കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിക്കാനിടയായതിനെക്കുറിച്ച് വകുപ്പ് തല ഉന്നതതല അന്വേഷണം ആരംഭിച്ചു. ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ: ശ്രീകുമാരിയമ്മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് എത്തിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്ന സമയത്ത് ഷംനയുടെ ഒപ്പമുണ്ടായിരുന്ന ആറ് സഹപാഠികളോടാണ് സംഘം സംസാരിച്ചത്. ജോയിന്റ് ഡയറക്ടര്‍ ഡിഎംഇ ഡോ. ശ്രീകുമാരിയെ കൂടാതെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാരായ പ്രൊഫ: എം.കെ സുരേഷ് (മെഡിസിന് വിഭാഗം), ഡോ: കെ. അനിത ടി ബി (പള്‍മ നറി വിഭാഗം ഹെഡ്) എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതലസമിതി. 12.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വിദ്യാര്‍ത്ഥികളുമായി സംഘം സംസാരിച്ചു. പ്രിന്‍സിപ്പലിന്റെ കാബിനിലാണ് കൂടിക്കാഴ്ച്ച നടന്നത്. 2.30 മുതല്‍ നഴ്സുമാരുമായും തുടര്‍ന്ന് ചികിത്സിച്ച ഡോക്ടറുമായും സംസാരിച്ചു. കഴിഞ്ഞ പതിനെട്ടിനാണ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ ഷംന പനി ചികിത്സയ്ക്കിടെ മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: