കോട്ടയം: കേരള കോണ്‍ഗ്രസ് (എം)ന്റെ മുഖപത്രത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലേഖനം. കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ. രാഖേഷ് ഇടപ്പുരയാണ് ലേഖന കര്‍ത്താവ്. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റി മറ്റൊരാള്‍ മുഖ്യമന്ത്രിയാകാന്‍ നടത്തിയ ഗൂഢശ്രമങ്ങള്‍ക്ക് കൂട്ടുനില്ക്കാന് കെ.എം. മാണി തയ്യാറായില്ലെന്ന് ലേഖനം പറയുന്നു.
യുഡിഎഫില്‍ ഇടക്കാലത്ത് ഉയര്‍ന്നുവന്ന താക്കോല്‍സ്ഥാന വിവാദവും ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമാണ് ഇവിടെ ലേഖകന്‍ ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ഇതാണ് മാണിക്കെതിരെ ഗൂഢാലോചന നടത്താന്‍ ചിലരെ പ്രേരിപ്പിച്ചത്. കെ. ബാബുവിന്റെയും അടൂര്‍ പ്രകാശിന്റെയും കാര്യത്തില്‍ ചില അബ്കാരി താല്‍പ്പര്യങ്ങളാണ് ഗൂഢാലോചനയില്‍ പങ്കാളികളാകാന്‍ പ്രേരിപ്പിച്ചതെന്നും ലേഖനം പറയുന്നു.
മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ചികിത്സാര്‍ത്ഥം ആഭ്യന്തരമന്ത്രി അമേരിക്കയിലായിരുന്ന 2014 ഒക്ടോബര്‍ 31നാണ് ബിജു രമേശ് കെ.എം. മാണിക്കെതിരെ ആരോപണമുന്നയിക്കുന്നത്. ഇതിന് തൊട്ടടുത്തദിവസം കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ചെന്നിത്തല അസാധാരണമായ രീതിയില്‍ ആരോപണത്തിന്റെ നിജസ്ഥിതിപോലും അന്വേഷിക്കാതെ മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമെന്നവണ്ണം ധനകാര്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
കണ്സ്യൂമര്ഫെഡിലേയും കശുവണ്ടി കോര്‍പ്പറേഷനിലേയും ഇതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങളെ എങ്ങനെയാണ് ചെന്നിത്തല നടപടി സ്വീകരിച്ചതെന്ന കാര്യവും ജനങ്ങള്ക്കറിവുള്ള കാര്യമാണെന്ന് ലേഖനം പറയുന്നു.
ഉമ്മന്‍ ചാണ്ടിക്കെതിരെയും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. കെ.എം. മാണിയുടേയും കെ. ബാബുവിന്റെയും രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നടപടിയും സംശയാസ്പദമാണെന്ന് രാഖേഷ് ഇടപ്പുര ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ ചേക്കേറാന്‍ പോകുന്നുവെന്ന ചില കുബുദ്ധികള്‍ കെട്ടിച്ചമച്ച വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ കെ.എം. മാണിയെ യുഡിഎഫില്‍തന്നെ തളച്ചിടാന്‍ പൊതുസമൂഹത്തില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയും അഴിമതിരഹിത മുഖവും വികൃതമാക്കുകയുമാണ് വേണ്ടതെന്ന ഗൂഢാലോചന രൂപപ്പെടുകയാണുണ്ടായതെന്ന ആരോപണത്തിന്റെ ആവര്‍ത്തനവുമായിട്ടാണ് ലേഖനം അവസാനിക്കുന്നത്.
പോഷകസംഘടനാ ഭാരവാഹികളെക്കൊണ്ട് നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണമുന്നയിപ്പിച്ച് കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കുയെന്നതാണ് കെ.എം. മാണി ഇപ്പോള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ തന്ത്രമെന്ന് നിരീഷകര്‍ വിലയിരുത്തുന്നു. മുന്നണി വിടാന്‍ കേരളാ കോണ്‍ഗ്രസ് (എം) ന്റെ അണികള്‍ മാനസികമായി തയ്യാറായിക്കഴിഞ്ഞു.
അതിന്റെ സൂചനയാണ് കഴിഞ്ഞദിവസം കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റിയിലുണ്ടായത്. എന്നാല്‍ കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ച നേതാക്കളെക്കൊണ്ട് ബാര്‍കോഴ വിഷയത്തില്‍ പ്രസ്താവനകളിറക്കിച്ച് ആ സാഹചര്യം മുതലെടുത്ത് മുന്നണിവിടുകയെന്നതാണ് മാണി ലക്ഷ്യമിടുന്നതെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: