കൊട്ടാരക്കര: വെണ്ടാറില്‍ പട്ടാപ്പകല്‍ പ്രവാസിയുടെ വീട്ടില്‍ നിന്നും 31 പവന്റെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ ജയ്പാല്‍ഗുഡി ഭോലപ്പാറ നരീജന് ഇസഌം(35)നെയാണ് ജയ്പാല്‍ഗുഡി രാജ് ഗഞ്ചില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് രാവിലെ 11ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും.
വെണ്ടാര്‍ മനക്കരക്കാവ് ജംഗ്ഷന് എം.എല്‍ കോട്ടേജില്‍ മാത്യുക്കുട്ടിയുടെ വീട്ടില്‍ നിന്നായിരുന്നു സ്വര്‍ണ്ണം കവര്‍ന്നത്. 20 വര്‍ഷം മുന്‍പ് കേരളത്തിലെത്തിയ ഇയാള്‍ കഴിഞ്ഞ 13 വര്‍ഷമായി വെണ്ടാര്‍ സ്വദേശിനി ഉഷയുടെ ഒപ്പം താമസിച്ചുവരികയായിരുന്നു. തമിഴും മലയാളവും കലര്‍ന്ന ഭാഷയാണ് ഇയാള്‍ സംസാരിച്ചിരുന്നത്. ബംഗാളിയാണെന്ന വിവരം മറച്ചുവച്ചായിരുന്നു ഇവിടെ താമസിച്ചത്. കൂടെക്കഴിഞ്ഞ ഉഷയ്ക്കും ഈ വിവരം അറിയില്ലായിരുന്നുവത്രെ. തട്ടിന്റെ മേശിരിയായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ജൂലൈ മൂന്നിന് തട്ടിന്റെ പണിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ 3000 രൂപയുടെ ആവശ്യം വന്നു. മുന്‍പ് മാത്യുക്കുട്ടിയുടെ വീടിനോട് ചേര്‍ന്ന കടമുറിയില്‍ വാടകയ്ക്ക് താമസിച്ചിട്ടുള്ളതിനാല്‍ വീട്ടുകാരെ നന്നായി പരിചയമുണ്ടായിരുന്നു. അന്നേ ദിവസം 3000 രൂപ കടം വാങ്ങാനായിട്ടാണ് മാത്യുക്കുട്ടിയുടെ വീട്ടിലെത്തിയത്. വിദേശത്ത് ജോലി ചെയ്യുന്ന മാത്യുക്കുട്ടിയുടെ ഭാര്യ ലില്ലിക്കുട്ടിയും മകള്‍ അദിയ മാത്യുവും കൂടി പള്ളിയില്‍ പോയിരുന്നതാണ്. ഇവിടെ എത്തി ആളനക്കമില്ലെന്ന് കണ്ടതോടെ പിന്‍വാതിലിന്റെ കൊളുത്ത് മാറ്റി നരീജന് അകത്ത് കയറി. കിടപ്പുമുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്ന ശേഷം പുറത്തിറങ്ങി. പിന്നീട് രണ്ട് പവന്റെ ആഭരണം പണയം വച്ച് 3000 രൂപയുടെ ഇടപാട് തീര്‍ത്ത ശേഷം സ്വന്തം സ്ഥലത്തേക്ക് പോവുകയായിരുന്നു. ബാക്കി സ്വര്‍ണ്ണം ഇവിടെ ഒളിപ്പിച്ചുവച്ചിരുന്നത് പോലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: