ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ആംആദ്മി പാര്‍ട്ടി എംപി ഭഗവന്ത് സിങ് മാനിനെ ലോക്സഭയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ കുറ്റമാണ് എംപിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന് വ്യക്തമാക്കി.
ഭഗവന്ത് സിങ് മാനിന്റെ പ്രവൃത്തിയെപ്പറ്റി അന്വേഷിച്ച് നടപടിക്ക് നിര്‍ദ്ദേശിക്കാന്‍ ഒമ്പതംഗ പാര്‍ലമെന്ററി സമിതിയെയും സ്പീക്കര്‍ പ്രഖ്യാപിച്ചു. ഇവരുടെ റിപ്പോര്‍ട്ട് വരുന്നതു വരെ മാനിനെ സഭയില്‍ പ്രവേശിപ്പിക്കില്ലെന്നും സ്പീക്കര്‍.
ബിജെപി എംപി കിരിത് സോമയ്യ അധ്യക്ഷനായ സമിതിയില്‍ മലയാളിയായ കെ.സി. വേണുഗോപാലും അംഗമാണ്. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് പഞ്ചാബ് തെരഞ്ഞെടുപ്പിലെ തന്ത്രത്തിന്റെ ഭാഗമായാണ് ഭഗവന്ത് സിങ് മാനിനെതിരെ നടപടി സ്വീകരിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു.
എന്നാല്‍, മാനിനെതിരെ കര്‍ശന നടപടി വേണമെന്ന് കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാ അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കറുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: