ഇന്ന് കാര്‍ഗില്‍ വിജയദിനം
1999-ലെ കാര്‍ഗില്‍ യുദ്ധം പാക്കിസ്ഥാന് എതിരെയുള്ള വിജയം മാത്രമല്ല ഭീകരതക്കെതിരെ മേല്‍ക്കോയ്മ സ്ഥാപിച്ച പോരാട്ടം കൂടിയായിരുന്നു. തുടര്‍ന്നിങ്ങോട്ട് 17 വര്‍ഷവും ഭാരതത്തിന് ആ പോരാട്ടം തുടരേണ്ടതായി വന്നിട്ടുണ്ട്. ആ പോരാട്ടത്തിന്റെ അവസാനം കാണാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരുന്നു.
ഇത്തവണ കാര്‍ഗില്‍ ദിനം ആചരിക്കുമ്പോള്‍ അതാവും എല്ലാവരും മനസില്‍ സൂക്ഷിക്കുക.
ഭാരതം ഇന്നിപ്പോള്‍ വലിയൊരു ദൗത്യത്തിന് നടുവിലാണ്. നമ്മുടെ രാജ്യത്തെ കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുന്ന അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനത്തിനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും എന്നേക്കുമായി അറുതിവരുത്താന്‍ കഴിയുമോ എന്നുള്ള ഒരു ഉദ്യമത്തില്‍. അത് ഒരു ചെറിയ കാര്യമല്ല.
എന്നാലും അതിനുവേണ്ടതായ ഒരുക്കങ്ങള്‍ നടക്കുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനുമേല്‍ കൈവെക്കാനുള്ള ഭീകരരുടെയും അവരുടെ ദല്ലാളന്മാരുടെയും നീക്കങ്ങള്‍ ഇനി ഇവിടെ നടക്കില്ലെന്ന് വ്യക്തമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാവുന്നു. അതാവട്ടെ, ഭീകരപ്രസ്ഥാനങ്ങളുടെ സംരക്ഷകരായ പാക്കിസ്ഥാനെ മുട്ടുകുത്തിച്ച കാര്‍ഗില്‍ യുദ്ധത്തിന്റെ
വാര്‍ഷികത്തോട് ചേര്‍ന്നുവരുന്നു എന്നത് കൂടുതല്‍ പ്രധാനപ്പെട്ടതാണ്.
കുറച്ചുകാലമായി അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിനെതിരെ ഭാരതം ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തില്‍ മോദി സര്‍ക്കാരിന് ഒരു വ്യക്തമായ നയമുണ്ട്. തോക്കും മറ്റ് അത്യന്താധുനിക സംവിധാനങ്ങളുമായി എത്തുന്ന ഭീകരരോട് വേദമോതിയിട്ട് കാര്യമില്ലെന്നും ശക്തമായി അവരെ നേരിടണമെന്നും ആദ്യമേ നിശ്ചയിച്ചു.
ഭീകരരിലും ഭീകരപ്രസ്ഥാനങ്ങളിലും അവരെ പിന്തുണക്കുന്നവരിലും മറ്റും അതുണ്ടാക്കിയ പ്രയാസങ്ങള്‍ രാജ്യം പലതവണ പലതരത്തില്‍ കണ്ടതാണ്. ‘ചക്രവ്യൂഹം’ പദ്ധതി അതിന്റെ ഏതാണ്ട് അവസാനരൂപമാണ് എന്നു പറയാമെന്നു തോന്നുന്നു. ഇനി ഒരിക്കലും ഒരു ഭീകരനും നമ്മുടെ അതിര്‍ത്തി കടന്നുവരാന്‍ കഴിയാത്ത സ്ഥിതിയാണ് അതിലൂടെ ഉണ്ടാക്കിയെടുക്കുന്നത്. അതിനൊപ്പം താഴ്വരയിലും മറ്റിടങ്ങളിലും നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളെയും അതിനനുകൂലമായി നടന്നുവരുന്ന മറ്റു പ്രവര്‍ത്തനങ്ങളെയും പ്രതിരോധിക്കാനും, ഇല്ലാതാക്കാനുമുള്ള കര്‍മ്മ പദ്ധതിയും തയ്യാറായിരിക്കുന്നു. തീര്‍ച്ചയായും രാജ്യം മാത്രമല്ല, ഭീകരതയെ എതിര്‍ക്കുന്ന അന്താരാഷ്ട്ര സമൂഹവും ഈ നീക്കത്തെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്.
നാമൊക്കെ കാണാതെ പൊയ്ക്കൂടാത്ത ഒരു പ്രശ്നമുണ്ട് . ഭാരതത്തില്‍നിന്ന് ഐഎസ് പോലുള്ള ഭീകരപ്രസ്ഥാനങ്ങള്‍ നടത്തുന്ന റിക്രൂട്ട്മെന്റ്് ആണത്. മലയാളികള്‍ അതിന്റെ ഭാഗമാവാന്‍ പോകുന്നു. ആസൂത്രിതമായ മതംമാറ്റവും മറ്റും അതിന്റെ ഭാഗമായി നടത്തുന്നു. ആശങ്കയുണ്ടാക്കുന്നതാണ് ഇതെല്ലാം. ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കുപിന്നിലും നമുക്ക് ചില ഗൂഢപദ്ധതികള്‍ കാണാന്‍ കഴിയും. മതംമാറ്റാനുള്ള ശ്രമങ്ങള്‍ അതിലൊന്നാണ്. ഹിന്ദു പെണ്‍കുട്ടികളുടെ മതം മാറ്റമായിരുന്നു ആദ്യമൊക്കെ നടന്നിരുന്നത് എങ്കില്‍ ഇന്ന് ആ ഭീഷണി ക്രൈസ്തവ സമൂഹവും അഭിമുഖീകരിക്കുന്നുണ്ട്.
അടുത്തിടെ ഇവിടെനിന്ന് ഐഎസില്‍ ചേര്‍ന്നതായി പറയുന്നവരില്‍ ക്രൈസ്തവ മതത്തില്‍നിന്നും ഇസ്ലാമായവരുമുണ്ടല്ലോ. മതംമാറ്റം ആസൂത്രിതമായി നടപ്പാക്കിയിരുന്ന ക്രൈസ്തവ വിഭാഗത്തിനും ഇന്നിപ്പോള്‍ അതേനാണയത്തില്‍ തിരിച്ചടികിട്ടുകയാണ്. എന്നാല്‍ ദേശീയ സുരക്ഷയുടെയും മറ്റും കാര്യം പരിഗണിക്കുന്നവേളയില്‍ ഇത്തരം കുല്സിത നീക്കങ്ങളെ കാണാതെ പോകാനാവില്ലല്ലോ.
ഐഎസ് ബന്ധത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മറ്റൊന്നുകൂടി നാം പരിഗണിക്കണം. ഇന്നാട്ടിലെ ഒരു തീവ്രവാദിയെപ്പോലെയല്ല വിദേശത്തുപോയി പരിശീലനം കഴിഞ്ഞുവരുന്ന ഭീകരനെ കാണേണ്ടത്. ആറോ ഏഴോ മാസം ഭീകര ക്യാമ്പുകളില്‍ താമസിച്ചു പരിശീലനം കഴിഞ്ഞെത്തുന്നവര്‍ അക്ഷരാര്‍ഥത്തില്‍ ചാവേറുകളെപ്പോലെയാണ്. അടുത്തിടെ എന്‍ഐഎ ഹൈദരാബാദില്‍നിന്നും പിടികൂടിയ ഐഎസ് ഭീകരരില്‍ ചിലര്‍ രാജ്യത്ത് വലിയൊരു കലാപത്തിന് പദ്ധതിയിട്ടിരുന്നു എന്ന് പുറത്തുവന്നിട്ടുണ്ട്.
അജ്മീറില്‍ നിന്നും മറ്റും അവര്‍ ആയുധങ്ങള്‍ സംഭരിച്ചതായും കെമിക്കല്‍ ബോംബുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുത്തതായും മറ്റും ഇതിനകം അറിയാനായിട്ടുണ്ട്. മുസ്ലിംലീഗും കോണ്‍ഗ്രസിലെ ദിഗ്വിജയ് സിങ്ങുമൊക്കെ ഇന്നിപ്പോള്‍ മഹാനായി കാണുന്ന മുംബൈയിലെ സക്കീര്‍ നായിക്കില്നിന്നാണ് ഭീകരരില്‍ ചിലരെങ്കിലും ആവേശം ഉള്‍ക്കൊണ്ടതെന്ന് ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.
ഇവിടെയൊക്കെ നാം കാണേണ്ട മറ്റൊരു പ്രശ്നം, ദേശസുരക്ഷയുടെയും ദേശീയതയുടേയുമൊക്കെ വിഷയം ഉടലെടുക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ചിലര്‍ സ്വീകരിക്കുന്ന നിലപാടുകളാണ്. ദേശവിരുദ്ധ നിലപാട് എന്നുതന്നെ അതിനെ വിളിക്കേണ്ടതുണ്ട്. നേരത്തെ അത് പലവട്ടം നാമൊക്കെ കണ്ടതാണ്. ഉദാഹരണമായി, രാഷ്ട്രവിരുദ്ധ പ്രവര്ത്തനത്തിലകപ്പെട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ടവരോട് ചിലര്‍ കാണിക്കുന്ന അനുഭാവം.
തൂക്കിക്കൊല്ലാന്‍ സുപ്രീം കോടതി വിധിക്കുകയും പിന്നീട് ദയാഹര്‍ജി രാഷ്ട്രപതി തള്ളുകയും ചെയ്തതിനുശേഷവും ‘അനുഭാവം’ കാണിക്കുന്നവരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ദ്ധനവ് കാണാതെ പൊയ്ക്കൂടാ.
പണ്ട് ചൈന ഭാരതത്തെ ആക്രമിച്ചവേളയിലും നമ്മുടെ ചില സുഹൃത്തുക്കള്‍ സ്വീകരിച്ച നിലപാടും മറന്നുകൂടല്ലോ. ‘ചൈന ചൈനയുടേത് എന്നും ഇന്ത്യ ഇന്ത്യയുടേത് എന്നും പറയുന്ന ഭൂപ്രദേശം…’ എന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കുപ്രസിദ്ധ പ്രസ്താവന ഇന്നും നമ്മുടെയൊക്കെ മനസിലുണ്ട്. അതുതന്നെയാണ് ഇന്നിപ്പോള്‍ കാശ്മീരിലെ ഭീകരവിരുദ്ധ നീക്കങ്ങളോട് ഇടതു കപട ബുദ്ധിജീവി വൃന്ദം സ്വീകരിക്കുന്ന നിലപാട്.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ പ്രതിരോധ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. സേനയുടെ ആധുനികവല്‍ക്കരണം ഒരു പ്രധാന അജണ്ടയായി കരുതിപ്പോന്നു. ഏത് പ്രതിസന്ധിയെയും നേരിടാന്‍ കഴിയത്തക്കവിധമുള്ള ആയുധങ്ങള്‍ വാങ്ങാന്‍ ശ്രമം നടത്തി. അവയെല്ലാം ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെത്തന്നെ ലഭ്യമാക്കാന്‍ ശ്രമിച്ചു. ആയുധ ഇടപാടുകളിലെ ഇടത്തട്ടുകാരെ ഒഴിവാക്കിയെന്നുമാത്രമല്ല ഈ മേഖലയില്‍ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്തു.
ലോക കമ്പോളത്തിലെ വന്‍കിട ആയുധ നിര്‍മ്മാതാക്കള്‍ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി. അതു പോരെന്നു തോന്നിയപ്പോള്‍ നൂറുശതമാനം വിദേശ നിക്ഷേപം ഈ മേഖലയില്‍ അനുവദിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങി. അടുത്ത അഞ്ചാറു വര്‍ഷം കഴിയുമ്പോള്‍ ലോകത്തിന് ഏറ്റവും മികച്ച ആയുധങ്ങള്‍ നല്കാന് കഴിയുന്ന രാഷ്ട്രമായി ഭാരതം മാറും. അതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക നമ്മുടെ രാജ്യത്തിനാണ്, നമ്മുടെ സുരക്ഷാ സേനകള്‍ക്കാണ്.
സൈനിക മേഖലയില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച ഭാവാത്മകമായ നിലപാടിന് മറ്റൊരു ഉദാഹരണമാണ് ഒആര്‍ഒപി അഥവാ ‘ഒരു തസ്തികക്ക് ഒരേ പെന്ഷന്’ എന്ന പദ്ധതി. പൂര്‍വ്വസൈനികരെ സംബന്ധിച്ചിടത്തോളം അതു വലിയൊരു സമ്മാനം തന്നെയാണ്. ദശാബ്ദങ്ങളായി പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിയത് നടപ്പിലാക്കാന്‍ തയ്യാറായത് മോദി സര്‍ക്കാരാണ്. ഇന്നിപ്പോള്‍ ലക്ഷക്കണക്കിന് പൂര്‍വ സൈനികര്‍ ഈ ഭരണകൂടത്തോടൊപ്പം, അതിലുപരി രാജ്യത്തിനൊപ്പം അണിനിരക്കുന്നത് കാണാം.
എന്നുമവര്‍ രാഷ്ട്രസ്നേഹത്തിന്റെ ബിംബങ്ങളായിരുന്നു. ഇന്നിപ്പോള്‍ മാന്യമായി ജീവിക്കാന്‍ ആവശ്യമായ പെന്‍ഷനും അവര്‍ക്കു ലഭിക്കുന്നു. ആ ലക്ഷക്കണക്കിന് കുടുംബങ്ങളിലെ സന്തോഷം രാജ്യത്തിന്റെ സന്തോഷമാണ്, രാഷ്ട്രത്തിന്റെ അഭിമാനമാണ്. കാര്‍ഗില്‍ യുദ്ധത്തിന്റെ സ്മരണകള്‍ ഉയരുന്ന ഈ വേളയില്‍ തീര്‍ച്ചയായും ഭാരതത്തിന് അഭിമാനിക്കാന്‍ വകയുണ്ട് എന്നതില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: