അജ്ഞാനം അധികരിച്ചാൽ അധർമ്മം വർദ്ധിക്കും. അതുകൊണ്ട് അതിനെതിരായ സത്യം സ്ഥാപിച്ച് ധർമ്മം പുലർത്തേണ്ടത് ആരുടേയും കർമ്മമത്രെ. ഈ ലോകം ആദ്യന്തം ബോധസ്വരൂപന്റെ ഏകശരീരമായിട്ടും അതിൽ സ്വയംപ്രകാശം അന്തർലീനമായിട്ടും നിലകൊള്ളുന്നു. തന്മൂലം ആദ്യന്തം മർത്യലോകം ഇതിന്റെ വ്യവസ്ഥാനുസരണം കർമ്മം നിർവ്വഹിക്കേണ്ടതാണ്. ശരീരാവസ്ഥയ്ക്ക് ഇഹമെന്നും ആത്മീയവസ്ഥയ്ക്കു പരമെന്നും ഇവ രണ്ടും ഏകോപിച്ചുള്ള വാഴ്ചയ്ക്ക് ഇഹപരലോകമെന്നും പറയപ്പെടുന്നു.
ഇവ രണ്ടും ഭേദം കൂടാത്ത നിലയിൽ ജീവിതം നയിക്കുന്നതു തന്നെ ലോകത്തിന്റെ വീണ്ടെടുപ്പെന്ന ധർമ്മോദ്ധാരണം. ഈ അവസ്ഥ എല്ലാ മതങ്ങളിലും അന്തർലീനമായ ഒന്നത്രെ. അതുകൊണ്ട് ഈ മഹാരഹസ്യം അറിയാവുന്നവരെല്ലാം സർവ്വ മതങ്ങളുടെ ചരിത്രവഴിയെ മാത്രം അനുകരിക്കുന്നതിനാൽ ആ മതസ്ഥാപകന്മാരുടെയോ, തൽപരമ്പരയുടെയോ നിഷ്കളങ്കതയോ നിഷ്കാമകർമ്മമോ അറിയുന്നില്ല. അഥവാ ശീലിക്കുന്നില്ല.
അതുകൊണ്ട് മതങ്ങളെല്ലാം മത്സരഹേതുവായി തീർന്നിരിക്കുന്നു. അതു മതസ്ഥാപനത്തിൽ ഉള്ളതേയല്ല. നിഷ്കളങ്കത്വം മതത്തിന്റെ അടിസ്ഥാനവും നിഷ്കാമകർമ്മം മതപ്രവർത്തനവും ആകുന്നുവെന്ന് നിരീക്ഷിണപടുക്കൾക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: