ഭീകരപ്രസ്ഥാനമായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ജമ്മുകശ്മീരിലെ കമാണ്ടന്റായ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ മരിച്ചത് ജൂലായ് ഒന്‍പതിനാണ്. ജമ്മുകശ്മീരില്‍ കരുതിക്കൂട്ടി കലാപമുണ്ടാക്കുകയും കലാപങ്ങള്‍ക്ക് യുവാക്കളെ സജ്ജമാക്കുകയും ചെയ്ത ബുര്‍ഹാന്റെ മരണത്തെതുടര്‍ന്ന് സംഘടിതമായ അക്രമങ്ങളാണ് അവിടെ നടന്നത്. നിരവധി സുരക്ഷാഭടന്മാര് അക്രമിക്കപ്പെട്ടു. പാക്കിസ്ഥാന്റെ പിന്തുണയോടെയും പ്രേരണയോടെയും തുടര്‍ന്ന അക്രമത്തില്‍ 46 പേരാണ് കൊല്ലപ്പെട്ടത്.
കശ്മീരില്‍ ഭീകരന് കൊല്ലപ്പെട്ടതിന്റെ പേരില്‍ പാക്കിസ്ഥാന് ഔദ്യോഗികമായി തന്നെ പ്രകോപിതമായി. അവിടെ കരിദിനമാചരിക്കപ്പെട്ടു. ഭീകരരെ ഒതുക്കുന്നതും സമാധാനം സൃഷ്ടിക്കുന്നതും ഭാരതത്തിന്റെ ആഭ്യന്തര കാര്യമാണെന്നിരിക്കെ പാക്കിസ്ഥാന് ഇക്കാര്യത്തിലെടുത്ത നടപടികളും പ്രതിഷേധവും അന്താരാഷ്ട്രമര്യാദയുടെ ലംഘനമാണ്. ജമ്മുകശ്മീരിന്റെ കാര്യത്തില്‍ എന്നും പാക്കിസ്ഥാന് അങ്ങനെയാണ്.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് അവിടെ അധികാരത്തിലേറുന്നതാരായാലും തുടര്‍ന്നുപോരുകയാണ്. മൂന്നുതവണ യുദ്ധത്തിനുപോലും അവര്‍ തയ്യാറായി. അപ്രഖ്യാപിതയുദ്ധം അവര്‍ നിര്‍ത്തിയിട്ടേയില്ല. പാക്കിസ്ഥാന് കൈവശം വച്ചിരിക്കുന്ന ഭാരതമണ്ണ് ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രമായി അവര്‍ മാറ്റിയിരിക്കുന്നു.
ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വെവ്വേറെ സംസ്കാരമാണെന്നും ഒരേ രാഷ്ട്രത്തില്‍ കഴിയാന്‍ തങ്ങള്‍ക്ക് സാധ്യമല്ലെന്നും പറഞ്ഞുകൊണ്ടാണ് ഭാരതവിഭജനംതന്നെ ഉണ്ടായത്. മുസ്ലിംലീഗിന്റെ ഈ ആവശ്യം അംഗീകരിച്ചുകൊടുത്ത കോണ്‍ഗ്രസിന്റെ ആണുംപെണ്ണുമല്ലാത്ത നയവും നിലപാടുമാണ് ജമ്മു-കശ്മീര്‍ എന്നും പ്രശ്നസംസ്ഥാനമായി തുടരുന്നത്. പ്രഥമ പ്രധാനമന്ത്രി നെഹ്റു തുടങ്ങിവച്ച പ്രശ്നം രാജ്യത്തിന്റെ ശിരസ്സായ ജമ്മുകശ്മീര്‍ എന്നും തലവേദനയാക്കിമാറ്റി.
നെഹ്റുവിനുശേഷം പ്രധാനമന്ത്രിപദത്തിലെത്തിയ ഇന്ദിരാഗാന്ധിയും പാക്കിസ്ഥാനോട് മൃദുസമീപനം സ്വീകരിച്ചതിന്റെ കെടുതിയാണ് ഇന്നും തുടരുന്നത്. ബുര്‍ഹാന്‍ വാനിയുടെ മരണത്തോടെ ആരംഭിച്ച കലാപം അതേ നാണയത്തില്‍ സൈന്യം നേരിടാത്തതുകൊണ്ടാണ് മരണസംഖ്യ വര്‍ധിക്കാത്തത്. ആളപായം കുറച്ച് സമാധാനം സൃഷ്ടിക്കാന്‍ നോക്കുമ്പോള്‍ അത് ദൗര്‍ബല്യമായി കാണേണ്ടതില്ല. സമാധാനം സൃഷ്ടിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ നീങ്ങുമ്പോള്‍ മുതലെടുപ്പിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
ജമ്മുകശ്മീര്‍ പ്രശ്നം തീരണമെങ്കില്‍ ജനഹിത പരിശോധന നടത്തണമെന്ന പ്രകോപനകരമായ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യസിന്ധ്യ രംഗത്തെത്തി. വിഘടനവാദികളുടെയും പാക്കിസ്ഥാന്റെയും ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു അത്. പ്രതിഷേധം ശക്തമായതോടെ നിലപാട് തിരുത്തി. ഹിതപരിശോധനാ വോട്ടെടുപ്പല്ല ഉദ്ദ്യേശിച്ചതെന്നും സംഭാഷണങ്ങള്‍ നടത്തണമെന്നാണ് ലക്ഷ്യമിട്ടതെന്നും വിശദീകരണംവന്നു. അതേസമയം ആഭ്യന്തരമന്ത്രിയും കേന്ദ്രധനകാര്യമന്ത്രിയുമായിരുന്ന ചിദംബരം പറഞ്ഞത്
ജമ്മുകശ്മീരിന് കൂടുതല്‍ സ്വയംഭരണം നല്‍കണമെന്നാണ്. രാജ്യസുരക്ഷയെ ബാധിക്കുന്നതും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുകയും ചെയ്യുന്ന പ്രസ്താവനയാണിതെന്നതില് സംശയമില്ല.
സമാധാനമുണ്ടാക്കാനുള്ള പ്രയത്നവുമായി ശനി, ഞായര്‍ ദിവസങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ജമ്മുകശ്മീരില്‍ തങ്ങി. നിരവധി ചര്‍ച്ചകളില്‍ അദ്ദേഹം മുഴുകി. രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയും കണ്ടു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ആഭ്യന്തരമന്ത്രിയെ കാണാന്‍ കുട്ടാക്കിയില്ല. ഭീകരര്‍ക്ക് സഹായകമായ നിലപാടാണോ കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന സംശയം സ്വാഭാവികമാണ്.
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലിരുന്നപ്പോഴാണ് ജമ്മുകശ്മീരില്‍ ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടലുകളുണ്ടായത്. 1993 ലും 1996 ലുമെല്ലാം ഉണ്ടായ സംഭവങ്ങള്‍ക്ക് സമാനമായത് പിന്നീടുണ്ടായിട്ടില്ല. ഭീകരര്‍ വധിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെപോലും അവഹേളിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചുപോന്നത്. ആ സ്ഥിതിവിശേഷം ഏതായാലും ഇപ്പോള്‍ ഉണ്ടാകുന്നില്ല.
കശ്മീര്‍ താഴ്വരയില് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടുന്നത് അയല്‍രാജ്യമാണ്. കശ്മീരിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ള എല്ലാ നടപടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുണ്ട്.
സ്വന്തം ആഭ്യന്തര പ്രശ്നങ്ങള്‍ മറികടക്കുന്നതിനായാണ് ഭാരതത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പാക്കിസ്ഥാന് ശ്രമിക്കുന്നത്. ഭാരതത്തിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെല്ലാം പാക്കിസ്ഥാന്റെ പിന്തുണയോടെയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവിച്ചപ്പോഴെങ്കിലും കോണ്‍ഗ്രസ് നേരായ വഴിക്ക് ചിന്തിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ബുര്‍ഹാന്‍ വാനിയെന്ന ഭീകരന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായിരിക്കെ സാമൂഹ്യമാധ്യമങ്ങളിലൂടെ കശ്മീരിലെ യുവാക്കളെ അക്രമപാതയിലേക്ക് നയിച്ചു.
ബുര്‍ഹാന്‍ വാനിയെ ന്യായീകരിക്കുന്നവിധമാണ് കോണ്‍ഗ്രസും സിപിഎമ്മും പെരുമാറുന്നത്. ഈ കക്ഷികള്‍ ഭീകരതയുടെ കാര്യത്തില്‍ ഒരേതൂവല്‍ പക്ഷികളായി മാറി. നാട്ടില്‍ ഭീകരതക്കായി മാത്രം ജീവിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് സ്വയം ശവക്കുഴി ഒരുക്കലാണെന്ന് മനസ്സിലാക്കിയാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: