അഗസ്ത്യാശ്രമത്തിൽ നിന്നു പുറപ്പെട്ടതും ഇതേതു രാക്ഷസൻ എന്നു ചോദിച്ചുകൊണ്ട്, മലപോലെ കിടക്കുന്ന ജടായുവിനെക്കണ്ട്, കൊല്ലാനായി ശ്രീരാമൻ ഒരുങ്ങി. ഞാൻ കശ്യപഗോത്രത്തിൽ അരുണയ്ക്കും ശ്വേതയ്ക്കും പിറന്ന ജടായുവാമെന്നും നിന്റെ പിതാവിന്റെ മിത്രമാണെന്നുമുള്ള മറുപടി കേട്ട് രാമൻ അത്യന്തം ബഹുമാനത്തോടെ ജടായുവിനെ ആലിംഗനം ചെയ്ത് അയോദ്ധ്യയിലെ വിശേഷങ്ങളും വനയാത്രയുടെ കാരണവും പറഞ്ഞു. വിവരമറിഞ്ഞ് ദുഃഖിച്ച് ജടായു ഇവിടെത്തന്നെ താമസിച്ചുകൊള്ളാൻ പറഞ്ഞു. പഞ്ചവടിയിൽ കുടിൽ കെട്ടി രാമലക്ഷ്മണ സീതമാർ താമസമായി. സീതയുടെ നേരത്തെയുള്ള അഭ്യർത്ഥന മൂലമാകാം ഭക്ഷണമായി കിഴങ്ങ്, ഫലം എന്നിവയാണ് രാമലക്ഷ്മണന്മാർ കഴിക്കുന്നത്.
ഗോദാവരി തീരത്തിന്റെ സൗന്ദര്യം വർണനാതീതമാണ്. സുന്ദരം, ശീതളം, ശാന്തം എന്നിങ്ങനെയുള്ള തീരപ്രദേശവും വനവും രാക്ഷസന്മാർ കൈയടക്കിയിരിക്കയായിരുന്നു. മനുഷ്യരും മൃഗങ്ങളും ഭയഭീതരായിരുന്നു. മനുഷ്യന്റെ പച്ചമാംസവും രക്തവും രാക്ഷസന്മാർക്ക് ഒരു ലഹരിയായി മാറിയിരുന്നു. അവരിലൊരാൾ, ശൂർപ്പണഖ, ഒരു ദിവസം ആകസ്മികമായി ശ്രീരാമലക്ഷ്മണ സീതമാരെ കണ്ടു, ശ്രീരാമനെ കണ്ട ഇവൾ കാമാതുരയായി. നിർലജ്ജം അപേക്ഷിച്ചു. ചിരിച്ചുകൊണ്ട് രാമൻ തന്റെ കൂടെ ഭാര്യയുള്ളതിനാൽ സപത്നീ ദുഃഖത്തിനു കാരണമാവുമെന്നും ഒറ്റക്കായ ലക്ഷ്മണനെ സമീപിച്ചു നോക്കാനും പറഞ്ഞു.
രാക്ഷസിക്ക് കാമംകൊണ്ട് കണ്ണു കാണാനും ചിന്തിക്കാനുമാവാത്തതിനാൽ പരിഹാസമൊന്നും മനസ്സിലായില്ല. ലക്ഷ്മണൻ താൻ, ദാസൻ മാത്രമാണെന്നും ദാസിയാവാനുള്ളവളല്ല നീയെന്നും രാമനെത്തന്നെ സമീപിക്കാനും പറഞ്ഞുവിട്ടു. അപ്പോൾ ശൂർപ്പണഖ കോപിച്ച് സീതയെ തിന്നാൻ ഒരുമ്പെട്ടു. പരിഹാസം അപകടമായെന്നു മനസ്സിലാക്കിയ ശ്രീരാമൻ കളി മതിയാക്കി ഇനിയവളെ ഒരു പാഠം പഠിപ്പിച്ചു വിടാൻ ലക്ഷ്മണനോട് പറഞ്ഞു, ലക്ഷ്മണൻ മൂക്കും ചെവിയും മുറിച്ചവളെ ഓടിച്ചു. (അ.രാ.ൽ മൂക്കും മുലയും എന്നാണ്). അവൾ രക്തം വാർന്ന് കൂടുതൽ ഭീകരരൂപിയായി വനത്തിലേക്കോടി മറഞ്ഞു. നിന്റെ കാലനെയുംകൊണ്ട് ഞാൻ വരുമെന്നു പറഞ്ഞവൾ കാട്ടിലേക്കോടിയത്.
പഞ്ചവടിയിലിരുന്നാണ് ശ്രീരാമൻ ലക്ഷ്മണന് പരമാത്മാവ്, ജീവാത്മാവ്, ഭക്തിമാർഗ്ഗം എന്നിവയുടെ ഉപദേശമരുളുന്നത്. സത്സംഗത്തിന്റെയും നാമജപത്തിന്റെയും മഹത്ത്വം പറഞ്ഞുകൊടുത്തുകൊണ്ട് അതാണ് ഉത്തമമായ മോക്ഷമാർഗമെന്ന് ഉപദേശിക്കുന്നു.
തന്റെ മുന്നിൽ വന്ന് രക്തമൊലിപ്പിച്ച് വികലാംഗയായി കരയുന്ന സഹോദരിയെക്കണ്ട് ഖരൻ ആരാണ് നിന്നോടിത് ചെയ്തത്? ആരാണവന്റെ അന്ത്യത്തിന് ക്ഷണപത്രം നൽകിയത് എന്നലറുന്നു. ഗന്ധർവസമന്മാരായ രണ്ടു രാജകുമാരന്മാരും മൂത്തയാളുടെ ഭാര്യയും വന്നിട്ടുണ്ടെന്നും വിവാഹാഭ്യർത്ഥന നടത്തിയ തന്നോട് ഇതാണവർ ചെയ്തതെന്നും ശൂർപ്പണഖ പരാതി പറയുന്നു. രാക്ഷസന്മാരെ ഇല്ലായ്മ ചെയ്യനാണിവൾ എത്തിയിരിക്കുന്നതെന്ന അവളുടെ ഏഷണി അറംപറ്റിയ പറച്ചിലായി. പതിനാലു രാക്ഷസന്മാരുമൊത്തു പകരം ചോദിക്കാനായി തിരിച്ചെത്തിയ ശൂർപ്പണഖയെക്കണ്ട് സീതയുമായി ഒളിച്ചിരിക്കാൻ രാമൻ ലക്ഷ്മണനോട് പറയുന്നു.
വളരെ പെട്ടെന്നു തന്നെ പതിനാലു അരക്കരും ചത്തുവീഴുന്നു. തിരിച്ചെത്തിയ ശൂർപ്പണഖയോട് മറ്റുള്ളവരെവിടെ എന്ന് ചോദിച്ച ഖരനോട് രാമനവരെ കാലപുരിക്കയച്ചു എന്നു ശൂർപ്പണഖ മറുപടി കൊടുത്തു. ഇതുകേട്ട് ഭൂഷണൻ പതിനാലായിരം വരുന്ന അരക്കാരുടെ സേനയുമായി പുറപ്പെടുന്നു. അപശകുനങ്ങൾ ഉണ്ടായപ്പോൾ എന്റെ കരുത്ത് ഇവയെ മറികടക്കുമെന്നവൻ വീമ്പു പറഞ്ഞു. അപശകുനങ്ങൾ രാമനും കണ്ടു. രാക്ഷസന്മാരുടെ അന്ത്യം കുറിക്കുന്നതാണിവയെന്നാണ് രാമന്റെ വ്യാഖ്യാനം. യുദ്ധം മനസ്സിൽ തന്നെയാണ് ആദ്യം ജയിക്കുന്നത്. ദുരന്തം വിതക്കുന്ന കൊടുങ്കാറ്റുപോലുള്ള രാക്ഷസസൈന്യം രാമന്നരികിൽ പറന്നെത്തി.
സൂര്യനെ മേഘങ്ങളെന്നവണ്ണം രാക്ഷസർ രാമനെ വളഞ്ഞു. രാമന്റെ ശരീരമാസകലം മുറിവേറ്റു. എന്നാൽ തളരാതെ അദ്ദേഹം രാക്ഷസരെ ഒറ്റക്ക് അരിഞ്ഞുവീഴ്ത്തി. രാക്ഷസന്മാരുടെ അലർച്ചയും അട്ടഹാസവും നിലവിളികളും കഴുകൻ, കുറുക്കൻ, കഴുതപ്പുലി മുതലായ ശവംതീനികളുടെ ബഹളവും ചേർന്ന് രണഭൂമി ഘോരരൂപമാർന്നു.ഭൂഷണൻ കൊല്ലപ്പെട്ടപ്പോൾ ത്രിശിരസ്സ് രാമനെ വെല്ലുവിളിച്ചു.
ഇന്നേരമത്രയും ലക്ഷ്മണൻ സീതയെ ഒരു ഗുഹയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. സ്വയം പുറത്ത് കറങ്ങി നടന്ന് സംരക്ഷണം നൽകുകയും ദശരഥനില്ലാതെ അയോദ്ധ്യയിലെ സൈനികരില്ലാതെയുള്ള ആദ്യ യുദ്ധം. അതു താൻ ഒറ്റക്കു പോരാടുമെന്ന തീരുമാനം തീർച്ചയായും ശ്രീരാമന്റെ സ്വയം പരീക്ഷിക്കലാണ്. താനെത്രവരെ എത്തിയെന്നതിനെപ്പറ്റി പഠിക്കാൻ യുദ്ധക്ഷേത്രംപോലെ നല്ലൊരു പാഠശാല രാജാക്കന്മാർക്കില്ലല്ലൊ? ത്രിശിരസ്സിന്റെ മൂന്നുതലകളും രാമൻ അരിഞ്ഞുവീഴ്ത്തുന്നു. അതോടെ ഖരൻ തന്നെ പലായനം ചെയ്ത അരക്കരെ വീണ്ടുമൊന്നിച്ചു ചേർത്ത് യുദ്ധത്തിനൊരുങ്ങിയെത്തുന്നു. ശ്രീരാമനെ അയാൾ അമ്പുകൊണ്ട് മൂടിയപ്പോൾ യുദ്ധം കാണാനെത്തിയിരുന്ന ഋഷിമാരും ദേവഗണങ്ങളുമെല്ലാം ശോകാകുലരായി.
എന്നാൽ ക്രോധിതനായി അഗസ്ത്യൻ നൽകിയ വില്ലും അമ്പുമായി ശ്രീരാമൻ അവയെല്ലാം മുറിച്ചു വീഴ്ത്തിയപ്പോൾ മേഘങ്ങളിൽ നിന്നു പുറത്തുവന്ന സൂര്യനെപ്പോലെ തിളങ്ങി. രാമൻ ക്ഷീണിച്ചവശനായി ക്കാണുമെന്ന ഖരന്റെ കണക്കുകൂട്ടൽ തെറ്റി. യുദ്ധതന്ത്രത്തിൽ തന്റെ പ്രതിയോഗിയെ കുറച്ചു കണ്ടാൽ എത്ര അപായകരമായിരിക്കുമെന്നത് തെളിയിക്കുന്നതായിരുന്നു പിന്നീട് നടന്ന യുദ്ധം. ആദ്യം ശ്രീരാമൻ എയ്തിട്ടത് ഖരന്റെ കൊടിയാണ്.
അഭിമാനത്തിനു മുറിവേറ്റ ഖരന്റെ മനോബലവും ഇടിഞ്ഞു. ഒരു ശത്രുവിനെ കൊല്ലുന്നതിനു മുന്നോടിയായി അവന്റെ ആത്മാഭിമാനം തകർക്കുന്നതിന്റെ സൂചനയാണ് ഈ കൊടി എയ്തിടൽ. കാർഗിൽ യുദ്ധകാലത്ത് ആദ്യമാദ്യം തിരിച്ചടി ഏറ്റുവാങ്ങിയ ഭാരതീയ സൈന്യം ശക്തമായി മുന്നേറാൻ തുടങ്ങിയത് ടൈഗർ ഹില്ലിൽ ഭാരതീയ പതാക പറപ്പിച്ച ചിത്രം സൈനികരുടെ മനസ്സിലുറപ്പിച്ചപ്പോഴാണ് എന്നുപറയാറുണ്ട്. കൊടി പാറുമ്പോൾ ഉയരുന്ന മനോബലം കൊടി മുറിഞ്ഞുവീഴുമ്പോൾ താഴുകയും ചെയ്യുമെന്ന മനഃശാസ്ത്രമാണ് ശ്രീരാമൻ പ്രയോഗിച്ചത്.
ഇന്നത്തെ സുഭാഷിതം
ജീവാത്മാവെന്നും
പരമാത്മാവെന്നതുമോർക്കിൽ
കേവലം പര്യായശബ്ദങ്ങളെന്നറിഞ്ഞാലും
ഭേദമേതുമേയില്ല രണ്ടുമൊന്നത്രേ നൂനം
ഭേദമുണ്ടെന്നു പറയുന്നതജ്ഞന്മാരല്ലോ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: