്ടഹസിച്ചു. അപമാനവും, മാനസികപീഡനവും അതിജീവിച്ച് അധികനാള്‍ പിടിച്ചുനില്ക്കാന് അവര്‍ക്കായില്ല. മാനസികമായ പീഡനങ്ങള്‍ക്കു പുറമെ അസഹിഷ്ണുത പിടിച്ചുവയ്ക്കാനാകാതെ സിപിഎമ്മിലെ ഉന്നതകുലജാതര്‍ പുലയ സ്ത്രീക്കെതിരെ ആക്രമണം അഴിച്ചുവിട്ടു.
ഒരു കുടംബത്തിന്റെ ജീവിതമാണ് ജാതിക്കലി പൂണ്ട അക്രമികള്‍ ചുട്ടുകരിച്ചത്. ചിത്രലേഖയുടെ മകന് മനുവിന്റെ പഠനം മുടങ്ങി. ക്രൂരത ഇവിടെയൊന്നും അവസാനിച്ചില്ല. ചിത്രലേഖയും, ഭര്‍ത്താവ് ശ്രീഷ്കാന്ത്, അവരുടെ സഹോദരീ ഭര്‍ത്താവ്, സഹോദരന് മഹേഷ് എന്നിവര്‍ നിരന്തരമായി സിപിഎമ്മിന്റെ ആക്രമണങ്ങള്‍ക്കിരയായി. ചിത്രലേഖയ്ക്കെതിരെ നടന്ന അക്രമത്തിനും ഓട്ടോ കത്തിച്ചതിനുമെതിരെയുള്ള കേസ് തലശേരി സ്പെഷ്യല്‍ കോടതിക്ക് മുമ്പിലെത്തി. കേസ് ദുര്‍ബലപ്പെടുത്താന്‍ വലിയ രാഷ്ട്രീയസമ്മര്‍ദ്ദമുണ്ടായി. ഇരകള്‍ ഇന്നും ഭീഷണിയ്ക്കിരയായിക്കൊണ്ടിരിക്കുന്നു.
കൊട്ടാരക്കര നെടുവത്തൂര്‍ പഞ്ചായത്തിലെ കോട്ടാത്തല നാലാം വാര്‍ഡ് മെമ്പര്‍ എസ്. മഞ്ജുഷ, ഭര്‍ത്താവ് ബിജുദാസ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത് പട്ടികജാതിയില്പ്പെട്ടു എന്നതിനാണ്. കമ്മ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടത്തല സുരേന്ദ്രന്റെ വീട് നില്ക്കുന്ന വാര്‍ഡില്‍ ഇടതുപക്ഷത്തിന്റെ കുത്തക തകര്‍ത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായാണ് മഞ്ജുഷ വിജയിച്ചത്.
അന്നുമുതല്‍ ഇടതുപക്ഷം ഇവര്‍ക്കെതിരെ കള്ളപ്രചാരണങ്ങളുമായി രംഗത്തുണ്ട്. മെമ്പറെ ഒരുതരത്തിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ചുരുങ്ങിയ ദിവസംകൊണ്ട് വാര്‍ഡില്‍ ജനപ്രിയയായി മഞ്ജുഷ മാറിയതോടെ ഇവരുടെ അസഹിഷ്ണുത മറനീക്കി പുറത്തുവരുകയായിരുന്നു.
എറണാകുളം മഹാരാജാസ് കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിയെ പുറത്താക്കിയ കോളേജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കുട്ടിസഖാക്കള്‍ നിന്നില്ലെന്നത് പോട്ടെ. സമരക്കാരെ നേരിടാനാണ് എസ്എഫ്ഐ തുനിഞ്ഞിറങ്ങിയത്.
സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ കയറുന്നതിന് അപ്രഖ്യാപിത വിലക്കാണ് എസ്എഫ്ഐ ഏര്‍പ്പെടുത്തിയത്. വിദ്യാര്‍ത്ഥികളെ ഇന്റേണല്‍ പരീക്ഷയെഴുതാനും ഇവര്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. പരീക്ഷയ്ക്കിടെ പത്ത് വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ വലിച്ചു കീറി മര്‍ദ്ദിച്ചു.
കേരളത്തില്‍ സിപിഎം ചെയ്തുകൂട്ടുന്ന എല്ലാ തെമ്മാടിത്തരങ്ങള്‍ക്കും ഒരു ന്യായീകരണമുണ്ട്. പാലക്കാട് ഗവ.വിക്ടോറിയ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും വിരമിച്ച ഡോ. ടി.എന്‍. സരസുവിന്, അവരുടെ പ്രതീകാത്മക കുഴിമാടം തീര്‍ത്താണ് അവിടുത്തെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കിയത്.
എന്നാല്‍ അതൊരു കുഴിമാടമായി കാണേണ്ടതില്ലെന്നാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിന് വേണ്ടി അലമുറയിടുന്നവരുടെ വാദം. അതൊരു ആര്‍ട്ട് ഇന്സ്റ്റലേഷനാണെന്നാണ് പി.ബി. മെമ്പര്‍ എം.എ.ബേബി പ്രസ്താവിച്ചത്. 2015 ജൂലൈ 30ന് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലായി ചാര്‍ജ്ജ് എടുത്തദിവസംതന്നെ എസ്എഫ്ഐയിലെ ചില വിദ്യാര്‍ത്ഥികള്‍ അപമര്യാദയായി ടീച്ചര്‍ക്കെതിരെ പെരുമാറി. ഇവിടെ നിന്നു തുടങ്ങിയ പ്രശ്നങ്ങളാണ് ടീച്ചറെ വേട്ടയാടിയത്.
വിരമിക്കല്‍ ദിവസമായ മാര്‍ച്ച് 31ന് ഭര്‍ത്താവുമൊത്ത് കാറില്‍ രാവിലെ കോളേജില്‍ എത്തിയതായിരുന്നു.
ഗെയ്റ്റിനടുത്ത് ഒരു കുഴിമാടവും റീത്തും പ്ലക്കാര്‍ഡില്‍ 26 വര്‍ഷത്തെ പഴമ്പുരാണം അവസാനിപ്പിക്കുക എന്ന് എഴുതിവച്ചിരിക്കുന്നതും കണ്ടു. ഒരു വിദ്യാര്‍ത്ഥിയോട് ചോദിച്ചപ്പോള്‍ അത് ടീച്ചറുടെ കുഴിമാടമാണെന്നാണ് പറഞ്ഞത്. ഇത് തെറ്റാണെന്ന് പറയാന്‍ ഒരു സിപിഎമ്മുകാരനും ഉണ്ടായില്ല.
പിന്നോക്ക ജനവിഭാഗങ്ങളെ പ്രലോഭിപ്പിച്ചും വിപ്ലവം പ്രസംഗിച്ചും കൂടെകൂട്ടിയിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ അവരെ വെറുംവോട്ട് ബാങ്ക് മാത്രമായി കാണുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയ പാവപ്പെട്ടവര്‍ അവരുമായുള്ള ബന്ധം വിടുന്നു. യഥാര്‍ത്ഥ മിത്രങ്ങളെ തിരിച്ചറിയുന്നു. ആര്‍എസ്എസ്-ബിജെപി സംഘടനകളുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മാത്രമല്ല, രാജ്യത്താകമാനം നിലവിലുള്ള സ്ഥിതിയാണിത്. അത് അലങ്കോലമാക്കാനുള്ള സംഘടിതശ്രമമാണ് നടക്കുന്നത്.
മുന്നാക്ക പിന്നാക്ക വേര്‍തിരിവില്ലാതെ തുല്യനീതി ലഭിക്കുന്ന സാഹചര്യം കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സഹിക്കാന്‍പോലും പറ്റുന്നില്ല. ജാതിപ്പോര് സംഘടിപ്പിക്കാനുള്ള തീവ്രശ്രമം അതിന്റെ ഭാഗമാണ്.
ഗുജറാത്തിലെ ഉനപ്രദേശത്ത് കുറ്റകൃത്യത്തിലേര്‍പ്പെട്ടവരെ കാല്ത്തുറുങ്കിലടച്ചത് പാര്‍ലമെന്റില്‍ പ്രശ്നം ഉന്നയിക്കും മുന്‍പാണ്. പ്രകടനങ്ങള്‍ നടക്കും മുന്‍പാണ്. ക്രിമിനലുകള്‍ എല്ലാ സംസ്ഥാനത്തുമുണ്ട്. കേരളത്തില്‍ എത്രയോ ദളിത് പീഡനങ്ങള്‍ നടക്കുന്നു. കേസുപോലും എടുക്കുന്നില്ല. ആദിവാസികള്‍ അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. പ്രായമെത്താത്ത പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്നു.
അതിന്റെ പേരില്‍ ഒരുത്തനെയും പിടികൂടി ജയിലിലടയ്ക്കുന്നില്ല. കുറ്റവാളികള്‍ക്കുപോലും മാന്യത നല്കുന്ന മാര്‍ക്സിസ്റ്റുകാര്‍ ഗുജറാത്തില്‍ ഇരകളെ തേടുന്നത് വിചിത്രമാണ്.
സംവരണം ഇല്ലായിരുന്നെങ്കില്‍ സിപിഎമ്മില്‍ ദളിതനായ ഒരു ജനപ്രതിനിധിയും ഉണ്ടാകില്ല. സവര്ണ്ണമനസ്സാണ് നേതൃത്വത്തിന്.
ഉന്നതപദവികളിലൊന്നും സിപിഎം ദളിതനെ നിശ്ചയിച്ചിട്ടില്ല. ഇന്നേവരെ ഒരു പിന്നാക്കക്കാരനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയിട്ടില്ല. പിബിയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. അങ്ങനെയുള്ള പാര്‍ട്ടിയാണ് ദളിതനെ ഉന്നതസ്ഥാനങ്ങളിലെല്ലാം എത്തിച്ച ബിജെപിക്കെതിരെ ഗീര്‍വാണം മുഴക്കുന്നത്. ചിലരെ ചിരകാലം വിഡ്ഡികളാക്കാം. എന്നാല്‍ എല്ലാക്കാലവും എല്ലാവരേയും വിഡ്ഡികളാക്കാന്‍ കഴിയില്ലെന്ന് സിപിഎം തിരിച്ചറിയണം.
ലാമശഹ: സൗിവശസമിിമി്ോ@ഴാമശഹ.രീാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: