തിരുവനന്തപുരം: തുമ്പ മേനംകുളത്തെ കിന്‍ഫ്ര പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വ്യവസായ സ്ഥാപനങ്ങളെ വലയ്ക്കുകയാണ്. റോഡുകള്‍, ഓടകള്‍, തെരുവ് വിളക്കുകള്‍ തുടങ്ങിയവയുടെ നവീകരണം കൃത്യമായി നടക്കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമായിരിക്കുന്നത്. മാസങ്ങളായി പ്രധാന കവാടം മുതല്‍ വ്യവസായ സ്ഥാപനങ്ങളിലേയ്ക്കുളള റോഡുകള്‍ ഇടിഞ്ഞ് പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിട്ടും ഇവ റി ടാറിംഗ് ചെയ്യുന്ന കാര്യത്തില്‍ കിന്‍ഫ്ര അധികൃതര്‍ അലംഭാവമാണ് കാട്ടുന്നത്. അറുപത്തിയഞ്ചോളം സ്വകാര്യ കമ്പനികളാണ് ഇവിടെയുളളത്. തൊഴിലാളികളുമായി വരുന്ന വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളിലേയ്ക്കുളള അസംസ്കൃത വസ്തുക്കളുടെ ലോഡുമായി വരുന്ന വാഹനങ്ങളും നിരവധിയാണ്. എന്നാല്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ ഇവിടേയ്ക്കുളള യാത്ര ദുരിതമേറുകയാണ്. നിരവധി ഇരുചക്ര വാഹനങ്ങള്‍ റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നതും പതിവ് കാഴ്ചയായി മാറുന്നു. അതേസമയം ഏതെങ്കിലും വ്യവസായ സ്ഥാപനം സ്വന്തം ഉത്തരവാദിത്വത്തില്‍ റോഡിലെ കുഴികളില്‍ ചരലോ ചെളിയോ കൊണ്ടിട്ടാല്‍ അതും തണലായി കാണുന്ന കാഴ്ചപ്പാടാണ് കിന്‍ഫ്ര അതോറിട്ടിയ്ക്കുളളത്. മഴ പെയ്താല്‍ വെളളം റോഡില്‍ കെട്ടികിടക്കുന്നു. ഇവ ഒഴുകിപോകുന്നതിനുളള ഓടകളൊക്കെ അടഞ്ഞ നിലയിലാണ്. കൃത്യമായ നവീകരണം നടത്തുന്നില്ല. എന്നാല്‍ ചില കുത്തക സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി ഇവരുടെ കമ്പനിക്ക് മുന്നിലുളള ഓട നവീകരണത്തിന് അതോറിട്ടി അധികൃതര്‍ ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന സാഹചര്യമാണുളളത്. തെരുവ് വിളക്കുകളുടെ അഭാവം രൂക്ഷമാണ്. നിലവിലുളള തെരുവ് വിളക്കുകള്‍ കേടായ നിലയിലാണ്. വ്യവസായ സ്ഥാപനങ്ങളിലെ ചുറ്റ് പ്രദേശങ്ങള്‍ കാട്കയറി കിടക്കുന്നതുകൊണ്ട് ഇഴജന്തുക്കളുടെ ശല്ല്യവും വര്‍ദ്ദിച്ചിരിക്കുകയാണ്. പൈപ്പില്‍ കൂടി വിതരണം ചെയ്യുന്ന കുടിവെളളവും മലിനമാണ്. കിന്ഫ്രയ്ക്കുളളിലുളള കിണറുകളില്‍ നിന്നെടുക്കുന്ന വെളളം ട്രീറ്റ്മെന്റ് പ്ലാന്റ് വഴി ശുദ്ധീകരിച്ച് നല്‍കുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ കുടിവെളളത്തില്‍ ആള്ക്കലിയുടെ കണ്ടന്റ് ഇരുപത് ശതമാനത്തിന് താഴെയായിരിക്കണമെന്നതാണ് വ്യവസ്ഥ. ഇവിടത്തെ ട്രീറ്റ്മെന്റ് പ്ലാന്റില്‍ ശുദ്ധീകരണം നടത്തുന്ന വെളളം വേണ്ടവിധത്തില്‍ പരിശോധന നടത്താറില്ലയെന്നതാണ് വാസ്തുത. ഇത്തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അവഗണന നേരിടുമ്പോള്‍ കിന്‍ഫ്രയുടെ ചട്ടപ്രകാരം വ്യവസായ സ്ഥാപനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുക കോമണ്‍ ഫെസിലിറ്റി വകയില്‍ കിന്‍ഫ്ര ഈടാക്കുകയാണ് ചെയ്യുന്നത്. ഇരുപത്തിയഞ്ച് സെന്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നും എണ്ണൂറ് രൂപയും സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം കൂടുന്നതനുസ്സരിച്ച് തുകയിലും വര്ദ്ദനവുണ്ട്. കുടിവെളളത്തിന് കിലോ ലിറ്ററിന് 25 രൂപയാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ പ്രതിമാസം വന്‍ തുക തന്നെ കിന്‍ഫ്ര അതോറിട്ടിയില്‍ എത്തുന്നുവെന്നുളളതാണ് പ്രധാന വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: