തിരുവനന്തപുരം: ആയിരം പൂര്ണ്ണചന്ദ്രന്മാരെക്കണ്ട തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വക ആന ദാക്ഷായണിയെ ബോര്‍ഡ് ആദരിക്കുന്നു. ലോകത്തെ നാട്ടാനകളില്‍ ഏറ്റവും പ്രായംകൂടിയ ദാക്ഷായണിക്ക് 86 വയസ്സ് പിന്നിട്ടു. ബോര്‍ഡ് സ്ഥാപിതമായപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബം പത്ത് ആനകളെ നടയ്ക്കിരുത്തിയിരുന്നു. ഇതില്‍ ജീവിച്ചിരിക്കുന്ന രണ്ട് ആനകളില്‍ ഒന്നാണ് ദാക്ഷായണി.
തായ്വാനിലെ ലിന്വാങ് എന്ന ആനയുടെ റിക്കോര്‍ഡാണ് ദാക്ഷായണി ഭേദിച്ചത്. ഗിന്നസ് റിക്കാര്‍ഡ് അനുസരിച്ച് ഏറ്റവും പ്രായമുള്ള ആന എന്ന ബഹുമതി ലിന്വാങിനായിരുന്നു. 2003 ല്‍ 86-ാം വയസ്സില്‍ ലിന്വാങ് ചരിഞ്ഞു. ദാക്ഷായണിയ്ക്ക് 86 വയസ്സ് കഴിഞ്ഞതായി ദേവസ്വം വെറ്റിനറി വകുപ്പ് ഡോക്ടര്‍ പറഞ്ഞു.
ആറ്റിങ്ങലിലെ തിരുവാറാട്ട്കാവില്‍ നടയ്ക്കിരുക്കിയ ആനയാണ് ദാക്ഷായണി എന്ന് ദേവസ്വം രേഖകളില്‍ നിന്നും വ്യക്തമാകുന്നു. എറണാകുളത്തെ കോടനാട് ആനസങ്കേതത്തില്‍ നിന്നുമാണ് ഇതിനെ വിലയ്ക്കു വാങ്ങിയത്. അമ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെങ്കള്ളൂര്‍ ക്ഷേത്രത്തിനു കൈമാറിയ ദാക്ഷായണി ക്ഷേത്രത്തിലെ ഉത്സവ അടിയന്തിരങ്ങളില്‍ ഇന്നും പങ്കെടുക്കുന്നുണ്ട്. ഇതുവരെയും പാപ്പാനെയോ, മറ്റുള്ളവരേയോ ഉപദ്രവിച്ചിട്ടില്ല.
ഗജമുത്തശ്ശി പട്ടംനല്കിയാണ് ദാക്ഷായണിയെ ആദരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. 27ന് രാവിലെ 11ന് ബോര്‍ഡ് ആസ്ഥാനത്ത് വച്ച് ആദരിക്കല്‍ ചടങ്ങ് നടക്കും. ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. വനംമന്ത്രി കെ.രാജു ഗജമുത്തശ്ശി പട്ടം നല്കി ആദരിക്കും. ദാക്ഷായണിയുടെ മുദ്രപതിപ്പിച്ച സ്പെഷ്യന്‍ പോസ്റ്റര്കവര് പോസ്റ്റ്ല് സര്‍വ്വീസ് ഡയറക്ടര്‍ എ. തോമസ് ലൂര്‍ദ് രാജ് ദേവസ്വം മെമ്പര്‍ അജയ്തറയലിനു നല്കി നിര്‍വ്വഹിക്കും.
ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിലെ ആനകളെ സംരക്ഷിക്കുന്നതിന് കഴിഞ്ഞ വര്‍ഷം 4.23 കോടി ചെലവഴിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ആനകളെ ക്ഷേത്ര ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മാത്രമെ വിട്ടുനല്കൂകയുള്ളൂ. ആനപ്പൂറത്ത് കയറുന്ന ശാന്തിമാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തും. പാപ്പാന്മാര്ക്ക് ശില്പശാല സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: