കൊച്ചി: മതംമാറി ഐഎസിൽ ചേർന്ന കൊച്ചി സ്വദേശിനി മെറിൻ ജേക്കബ്ബ് എന്ന മറിയം തോക്ക് ഉപയോഗിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. തന്റെ മുസ്ലിം സഹോദരങ്ങളുടെ രക്ഷയ്ക്ക് ആവശ്യമെങ്കിൽ താൻ തോക്കും ഉപയോഗിക്കുമെന്ന് മതം മാറിയ ശേഷം അവർ പറഞ്ഞിരുന്നതായി സഹോദരൻ എബിൻ പറഞ്ഞു. മറിയം ഭർത്താവ് യഹ്യക്കൊപ്പം (ബെസ്റ്റിൻ വിൻസന്റ്) ഐഎസിൽ ചേർന്നുവെന്നാണ് സൂചന. 2014ലാണ് തന്റെ സഹോദരി ഇത്തരമൊരു മാനസികാവസ്ഥയിൽ എത്തിയതെന്നും എബിൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
2014 സെപ്തംബറിൽ കാസർകോട് സ്വദേശിയായ അഷ്ഫാഖ് മജീദിനെ, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആർഷി ഖുറേഷിക്ക് ഒപ്പം കണ്ടിരുന്നു. മതംമാറ്റാനെന്നു പറഞ്ഞ് തന്നെ ബെസ്റ്റിൻ മുംബൈയ്ക്ക് കൊണ്ടുപോയപ്പോഴായിരുന്നു ഇത്. മുംബൈയിൽ എത്തിയശേഷം ബെസ്റ്റിനും ബെക്സനും (മതംമാറി ഈസയായി നിമിഷയെന്ന ഫാത്തിമയെ വിവാഹം കഴിച്ചയാൾ) തന്നെ വന്നു കണ്ടിരുന്നു. താൻ അവിടെ താമസിച്ച സമയമത്രയും അവർ മതംമാറാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. അമുസ്ലിങ്ങൾ കാഫിറുകളാണെന്നും അവരെ ഇല്ലായ്മ ചെയ്യണമെന്നും ഇസ്ലാം മാത്രമാണ് ശരിയായ വഴിയെന്നും അവർ തന്നോട് പറഞ്ഞു.
ബെസ്റ്റിനാണ് തന്നെ അന്ധേരിയിൽ ഖുറേഷിയുടെ വസതിയിൽ എത്തിച്ചത്. അന്ന് ഖുറേഷിയെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ ഉദ്യോഗസ്ഥൻ എന്നാണ് പരിചയപ്പെടുത്തിയത്. തന്നെ ലൈബ്രറിയിൽ എത്തിച്ച് ഇസ്ലാമിനെപ്പറ്റിയും ഖുറാനെപ്പറ്റിയും, എന്തുകൊണ്ടാണ് ഇസ്ലാം മറ്റു മതങ്ങൾക്ക് മേലെയായിരിക്കുന്നതെന്നും വളരെ നീണ്ട ക്ലാസ് തന്നെ നൽകി. എന്നാൽ, മതം മാറാൻ വിസമ്മതിച്ച എബിൻ കൊച്ചിയിൽ മടങ്ങിയെത്തി. എബിൻെറ മൊഴി പ്രകാരമാണ് പോലീസ് ഖുറേഷിക്കും ബെസ്റ്റിനുമെതിരെ യുഎപിഎ പ്രകാരം കേസ് എടുത്തത്.
അബ്ദുൾ റഷീദ് അബ്ദുള്ളയാണ് 21 പേരെ ഐഎസിലേക്ക് അയച്ച സംഘത്തിന്റെ തലവൻ. മുപ്പതുകാരകാരൻ ഇയാളുടെ ഇന്റർനെറ്റ് ബാങ്കിടപാടുകൾ ഈ മാസം 12 വരെ നടന്നിരുന്നു. ഇയാളാണ് റിക്രൂട്ട്മെന്റെ് സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ നടത്തിയ മുഖ്യകണ്ണി.
കാണാതായവർക്കു വേണ്ടി വിമാന ടിക്കറ്റുകൾ വാങ്ങിയത് ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു സ്വകാര്യ ബാങ്കിലാണ് ഇയാൾക്ക് അക്കൗണ്ടുള്ളത്.
കാണാതായവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല. പക്ഷെ, എല്ലാം നിരീക്ഷണത്തിലാണ്. കാസർകോട്ടു നിന്ന് പോയ ഡോ. ഇജാസിൻെറ ഉപ്പ അബ്ദുൾ റഹ്മാൻ ഇവർക്ക് തീർഥയാത്ര പോകാൻ വേണ്ട പണം ഇട്ടു നൽകിയത് റഷീദിന്റെ അക്കൗണ്ടിലാണ്. റഷീദ് എൻജിനീയറാണ്. പീസ് ഇൻറർനാഷണൽ സ്കൂളിലാണ് ജോലി ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: