തിരുവനന്തപുരം: ചക്ക വിഭവങ്ങള്‍ മാത്രം വച്ച് വിഭവസമൃദ്ധമായ സദ്യ. കേള്‍ക്കുമ്പോള്‍ ആര്‍ക്കും സംശയം തോന്നും അതെങ്ങനെ സാധിക്കും?. എന്നാല്‍ കനകക്കുന്നില്‍ നടക്കുന്ന ചക്കഫെസ്റ്റിവലിലെ താരമാണ് ചക്ക സദ്യ.
പാറശ്ശാല ഇടിച്ചക്കപ്ലാമൂട് സ്വദേശി റഫീക്കിന്റെ സ്റ്റാളിലെത്തിയാല്‍ ചക്ക കൊണ്ടുണ്ടാക്കിയ തൊടുകറികള്‍ മുതല്‍ ചോറില്‍ ഒഴിച്ച് കഴിക്കുവാനുള്ള പരിപ്പും സാമ്പാറും വരെയുള്ള വയുടെ രുചി അറിയാം. എല്ലാം ചക്കമയം. ചക്ക അച്ചാര്‍ മുതല്‍ ചക്ക സാമ്പാര്‍ വരെ. ചക്കയാണെങ്കിലും ഓരോന്നിനും വ്യത്യസ്ത രുചി.
ഇടിച്ചക്ക പ്ലാമൂട് എന്ന സ്ഥലപ്പേരിനൊപ്പം ചക്ക ഉള്ളത് കൊണ്ടുമാത്രമല്ല റഫീക്കിന് ചക്ക പ്രേമം. ആരോഗ്യജീവിതത്തിന് ചക്ക ഉത്തമമെമെന്നത് റഫീക്കിനും അറിയാം. ചക്ക റഫീക്കിന്റെ ഉപജീവനമാര്‍ഗ്ഗം കൂടിയാണ്. ചക്കവറ്റല്‍ ഉണ്ടാക്കി വില്‍ക്കുക ആയിരുന്നു റഫീക്ക് ആദ്യം ചെയ്തത്. ചക്കയുടെ ഗുണങ്ങള്‍ അറിഞ്ഞതോടെ ചക്കകൊണ്ടുള്ള മറ്റ് വിഭവങ്ങളെക്കുറിച്ചായി ചിന്ത. ചക്കവറ്റലിനോപ്പം ചക്ക ബജിയും കട്ലറ്റുമൊക്കെ ആദ്യം തയ്യാറാക്കി. പിന്നീട് അത് പഫ്സും ഹല്‍വയും വരെ എത്തി.
ഒരുവര്‍ഷം മുമ്പാണ് ചക്കകൊണ്ട സദ്യ ഉണ്ടാക്കുന്നതിനെക്കുറിച്ച് റഫീക്ക് ചിന്തിച്ചത്. പിന്നീട് അതിന്റെ പരീക്ഷണങ്ങളായി. വീടിന് സമീപമുള്ള പാചകശാലയില്‍ അങ്ങനെ ചക്ക സദ്യ ഒരുങ്ങി. കഴിഞ്ഞ വര്‍ഷം തൃശൂരിലെ ചക്കമേളയിലാണ് ആദ്യമായി ചക്ക സദ്യ ഒരുങ്ങിയത്.
അന്ന് സദ്യയ്ക്കുണ്ടായ തിരക്കാണ് കൂടുതല്‍ പ്രചോദനമായത്. തിരുവനന്തപുരത്തെ ചക്ക മഹോത്സവം ആരംഭിക്കുമ്പോല്‍ ഒരു ദിവസം 30 സദ്യവരെയാണ് ചെലവായത്. ഇപ്പോള്‍ അത് 300 ല്‍ എത്തി നില്ക്കുന്നു.
പലപ്പോഴും ആവശ്യക്കാര്‍ക്ക് നല്കാന് തികയാതെവരുന്നുമുണ്ട്.
പച്ചടി, ഇഞ്ചിക്കറി, അച്ചാര്‍, അവിയല്‍, തോരന്‍, തീയല്‍, പുളിശ്ശേരി, പരിപ്പ്, സമ്പാര്‍ തുടങ്ങി എല്ലാം ചക്കകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ചോറ് മാത്രമാണ് വേറെ.ഇനി ചക്കകൊണ്ടുള്ള ചോറുകൂടി നല്‍കാനുള്ള ശ്രമത്തിലാണ് റഫീക്ക്. ചക്ക കരുഅരിഞ്ഞ് ആവിയില്‍ പുഴുങ്ങി ഉണക്കി എടുത്തശേഷം വേവിച്ചാല്‍ ചോറിനേക്കാള്‍ രുചിയാണെന്ന് റഫീക്ക് പറയുന്നു. സദ്യയോടൊപ്പം ചക്ക ബരിയാണിയും റഫീക്ക് തയ്യാറാക്കുന്നുണ്ട്. നമ്മള് കഴിക്കുന്ന ഏതുവിഭവവും ചക്കകൊണ്ട് ഉണ്ടാക്കാന്‍ കഴിയുമെന്ന് റഫീക്ക് പറഞ്ഞു. പക്ഷെ ഇതിന്റെ നിര്‍മ്മാണമാണ് പ്രശ്നം.
ചക്കക്കുരുവില്‍ നിന്ന് തന്നെ 31 വിവിധതരം ആഹാരസാധനങ്ങല്‍ ഉണ്ടാക്കുവാന്‍ കഴിയും. പക്ഷെ ജോലിക്കാരും കൂലിയുമാണ് പ്രശ്നം. യന്ത്ര സാമഗ്രികള്‍ സ്ഥാപിച്ച് നടത്തുവാനുള്ള സാമ്പത്തികമാണ് ഇപ്പോള്‍ റഫീക്കിന് തടസ്സം.
ഇപ്പോള്‍ ഒരു ദിവസം ഒരു ടണ്‍ ചക്കയാണ് വിവിധ ആഹാര സാധനങ്ങള്‍ ഉണ്ടാക്കുവാന്‍ ചക്കമഹോത്സവത്തില്‍ വേണ്ടിവരുന്നത്. അത് നമ്മുടെ നാട്ടില്‍ നിന്നുതന്നെ വേണമെന്ന് റഫീക്കിന് നിര്‍ബന്ധമാണ്.
അതിനായി പ്രത്യേകം തൊഴിലാളികളെയും തയ്യാറാക്കിയിട്ടുണ്ട്. ഇരുപതോളം തൊഴിലാളികളാണ് ഇപ്പോള്‍ ചക്ക വിഭവങ്ങള്‍ തയ്യാറാക്കാന്‍ റഫീക്കിനോടൊപ്പം ഉള്ളത്. സര്‍ക്കാരിന് നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചാല്‍ ഔഷധഗുണമുള്ള ചക്കയെ പരമവധി ജനങ്ങളിലെത്തിക്കാനാണ് റഫീക്കിന്റെ ശ്രമം.
റഫീഖ് സദ്യകൊടുക്കുന്നത് രണ്ടു തരം പായസമുള്പ്പടെയാണ്. രണ്ടും വ്യത്യസ്ത രുചിയിലുള്ള പായസങ്ങള്‍. സര്‍വ്വം ചക്കമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: