ഇടതുഭരണം വന്നാല്‍ എല്ലാം ശരിയാകുമെന്ന പ്രചാരണ മുദ്രാവാക്യത്തിന്റെ രാഷ്ട്രീയലക്ഷ്യം എന്തായിരുന്നാലും അതിന്റെ ക്രിയാത്മകവശം അല്പമെങ്കിലും സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോവുന്ന മന്ത്രിയാണ് സുനില്‍കുമാര്‍. ഭരണനേതൃത്വം രാഷ്ട്രീയക്കളിക്ക് എന്തും മാധ്യമമായി സ്വീകരിക്കുമ്പോള്‍ കൃഷി വകുപ്പുമന്ത്രി അതില്‍നിന്നും വ്യതിരിക്തമായ നിലപാടുമായാണ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതെന്നത് തെല്ലൊരാശ്വാസം നല്‍കുന്നുണ്ട്.
അദ്ദേഹം വകുപ്പ് ഏറ്റെടുത്തതു മുതല്‍ തുടര്‍ന്നുപോരുന്ന രീതി നടപ്പുരീതിയല്ല. ഉദ്യോഗസ്ഥവൃന്ദത്തിന്റെ പരിലാളനത്തില്‍ നിന്നും കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ വള്ളിപുള്ളി വിസര്‍ഗം വിടാതെ എഴുന്നെള്ളിക്കുന്ന ഒരു രീതിയുണ്ടല്ലോ. മാധ്യമങ്ങളായാലും അല്ലെങ്കിലും ചോദ്യം ചോദിക്കുമ്പോള്‍ ഉദ്യോഗസ്ഥന്മാര് നല്കിയ കണക്കുകള്‍ പറയുകയാണ് രീതി. എന്നാല്‍ സുനില്‍കുമാര്‍ ഇതില്‍നിന്ന് വ്യത്യസ്തനാകുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് വേങ്ങേരി മാര്‍ക്കറ്റില്‍ എത്തിയ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്ല തലവേദന തന്നെയാണുണ്ടാക്കിയത്. കൃഷിവകുപ്പിന്റെ കീഴില്‍ നഗരത്തിനടുത്തുതന്നെ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക മൊത്തവിപണന കേന്ദ്രമാണിവിടം. ആത്യന്തികമായി കര്‍ഷകരെ താങ്ങിനിര്ത്താനുതകുന്ന പദ്ധതികളും പരിപാടികളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാന്‍ ആസൂത്രണം ചെയ്ത ഒരു മാര്‍ക്കറ്റാണത്. കര്ഷകന് അവന്റെ വിളകള്‍ ന്യായമായ വിലക്ക് വില്‍ക്കാനും മറ്റുമുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. എന്നാല്‍ അത്തരക്കാര്‍ക്ക് ഇപ്പോള്‍ മതിയായ സേവനങ്ങള്‍ കിട്ടുന്നില്ലെന്ന് മാത്രമല്ല അതൊക്കെ വന്കിടക്കാര്ക്കുവേണ്ടി ചിലര്‍ മറിച്ചുനല്‍കുകയാണ്.
ക്രമക്കേടുകളുടെയും അഴിമതിയുടെയും പെരുമഴക്കാലമാണിവിടം. പാവപ്പെട്ട കര്‍ഷകന്റെ അത്താണിയാകേണ്ട സംവിധാനം അട്ടിമറിക്കപ്പെടുകയാണ്. സര്‍ക്കാരിന്റെ പലതരത്തിലുള്ള സംവിധാനങ്ങളുടെയും അതേ ഗതികേടിലേക്കുതന്നെയാണ് വേങ്ങേരി കാര്‍ഷിക മൊത്തവിപണനകേന്ദ്രവും എത്തപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞദിവസം ഈ കേന്ദ്രം സന്ദര്‍ശിച്ച സുനില്‍കുമാറിന് കാര്യങ്ങളൊക്കെ വ്യക്തമായി ബോധ്യപ്പെടുകയുണ്ടായി. നേരത്തെ തിരുവനന്തപുരത്തെ കാര്‍ഷിക വിപണനകേന്ദ്രത്തില്‍ എത്തിയ മന്ത്രി സ്വീകരിച്ച നിലപാടുകള്‍ ഏറെ ചര്‍ച്ചചെയ്യപ്പട്ടിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അദ്ദേഹം ശരിക്കും മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു. സാധാരണ കര്‍ഷകരില്‍നിന്ന് പച്ചക്കറി സ്വീകരിച്ച് വില്പ്പനയ്ക്കവസരം ഉണ്ടാക്കുന്നതിനുപകരം അവിടെ തമിഴ്നാട് ലോബിയില്‍നിന്ന് പച്ചക്കറി വാങ്ങിക്കൂട്ടുകയായിരുന്നു. ഏതാണ്ട് അതേ സ്ഥിതിഗതികള്‍ തന്നെയാണ് കോഴിക്കോട്ടുമുള്ളത്. ഈ കേന്ദ്രത്തിലെ തണുത്തുവിറയ്ക്കുന്ന ശീതീകരണി മുതല്‍ വിയര്‍ത്തുകുളിക്കുന്ന കൊപ്രഡ്രയര്‍ വരെ മന്ത്രി നേരിട്ടു സന്ദര്‍ശിക്കുകയുണ്ടായി.
ശീതീകരണികള്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ താക്കോലുകളൊക്കെ വാടകക്കാരുടെ കൈയിലാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയ ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്തി മന്ത്രി കാര്യങ്ങള്‍ തന്റെ വഴിക്കുകൊണ്ടുവന്നുവെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനുള്ളിടത്ത് ടൈല്‍സുകള്‍, ശീതീകരണികളില്‍ ഈന്തപ്പഴം മറ്റു ഉണക്കപ്പഴങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്. സാധാരണ കര്‍ഷകര്‍ക്കുവേണ്ടി നടപ്പില്‍ വരുത്തിയ സംവിധാനങ്ങള്‍ എങ്ങനെയാണ് നശിക്കുന്നതെന്നതിനും, അവയൊക്കെ തല്‍പ്പരകക്ഷികളായ ലോബികള്‍ കൈയടക്കുന്നതെന്നതിനും വ്യക്തമായ ഉദാഹരണമാണ് കോഴിക്കോട്ടെ കാര്‍ഷിക മൊത്തവിപണനകേന്ദ്രം.
ഇവിടെ സംവിധാനങ്ങളുടെ അപര്യാപ്തതയല്ല, മറിച്ച് അതൊക്കെ മാഫിയകള്‍ക്കുവേണ്ടി മറിച്ചുകൊടുക്കുന്ന സംവിധാനം സജീവമാണെന്നതാണ് പ്രശ്നം. സാധാരണ കര്ഷകന് നടുവൊടിഞ്ഞ് നിലവിളിച്ചാലും അത് ആസ്വദിച്ച് കഴിയുന്ന ഉദ്യോഗസ്ഥരാണുള്ളത്. അവര്‍ പല താല്‍പ്പര്യങ്ങളുടെയും പുറത്ത് സൗകര്യങ്ങളൊക്കെ കര്‍ഷക ശത്രുക്കള്‍ക്ക് നീക്കിവെച്ചു കൊടുക്കുന്നു. ഇതൊന്നും കണ്ടെത്താനോ യുക്തമായ നടപടികള്‍ സ്വീകരിക്കാനോ അതാതു കാലങ്ങളില്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത.
മന്ത്രി സുനില്‍കുമാറിന്റെ താല്പര്യങ്ങള് എന്തായാലും അദ്ദേഹം സ്വീകരിക്കുന്ന സമീപനം ശുഭപ്രതീക്ഷ നല്‍കുന്നതാണ്. കതിരുകാക്കുന്ന കര്‍ഷകന്റെ കണ്ണീരിന് പ്രാമുഖ്യം നല്‍കുകയും അതു തുടയ്ക്കാന്‍ യുക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ഒരു ഭരണം ആ നാടിന് ഗുണകരമാവുക. അത് രാഷ്ട്രീയ പിത്തലാട്ടത്തിന്റെ ഊടുവഴികളിലൂടെ പോയാല്‍ സാധ്യമാവില്ല. ഇപ്പോഴത്തെ ഭരണത്തില്‍ അപൂര്‍വം ചിലര്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് വേണ്ടവിധത്തില്‍ പ്രതികരിക്കുന്നു എന്നത് ആശ്വാസമാകുന്നു. ഇതില്‍ അസ്വസ്ഥതയുള്ളവര്‍ അതിനു തടയിടാന്‍ ഏതുമാര്‍ഗവും സ്വീകരിച്ചുകൂടായ്കയില്ല. നിശ്ചയദാര്‍ഢ്യവും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ അതൊക്കെ തരണംചെയ്യാവുന്നതേയുള്ളൂ. അക്കാര്യത്തില്‍ മന്ത്രിക്ക് മുന്നോട്ടുപോകാന്‍ കഴിയട്ടെയെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: