ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ തീരദേശ ഗ്രാമങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഹൈടെക് ആംബുലന്‍സ് ഏര്‍പ്പെടുത്തുമെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. തീരദേശ ഗ്രാമങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എംപി ഫണ്ട് ഉപയോഗിച്ച് പദ്ധതികള്‍ തയ്യാറാക്കുന്നതിന് കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി.
ജില്ലാ കളക്ടര്‍ ആര്. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. എംപി ഫണ്ട് വിനിയോഗിക്കുന്നതിനായി പദ്ധതി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി നല്കാന് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
16 തീരദേശ പഞ്ചായത്തുകളില്‍ മൂന്ന് ആംബുലന്സുകളായിരിക്കും ബന്ധപ്പെട്ട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുക. 28 വിധത്തിലുള്ള പരിശോധനകള്‍ നടത്താവുന്ന രീതിയില്‍ സജ്ജീകരിച്ച അത്യാധുനിക ലാബ് സൗകര്യം ആംബുലന്‍സില്‍ ഒരുക്കും. കൃത്യമായ ഇടവേളകളില്‍ ഓരോ തീരദേശ പഞ്ചായത്തുകളിലും ആംബുലന്‍സുകള്‍ എത്തുന്ന രീതിയില്‍ ആയിരിക്കും ക്രമീകരിക്കുന്നതെന്ന് എംപി പറഞ്ഞു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി എംപി ഫണ്ട് സംയോജിപ്പിച്ച് പദ്ധതികള്‍ ആവിഷ്കരക്കാന്‍ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്ററോട് ആവശ്യപ്പെട്ടു.
സ്കൂളുകളില്‍ ആരോഗ്യ പരിരക്ഷയ്ക്കായി അത്യാധുനിക ‘ഗേള്‍സ് ഫ്രണ്ടലി ടോയ്ലറ്റ്’ നിര്‍മ്മിക്കുന്നതിനും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഇല്ലാത്ത സ്കൂളുകളില്‍ സ്ഥാപിക്കുന്നതിനും പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടു. മഴവെള്ളസംഭരണികള്‍ ഇല്ലാത്ത സ്കൂളുകളില്‍ സംഭരണികള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാനും നിര്‍ദ്ദേശം നല്കി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ലതി കെ.എസ്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: