ആലപ്പുഴ: ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷ എസ്.എന്‍.ഡി.പി യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകര്‍ തടസപ്പെടുത്തി. സംവരണനയം അട്ടിമറിച്ചുവെന്ന് ആരോപിച്ച് യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകര്‍ പരീക്ഷാഹാളിലേക്ക് തള്ളിക്കയറുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് മൂവ്മെന്റ് ആലപ്പുഴ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ആലപ്പുഴ ടി.ഡി. ഹൈസ്കൂളിലായിരുന്നു സംസ്ഥാന അടിസ്ഥാനത്തില്‍ പരീക്ഷ നടന്നത്. പരീക്ഷ ഹാളിലേക്കു തളളിക്കയറിയ 15ഓളം വളരുന്ന സംഘം ചോദ്യപ്പേപ്പറുകള്‍ കീറിക്കളഞ്ഞു. പരീക്ഷ തടസപ്പെട്ടതു മൂലം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന് ആരോപിച്ച് ഉദ്യോഗാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്നു പ്രതിഷേധക്കാരെ മര്‍ദിച്ചു. രണ്ട് എസ്എന്‍ഡിപി പ്രവര്‍ത്തകരെ മുറിയില്‍ പൂട്ടിയിടുകയു ചെയ്തു. ദേവസ്വം ബോര്‍ഡിലേക്കുള്ള കഴകം, ഗാര്‍ഡ്, തളി എന്നീ തസ്തികകളിലേക്കാണ് ഇന്ന് പരീക്ഷ നടത്തിയത്.
35 വയസാണ് ഈ തസ്തികകളിലേക്ക് ഉയര്‍ന്ന പ്രായപരിധിയായി നിശ്ചിയിച്ചിരുന്നത്. 35 വയസ് കഴിഞ്ഞ അപേക്ഷകള്‍ നേരത്തെ തന്നെ തള്ളിയിരുന്നു. എന്നാല്‍ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ അപേക്ഷകളാണ് ഇത്തരത്തില്‍ തള്ളിയതെന്ന് യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇപ്പോള്‍ പരീക്ഷ എഴുതുന്നവരില്‍ 35 വയസ് കഴിഞ്ഞ മുന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.
15 മിനിട്ടോളം നീണ്ടു നിന്ന പ്രതിഷേധത്തിന് ശേഷം പുറത്തിറങ്ങിയ യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകരെ ഉദ്യോഗാര്ത്ഥക്കള്ക്കൊപ്പം വന്നവര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസെത്തി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. അതേസമയം യൂത്ത് മൂവ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ സ്വാഭാവിക പ്രതികരണം മാത്രമാണിതെന്ന് യൂത്ത് മൂവ്മെന്റ് ജനറല്‍ സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: