രാംപൂർ: ഉത്തർപ്രദേശിലെ രാംപൂരിൽ മില്ലിൽ ചൂതാട്ടം നടത്തുന്നുവെന്ന സംശയത്തിന്റെ പേരിൽ മില്ലുടമയെ പോലീസുകാർ അടിച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സബ് ഇൻസ്പെക്റ്റർമാർ ഉൾപ്പെടെ ഏഴുപോലീസുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. നാൽപ്പതുകാരനായ ജലാൽ അഹമ്മദ് ആണ് തോക്കിന്റെ പാത്തികൊണ്ടുള്ള അടിയേറ്റു മരിച്ചത്. രാംപൂരിനടുത്ത കെമ്രി സ്വദേശിയാണ് ഇദ്ദേഹം.
പോലീസുകാർ മില്ലിനകത്തു കടന്ന് അസഭ്യവർഷം നടത്തിക്കൊണ്ടായിരുന്നു മർദ്ദനമെന്ന് ജലാലിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട പോലീസ് സംഘം, പണം നൽകാത്ത പക്ഷം കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പണം നൽകാൻ വസിമ്മതിച്ചതിനെ തുടർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനു ശേഷം അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ ജലാൽ മരിച്ചു.
സംഭവത്തെ തുടർന്ന് കെമ്രിയിലും സമീപ പ്രദേശങ്ങളിലും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അതേസമയം മില്ലിൽ റെയ്ഡുനടത്തുമ്പോഴുണ്ടായ തിക്കിലും തിരക്കിലുമാണ് ജലാൽ മരിച്ചതെന്നും തങ്ങൾ മർദ്ദിച്ചിട്ടില്ലെന്നുമാണ് ആരോപിതരായ പോലീസുകാരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: