കുറവിലങ്ങാട്: സിസ്റ്റർ അഭയയുടെ പിതാവ് ഉഴവൂർ ഐക്കരക്കുന്നേൽ എം. തോമസ് യാത്രയായത് അന്തിമവിധി കാത്തു നിൽക്കാതെ. ക്രിസ്തുവിന്റെ മണവാട്ടിയാകാൻ ജീവിതം സമർപ്പിച്ച മകളുടെ ജീവനപഹരിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയെന്ന ഏക ലക്ഷ്യവുമായി തോമസ് 24 വർഷമായി മുട്ടാത്ത വാതിലുകൾ ഇല്ല. പ്രതീക്ഷകളെല്ലാം അസ്തമിക്കുമ്പോഴും നിയമപോരാട്ടം തുടരുന്നതിനിടയിലായിരുന്നു അന്ത്യം.
1992 മാർച്ച് 27ന് പുലർച്ചയാണ് കോട്ടയം ബിസിഎം കോളേജ് വിദ്യാർത്ഥിനിയും കോട്ടയം പയസ് ടെൻത്ത് കോൺവെന്റിലെ കന്യാസ്ത്രീയുമായിരുന്ന സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിന്റെ സമീപത്തുള്ള കിണറ്റിൽ കണ്ടെത്തിയത്. തോമസ് നടത്തിയ ഒറ്റയാൾ പോരാട്ടത്തിനൊടുവിൽ പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു.
ഇന്ന് കേസിന്റെ വിചാരണ തടസപ്പെട്ടിരിക്കുന്നു. മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരനായിരുന്നു തോമസ്. കോഴയിലെ മൃഗാശുപത്രിയിൽ നിന്നു വിരമിച്ചശേഷം സ്വന്തം നാടുപോലും ഉപേക്ഷിച്ച് കുറവിലങ്ങാട് മഠത്തിൽകാവ് ക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്കെടുത്ത് ഭാര്യക്കൊപ്പം താമസിച്ചു വരികയായിരുന്നു. സിസ്റ്റർ അഭയയുടെ മൃതദേഹം സംസ്കരിച്ച ഇടവക ദേവാലയമായ അരീക്കര സെന്റ്.
റോക്കീസ് പള്ളിയിൽ, സിസ്റ്ററിന്റെ ഓർമ്മ ദിവസമായ മാർച്ച് 27ന് എല്ലാ പ്രാവശ്യവും തോമസും ലീലാമ്മയും പ്രാർത്ഥിക്കാൻ എത്തുമായിരുന്നു. എന്നാൽ, അഞ്ച് മാസങ്ങൾക്ക് മുൻപ് ഭാര്യയുടെ ചികിത്സയ്ക്കായി കോലഞ്ചേരിയിലെ ആശുപത്രിക്ക് സമീപത്തേക്ക് ഇരുവരും താമസം മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: