ഇടുക്കി: സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനം നടത്തിയ ശാന്തൻപാറ തൊട്ടിക്കാനം കോളനിയിൽ അരക്കോടിയോളം രൂപയുടെ പണം തട്ടിപ്പ് നടത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സെൻട്രൽ തൊട്ടിക്കാനം എസ്സി കോളനിയിലെ വീടുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ളപദ്ധതി, വീടുകൾക്ക് സംരക്ഷണഭിത്തി, കമ്മ്യൂണിറ്റി ഹാൾ എന്നിവയ്ക്കായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്ന് ഒരു കോടി രൂപയാണ് അനുവദിച്ചത്.
2013ൽ തൊടുപുഴയിലെ കേരള അഗ്രോ ഇൻഡസ്ട്രിയസ് കോർപ്പറേഷൻ എന്ന സ്ഥാപനത്തെയാണ് പദ്ധതിക്കായി ചുമതലപ്പെടുത്തിയത്. മുണ്ടിയെരുമ സ്വദേശി മൈക്കിൾ എന്ന കരാറുകാരനാണ് നിർമ്മാണ പ്രവർത്തനം നടത്തിയത്. 18 വീടുകൾക്ക് ഭാഗികമായ നിർമ്മാണ പ്രവർത്തനമാണ് നടത്തിയത്. കുടിവെള്ള പദ്ധതിക്കായി രണ്ട് കുഴൽകിണർ നിർമ്മിച്ച് മോട്ടോർ സ്ഥാപിച്ചു. കോളനിയിലേക്ക് ഹോസ് കണക്ഷൻ സ്ഥാപിച്ചു. ഒരു കോൺക്രീറ്റ് വാട്ടർ ടാങ്കും സ്ഥാപിച്ചു. എന്നാൽ, വൈദ്യുതി കണക്ഷൻ എടുക്കാത്തതിനാൽ നിർമ്മാണ പ്രവർത്തനത്തിന്റെ ഗുണം കോളനി നിവാസികൾക്ക് ലഭിച്ചില്ല.
കമ്മ്യൂണിറ്റി സെന്ററിനായി സ്ഥലം ഒരു ലക്ഷം രൂപയ്ക്ക് വാങ്ങി കെട്ടിടം നിർമ്മിച്ചെങ്കിലും ഇതുവരെ തുറന്ന് കൊടുത്തിട്ടില്ല. ഈ കോളനിയിൽ കോൺട്രാക്ടർ 25 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനം മാത്രമാണ് നടത്തിയത്. 65 ലക്ഷം രൂപയുടെ ബില്ല് മാറിയെടുത്തു. അരക്കോടിക്കടുത്ത് രൂപ പദ്ധതി നിർവ്വഹണക്കിന്റെ മറവിൽ വെട്ടിച്ചെടുത്തതായാണ് ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വി.എൻ. സജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തിയത്.
പട്ടികജാതി വികസന വകുപ്പിലെയും കേരള അഗ്രോ ഇൻഡസ്ട്രിയസ് കോർപ്പറേഷന്റെയും ഉദ്യോഗസ്ഥരും തട്ടിപ്പിൽ പങ്കാളികാളാണ്. ജില്ലാ പട്ടികജാതി വികസന ഓഫീസർ ഗംഗാധരൻ, ദേവികുളം പട്ടികജാതി വികസന ഓഫീസിലെ ഉദ്യോഗസ്ഥനായ അനിൽകുമാർ എന്നിവരുടെ പേരുകൾ സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ട് പ്രകാരം ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് നടപടിയെടുത്താൽ സെക്ഷൻ 409, 420,34 ഐപിസി എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: