ന്യൂദല്‍ഹി: കാലില്‍ പന്തു കൊരുത്ത് കുതിച്ചു പായുന്ന കാവി വസ്ത്രധാരിയെ കണ്ട് ആദ്യം കാണികള്‍ അന്തംവിട്ടു. പിന്നെയത് ആവേശത്തിനു വഴിമാറി. ഷോര്‍ട്സും ബൂട്ടും ധരിച്ച് ഫുട്ബോള്‍ കളിക്കുന്നവര്‍ക്കിടയില്‍ എങ്ങനെയെത്തി ഈ സന്യാസി എന്നായി ചോദ്യം. ത്രസിപ്പിക്കുന്ന വിദ്യകളുമായി കാണികളെ കൈയിലെടുത്ത ആ കാവിവസ്ത്ര ധാരി ആരെന്നല്ലേ..
യോഗ ഗുരു ബാബ രാംദേവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളായ ‘സ്വച്ഛ് ഭാരത്’, ”ബേഠി ബച്ചാവോ, ബേഠി പഠാവോ’ പദ്ധതികള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തിലാണ് ബാബ രാംദേവ് പന്തു തട്ടിയത്.
എംപിമാരും ബോളിവുഡ് താരങ്ങളും രണ്ട് ടീമായി തിരിഞ്ഞാണ് ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കളത്തിലിറങ്ങിയത്.
എംപിമാര്‍ക്കൊപ്പം അണിനിരന്നു രാംദേവ്. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയാണ് എംപി സംഘത്തെ നയിച്ചത്. ഭാരത ഫുട്ബോള്‍ ടീം മുന്‍ നായകന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി പ്രസുന്‍ ബാനര്‍ജി, ബിജെപി എംപിമാരായ മനോജ് തിവാരി, പര്‍വേഷ് വര്‍മ, കമലേഷ് പാസ്വാന്, സതീഷ് ഗൗതം, ഭോല സിങ്, ഐഎന്‍എല്‍ഡിയുടെ ദുഷ്യന്ത് ചൗതാല, ടിഡിപിയുടെ രാം മോഹന്‍ നായിഡു തുടങ്ങിയവര്‍ മറ്റംഗങ്ങള്‍. അഭിഷേക് ബച്ചനാണ് ബോളിവുഡ് സംഘത്തെ നയിച്ചത്. രണ്‍ബീര്‍ കപൂര്‍, അര്ജുന് കപൂര്‍, ദിനോ മോറിയ, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര തുടങ്ങിയവര്‍ ടീമിലുണ്ടായിരുന്നു.
സ്വകാര്യ ആര്‍ട്ട് ഗ്യാലറിയായിരുന്നു സംഘാടകര്‍. 200, 400, 800 രൂപയുടെ ടിക്കറ്റുകള്‍ വച്ചാണ് മത്സരം നടത്തിയത്. ഞായറാഴ്ച രാത്രിയാണ് മത്സരം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: