കൊച്ചി: മരടിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ക്രൗണ്‍ പ്ലാസയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെയും മരട് നഗരസഭയുടെയും വഴിവിട്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ആവശ്യം ഉയര്‍ന്നു. വി.എസ്. അച്യുതാനന്ദനാണ് ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസിന് കത്ത് നല്‍കിയത്. ക്രൗണ്‍ പ്ലാസ ഇടപാടില്‍ നടന്നത് നഗ്നമായ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍ കെ.എസ്. ജയകുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഎസിന്റെ കത്ത്. തീരദേശ പരിപാലന നിയമം കാറ്റില്‍പ്പറത്തിയാണ് ഹോട്ടല്‍ പണിതതെന്നും ഹോട്ടലിനോട് ചേര്‍ന്നുള്ള നൂറ്റാണ്ടകള്‍ പഴക്കമുള്ള കുടുംബി ക്ഷേത്രം മറച്ചുവെച്ചാണ് ഹോട്ടലിന് ബാര്‍ ലൈസന്‍സ് വാങ്ങിയതെന്നും പരാതിയില്‍ പറയുന്നു.
കുവൈറ്റ് ആസ്ഥാനമായി ബിസിനസ് നടത്തുന്ന കെ.ജി. എബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ നിര്‍മാണം 2006-07 കാലഘട്ടത്തിലാണ് തുടങ്ങിയത്. മരട് വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം ഹോട്ടല്‍ സ്ഥിത ിചെയ്യുന്ന സ്ഥലത്തിന്റെ 59.19 സെന്റ് മാത്രമാണ് കരഭൂമി. എന്നാല്‍ 4.6 ഏക്കറോളം സ്ഥലത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 4.11 ഏക്കര്‍ സ്ഥലം നിലമാണെന്നാണ് രേഖകളില്‍ കാണുന്നത്.
ഇവിടെ നിര്‍മാണം നടത്താന്‍ പ്രത്യേകിച്ച് അനുമതി വാങ്ങിയിട്ടുമില്ല. തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ 2012-ല്‍ നിര്‍മാണം പൊളിച്ചുനീക്കാന്‍ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ ഹോട്ടല്‍ ഉടമ ഹൈക്കോടതിയെ സമീപിച്ചു. ഏറെ രാഷ്ട്രീയ സ്വാധീനമുള്ള ക്രൗണ്‍ പ്ലാസ അധികൃതര്‍ സര്‍ക്കാര്‍ മാറിയതോടെ കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമാക്കി മാറ്റി.
ഹൈക്കോടതിയില്‍ കേസ് നിലനില്ക്കുമ്പോള് തന്നെ ഹോട്ടലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഹോട്ടല്‍ നില്ക്കുന്ന പ്രദേശം 34 എ മാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കായലിന്റെ വീതി 72 മീറ്ററും നിയന്ത്രണ മേഖല വേലിയേറ്റ രേഖയില്‍ നിന്ന് കരയിലേക്ക് 72 മീറ്ററുമാണ്.
തീരദേശ പരിപാലന നിയമം അനുസരിച്ച് ഇവിടെ ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ലാത്തതാണ്. എന്നാല്‍, മരട് നഗരസഭ കണ്ണടച്ചാണ് ഹോട്ടല്‍ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇതിന്റെ പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
ഹോട്ടലിന് ബാര്‍ ലൈസന്‍സ് ലഭിച്ചതിന് പിന്നില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ വഴിവിട്ട ഇടപെടലും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശയ്ക്ക് പിന്നില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലുമായി ബന്ധപ്പെട്ട അഴിമതിയും ഉള്‍പ്പെടുന്നു. ഒരു മുന്‍ കേന്ദ്രമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ നിയമലംഘനം നടത്തിയുള്ള ഹോട്ടല്‍ നിര്‍മാണത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു.
ഒരു മതില്‍ക്കെട്ടിന് അപ്പുറത്ത് ക്ഷേത്രം സ്ഥിതി ചെയ്യുമ്പോള്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ പാടില്ലാത്തതാണ്.
ഹോട്ടലിന്റെ ബാര്‍ ലൈസന്‍സിനെതിരെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനെ സമീപിക്കാനൊരുങ്ങുകയാണ് ക്ഷേത്ര ഭാരവാഹികള്‍. കൂടാതെ ഇവിടെ നിന്നുള്ള മാലിന്യങ്ങളും മറ്റും അതിപുരാതനമായ ക്ഷേത്രത്തിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഇതിനിടെ, ഈ ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്ന നഴ്സിങ് തട്ടിപ്പ് കേസില്‍ ഹോട്ടല്‍ അധികൃതരെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ഉതുപ്പിന്റെ നേതൃത്വത്തില്‍ നടന്ന 2,000 കോടി രൂപയുടെ നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്. തട്ടിപ്പിന് ഇരയായ നഴ്സുമാരെ ഈ ഹോട്ടലില്‍ വെച്ചാണ് ഇന്റര്‍വ്യൂ നടത്തിയതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ക്രൗണ്‍ പ്ലാസ അധികൃതരെയും പ്രതിചേര്‍ക്കണമോയെന്ന കാര്യത്തില്‍ അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സിബിഐ ഉദ്യോഗസ്ഥര്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: