തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കി കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ സിബിഐ നല്കിയ കുറ്റപത്രം സിജെഎം കോടതി തിരിച്ചയച്ചു.
സലിംരാജ് ഉള്‍പ്പെടെ 22 പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു സിബിഐ കാരണം വ്യക്തമാക്കിയിട്ടില്ലെന്നു കോടതി വ്യക്തമാക്കി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സലിംരാജും ഭാര്യ ഷംഷാദും അടക്കം 27 പേര് പ്രതികളായിരുന്നു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇതിനകം അഞ്ചു കുറ്റപത്രങ്ങള്‍ സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയിട്ടുണ്ട്.
സലിംരാജ് ഇതില്‍ ഒന്നില്‍ പ്രതിയാണ്. ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയാണു സലിംരാജിനെതിരായി ഇതില്‍ ചുമത്തിയിരിക്കുന്നത്.
ഭൂമി ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രത്തില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ അടക്കം അഞ്ചുപേരാണു പ്രതികള്‍.
കടകംപള്ളി മുന്‍ വില്ലേജ് ഓഫീസറും ഇപ്പോഴത്തെ ഡപ്യൂട്ടി തഹസീല്‍ദാറുമായ വിദ്യോദയകുമാര്‍, വര്‍ക്കല സ്വദേശി നിസ്സാര്‍ അഹമ്മദ്, സുഹറ ബീവി, മുഹമ്മദ് കാസിന്, റുക്കിയ ബീവി എന്നിവരെയാണു പ്രതികളാക്കിയത്. സലിംരാജിന്റെ ഭാര്യ ഷംഷദിനെ എഫ്ഐആറില്‍ പ്രതി ചേര്‍ത്തിരുന്നുവെങ്കിലും കുറ്റപത്രത്തില്‍ ഒഴിവാക്കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേസ് സിബിഐ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: