കൊച്ചി: മലയാളികളുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് ആദ്യമായാണ് കാണാതായ മലയാളികളുടെ ഐഎസ് ബന്ധം പാലീസ് സ്ഥിരീകരിക്കുന്നത്. മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് പിആര്‍ഒ ആര്‍ഷി ഖുറേഷി, സഹായി റിസ്വാന്‍ഖാന്‍ എന്നിവരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഐഎസ് ബന്ധം പോലീസ് സ്ഥിരീകരിച്ചത്.
കൊച്ചിയില്‍നിന്ന് കാണാതായ മെറിന് എന്നമറിയത്തെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതായി പോലീസ് റിപ്പോര്‍ട്ട് നല്കി. മെറിന്റെ ഭര്‍ത്താവ് യഹ്യയും ഖുറേഷിയും ചേര്‍ന്നാണ് മെറിനെ ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറ്റിയ ശേഷം ഐഎസിലേക്ക് റിക്രൂട്ട് ചെയ്തത്. മതപരിവര്‍ത്തനം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മെറിന്റെ സഹോദരന് എബിനെയും മതമാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു. പ്രതികളുടെ ഐഎസ് ബന്ധം വ്യക്തമായതിനാല്‍ കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും കസ്റ്റഡിയില്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് രണ്ടുപേരെയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പാലാരിവട്ടം സ്വദേശി എബിന്റെ പരാതിയെ തുടര്‍ന്നാണ് ഖുറേഷിയെയും റിസ്വാന്ഖാനെയും പോലീസ് മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഐഎസില്‍ ചേര്‍ന്ന മെറിന്റെ സഹോദരനാണ് എബിന്. മെറിന്റെ ഭര്‍ത്താവ് യഹ്യയും ഖുറേഷിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ഇതേതുടര്‍ന്ന് യഹ്യക്കും ഖുറേഷിക്കുമെതിരെ യുഎപിഎ നിയമപ്രകാരമാണ് പോലീസ് കേസ് എടുത്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനം മനുഷ്യക്കടത്ത്, തീവ്രവാദ പ്രവര്‍ത്തനം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കെതിരെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
എബിന്റെ സഹോദരിയെയും മറ്റും മതംമാറ്റുന്നതിന് ജുമാ മസ്ജിദ് ഓഫ് ബോംബെ ട്രസ്റ്റ് മുഖേന പ്രവര്‍ത്തിച്ചതിന്റെ രേഖകള്‍, ഖുറേഷിയുടെ നവി മുംബൈയിലുള്ള വീട് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ പാസ്പോര്ട്ടുകള്, ബാങ്ക് അക്കൗണ്ട് രേഖകള്‍, ഖുറേഷിയുടെയും റിസ്വാന്റെയും മൊബൈല്‍ ഫോണുകള്‍ എന്നിവ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
എബിന്റെ സഹോദരിയെ മതംമാറ്റി വിവാഹം കഴിപ്പിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്കകത്തും പുറത്തും ഐഎസില്‍ ചേര്‍ക്കാന്‍ ഒന്നാംപ്രതി ബെസ്റ്റിനും രണ്ടാംപ്രതി ഖുറേഷിയും കൂട്ടായി ആലോചിച്ചുപ്രവര്ത്തിച്ചുവെന്ന് കണ്ടെത്തി. മൂന്നാംപ്രതി റിസ്വാന് ഖാനും ഇവര്‍ക്ക് സഹായകമായി പ്രവര്‍ത്തിച്ചുവെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. അസിസ്റ്റന്റ് കമീഷണര്‍ കെ.വി. വിജയനാണ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: