വര്‍ഗ്ഗസംഘട്ടനവും സായുധ കലാപവും പാര്‍ട്ടി പരിപാടിയായി അംഗീകരിച്ചവര്‍ ഒരു അടവുനയമെന്ന നിലയിലാണ് ജനാധിപത്യ രീതിയെ അവലംബിച്ചത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആയുധമെടുക്കാന്‍ അണികളോടുള്ള ആഹ്വാനം. പാര്‍ട്ടി ഗ്രാമങ്ങളില്‍ ആയുധ പരിശീലനം നടത്തണമെന്നും പ്രതിയോഗികളെ കൈകാര്യം ചെയ്യണമെന്നും ആഹ്വാനം നല്‍കിയത് ഏതെങ്കിലും പ്രാദേശിക പ്രവര്‍ത്തകനോ തുക്കടാ നേതാവോ അല്ല.
സിപിഎമ്മിന്റെ പരമോന്നത പദവിയായ പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനാണ് കലാപത്തിന് ആഹ്വാനം നല്‍കിയത്. സിപിഎമ്മിന്റെ ശക്തികേന്ദ്രവും കോടിയേരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്വന്തം ജില്ലയുമായ കണ്ണൂരില്‍ പാര്‍ട്ടി പൊതുയോഗത്തിലാണ് പോലീസിനെ ഭീഷണിപ്പെടുത്തുകയും അണികള്‍ ആയുധമെടുക്കണമെന്നും ആഹ്വാനം ചെയ്തിട്ടുള്ളത്.
അണികള്‍ക്ക് പാര്‍ട്ടി വിദ്യാഭ്യാസം മാത്രം പോര ആയുധാഭ്യാസവും വേണമെന്നാണ് കോടിയേരി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആയുധാഭ്യാസം എന്നത് സിപിഎമ്മിന്റെ പുതിയ നിര്‍ദ്ദേശമല്ല. നേരത്തെ രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ ഗോപാലസേന എന്നൊരു സംഘടന രൂപീകരിച്ചത് ആരും മറന്നിട്ടില്ല. ആ പരിശീലനം അണികള്‍ തമ്മിലടിക്കുന്നതിലേക്കെത്തിയതാണ് അനുഭവം. ഇനി കോടിയേരി നല്കുന്ന പരിശീലനവും സെല്‍ഫ് ഗോളടിക്കാനേ ഉപകരിക്കൂ എന്ന കാര്യത്തില്‍ സംശയമില്ല.
പയ്യന്നൂരില്‍ നടന്ന പാര്‍ട്ടി പൊതുയോഗത്തിലായിരുന്നു നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടുള്ള സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രസ്താവന. പയ്യന്നൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ അജ്ഞാതസംഘം സിപിഎമ്മുകാരനെ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ ബിഎംഎസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തുകയുണ്ടായി. മാത്രമല്ല പ്രദേശത്തും തൊട്ടടുത്ത പഞ്ചായത്തുകളിലുമായി നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും സ്ഥാപനങ്ങളും പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തിരുന്നു.
ഈ സ്ഥലത്തുവെച്ചുതന്നെയാണ് വീണ്ടും അക്രമം നടത്താനുള്ള പാര്‍ട്ടി സെക്രട്ടറിയുടെ ആഹ്വാനമുണ്ടായത്. വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ലെന്ന് പറഞ്ഞ കോടിയേരി “”ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കുതീര്‍ക്കണം. വന്നാല്‍ വന്നതുപോലെ തിരിച്ചുവിടില്ല എന്ന് പാര്‍ട്ടി ഗ്രാമങ്ങള്‍ തീരുമാനിക്കണം. അക്രമംകണ്ട് സ്തംഭിച്ചുനിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലില്‍ പണിതന്നാല്‍ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ട് സിപിഎമ്മിനോട് കളിക്കണ്ട.” പയ്യന്നൂരില്‍ സിപിഎമ്മുകാരന് കൊല്ലപ്പെട്ട കേസില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളെ പ്രതികളാക്കണമെന്ന് കോടിയേരി പോലീസിനോട് നിര്‍ദ്ദേശിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പും. മേലുദ്യോഗസ്ഥര്‍ അതിനായി നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.
തലശ്ശേരിയിലെ പുല്യാട് ബോംബുനിര്‍മ്മാണത്തിനിടയില്‍ രണ്ട് സിപിഎം ഗുണ്ടകള്‍ മരണപ്പെട്ട സംഭവം നേരത്തെ ഉണ്ടായിരുന്നു. അതിലെ കേസന്വേഷണം ദുര്‍ബലപ്പെടുത്താനും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യവേ ‘വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനകത്ത് വച്ചും ബോംബുണ്ടാക്കു’മെന്ന് ഭീഷണിമുഴക്കിയ നേതാവാണ് കോടിയേരി ബാലകൃഷ്ണന്.
അതിനുശേഷം ആഭ്യന്തരമന്ത്രിയായ കോടിയേരി പദവിക്കനുസരിച്ച് പക്വത കൈവരിച്ചില്ല എന്നതിന്റെ ഒന്നാന്തരം തെളിവാണ് പയ്യന്നൂരില്‍ നടത്തിയ പ്രസംഗം. സഹപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി ഭരിക്കുന്ന സംസ്ഥാനത്ത് അടിച്ചാല്‍ തിരിച്ചടിക്കാനും പ്രതിയോഗികളെ അടിച്ചൊതുക്കാനും ആഹ്വാനം ചെയ്യുന്നത് സൂചിപ്പിക്കുന്നത് ഭരണപരാജയമാണ്. പോലീസിനെ ആജ്ഞാനുവര്ത്തികളാക്കുമെന്ന വ്യക്തമായ പ്രസ്താവനയും നടത്തിയിരിക്കുന്നു.
സംസ്ഥാന സെക്രട്ടറിയുടെ പ്രകോപനപരമായ പ്രസ്താവന ജില്ലാ സെക്രട്ടറി പി. ജയരാജനും ആവര്‍ത്തിച്ചിരിക്കുകയാണ്. അണികളെ ആയുധമണിയിച്ച് അക്രമോത്സുകരാക്കുന്നത് കണ്ണൂരിനെ കലാപഭൂമിയായി നിലനിര്‍ത്താനാണെന്ന് വ്യക്തം. കുറ്റകൃത്യങ്ങളുണ്ടായാല്‍ പ്രതികളെ പിടിക്കാനും നിയമത്തിന്റെ മുന്നിലെത്തിക്കാനും ഇവിടെ സംവിധാനമുണ്ട്. അതില്‍ കയ്യിടാനും അന്വേഷണം അട്ടിമറിക്കാനുമാണ് ഭരണത്തിന് നേതൃത്വം നല്കുന്ന പാര്‍ട്ടിസെക്രട്ടറി തയ്യാറായിരിക്കുന്നത്.
ഇടുക്കിയില്‍ പ്രതിയോഗികളെ നിഷ്ഠുരമായി കൊലപ്പെടുത്തിയതിനെ അഭിമാനത്തോടെ വണ്‍ ടു ത്രി എണ്ണിപ്പറഞ്ഞ സഖാവിന് ഉന്നതപദവി നല്കിയ പാര്‍ട്ടി കൊലപാതകങ്ങളെ ന്യായീകിരക്കുന്നതില് അത്ഭുതമില്ല. നിയമവാഴ്ചയോട് അല്പമെങ്കിലും കൂറും മതിപ്പുമുണ്ടെങ്കില് മുഖ്യമന്ത്രിയാണ് കോടിയേരി ബാലകൃഷ്ണന് മറുപടി നല്‍കേണ്ടത്. പ്രതികാരക്കൊലപാതകത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് അത് ഉണ്ടാകുമോ എന്നാണ് കേരളം കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: