എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ ‘അയ്യപ്പന് താര’ പാത തുറക്കുന്നതു സംബന്ധിച്ച് നടപടിയെടുക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച സ്ഥലം സന്ദര്‍ശിക്കുമെന്ന് പ്രസിഡന്റ് റ്റി. എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. അയ്യപ്പന് താര തുറക്കുന്നതുമായി ബന്ധപ്പെട്ട് ‘ജന്മഭൂമി’ ഇന്നലെ നല്കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എരുമേലി പേട്ട കൊച്ചമ്പലം മുതല്‍ നേര്‍ച്ചപ്പാറ കുടുക്കവള്ളി എസ്റ്റേറ്റ് വഴി പേരുര്ത്തോട്ടിലെത്തുന്ന വഴിയാണ് അയ്യപ്പന് താര. ഈ പാത വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമല തീര്‍ത്ഥാടകര്‍ പരമ്പരാഗത കാനനപാതയായി ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് പുതിയ റോഡ് നിലവില്‍ വന്നതോടെ ഉപയോഗിക്കാതെ വന്നതോടെ അയ്യപ്പന് താര എസ്റ്റേറ്റ് മുതലാളിമാര്‍ കയ്യേറുകയായിരുന്നു.
ബിജെപി ഈ റോഡിനെ സംബന്ധിച്ച വിവരം പുറത്തു കൊണ്ടുവരുകയും, കയ്യേറ്റക്കാരെ ഒഴിപ്പിച്ച് പാത തുറക്കണമെന്നാവശ്യപ്പെട്ട രംഗത്തെത്തിയതോടെയാണ് ‘അയ്യപ്പന് താര’ പാതയെക്കുറിച്ച് ജനങ്ങള്‍ അറിയുന്നത്. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ റവന്യൂ വകുപ്പ് പാത തുറക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിലെ അനാസ്ഥ പാതതുറക്കുന്നതില് കാലതാമസമുണ്ടാക്കുകയായിരുന്നു. ജന്മഭൂമി ഇന്നലെ നല്കിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ അടിയന്തിരമായി തീരുമാനിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനന പാതയിലെ അയ്യപ്പന് താര തുറക്കുന്നതു സംബന്ധിച്ച് പഞ്ചായത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണന്നും, പാത തുറക്കാനാവശ്യമായ എല്ലാ പിന്തുണയും പഞ്ചായത്തിന് നല്‍കുമെന്നും ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് വി.സി.അജികുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: