പാലക്കാട്: ‘പടച്ചോന്റെ ചിത്ര പ്രദർശനം’ എന്ന തലക്കെട്ടിൽ പുസ്തകമെഴുതിയതിന്റെ പേരിൽ യുവ എഴുത്തുകാരന് മർദ്ദനം. പുലാമന്തോൾ സ്വദേശി ജിംഷാർ (26) നാണ് മർദനമേറ്റത്. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘പടച്ചോന്റെ ചിത്ര പ്രദർശനം’ എന്ന പുസ്തകത്തിന്റെ പേരിലായിരുന്നു മർദ്ദനമെന്ന് ഇദ്ദേഹം പോലീസിന് മൊഴി നൽകി. അക്രമത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നു സൂചന.
പുസ്തകത്തിന്റെ പുറംചട്ട കഴിഞ്ഞ ദിവസം വാട്ട്സാപ്പ് ഡിപിയാക്കിയിരുന്നു. ഇതേ തുടർന്ന് വാട്ട്സാപ്പിൽ ഭീഷണികൾ വന്നു. ഇന്നലെ കൂനംമൂച്ചിയിൽ നിന്നു വീട്ടിലേക്കു മടങ്ങി വരുമ്പോഴായിരുന്നു അക്രമം. ബസ് കാത്തു നിൽക്കുമ്പോൾ ആദ്യം ഒരാൾ വന്ന് പരിചയ ഭാവത്തിൽ സംസാരിച്ചു തുടങ്ങി. തുടർന്ന് മൂന്നു പേർകൂടി എത്തുകയും ”നീ പടച്ചോനെ കുറിച്ച് എഴുതുമല്ലേടാ” എന്ന് ചോദിച്ച് അക്രമിക്കുകയുമായിരുന്നു.
നിലത്തിട്ട് ചവിട്ടി. തുടർന്ന് വിവരമറിഞ്ഞെത്തിയ കൂട്ടുകാരും ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ഇദ്ദേഹം പരാതിയിൽ പറയുന്നു.
ഇതിന് മുൻപ് ‘ഭൂപടത്തിൽ നിന്നു കുഴിച്ചെടുത്ത കുറിപ്പുകൾ’ എന്ന നോവലിലൂടെയും പി. ജിംഷാർ ശ്രദ്ധേയനായിരുന്നു. ജിംഷാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാത്ത നാലു പേർക്കെതിരെ കേസെടുത്തു. എഴുത്തുകാരന് മർദനമേറ്റതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: