കുട്ടനാട്: സ്ഥലമെടുപ്പു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതു മൂലം മങ്കൊമ്പ് സിവില്സ്റ്റേഷന് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തില്‍. പാലത്തിന്റെ വടക്കേക്കരയിലെ സ്ഥലമെടുപ്പു നടപടികളാണ് ഇനിയും പൂര്‍ത്തിയാക്കാനുള്ളത്.
ഭൂവുടമകള്‍ നേരത്തെ സ്ഥലം നല്കാന് സമ്മതമറിയിച്ചിരുന്നെങ്കിലും ഇനിയും ഭൂമിയുടെ വില നല്‍കാത്തതാണ് പാലം പണിക്ക് ഭീഷണിയായേക്കാവുന്നത്. കളക്ടറുടെ ചേംബറില്‍ കഴിഞ്ഞ ഫെബ്രുവരി 14ന് ഭൂവുടമകളുമായി നടന്ന ചര്‍ച്ചകളിലാണ് സ്ഥലമെടുപ്പ് സംബന്ധിച്ച ധാരണയായിരുന്നത്. എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഭൂവുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
തുടര്‍ നടപടികള്‍ക്കായി യോഗതീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി അടങ്ങുന്ന സമിതിയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയായിരുന്നു. പുരയിടത്തിന് 2.60 ലക്ഷവും, നിലത്തിന് 20,000 രൂപയും വീതം സെന്റിന് നല്‍കാനാണ് തീരുമാനമായിരുന്നത്. പുളിങ്കുന്ന് വില്ലേജ് പ്രദേശത്ത് പുരയിടത്തിനു മൂന്നുലക്ഷം രൂപവരെ വിലയുണ്ടെന്നു അഭിപ്രായമുയര്‍ന്നിരുന്നു.
തെക്കേക്കരയില്‍ നെല്ലു ഗവേഷണകേന്ദ്രത്തിന്റെ കൈവശമുള്ള ആറുസെന്റ് സ്ഥലവും ലഭ്യമാകേണ്ടതുണ്ട്. സ്ഥലമെടുപ്പിനെ തുടര്‍ന്നു വീട് നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ടരലക്ഷം രൂപ അനുവദിച്ചിരുന്നു. ആറിന്റെ വടക്കേക്കരയില്‍ അറുപതും തെക്കേക്കരയില്‍ അഞ്ചു സെന്റും സ്ഥലവുമാണ് ഏറ്റെടുക്കാനുള്ളത്. ആറിന്റെ ഇരുകരകളിലുമായി ഏഴോളം ഉടമകളില്‍ നിന്നായി 65 സെന്റ് സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്.
28 കോടി രൂപയുടെ എസ്റ്റിമേറ്റിന് പ്രകാരം 2014 ഫെബ്രുവരിയില്‍ ആണ് പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നിലവില്‍ പാലത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ 60 ശതമാനത്തിലധികം പൂര്‍ത്തിയായിക്കഴിഞ്ഞു.
തുടര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വ്യക്തികളില്‍നിന്നും ഏറ്റെടുത്ത വടക്കേക്കരയിലെ സ്ഥലത്താണ് നടത്തേണ്ടത്.നിശ്ചയിച്ച തുക നല്‍കാതെ ഏറ്റെടുത്ത സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് സ്ഥല ഉടമകള്‍.
ഇതോടെയാണ് പാലത്തിന്റെ നിര്‍മാണം മന്ദഗതിയിലായത്. ആകെയുള്ള അഞ്ച് സ്പാനുകളില്‍ മൂന്നെണ്ണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 2014ല്‍ ഫെബ്രുവരിയില്‍ ശിലാസ്ഥാപനം നടത്തിയപ്പോള്‍ രണ്ട് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതര്‍ നല്‍കിയിരുന്ന ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: