കാസര്‍കോട്: രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ‘പാടത്തുപണി വരമ്പത്തുകൂലി’ നയം ബിജെപി പിന്തുടര്ന്നാല് സിപിഎമ്മിന്റെ അവസ്ഥ ദയനീയമാകുമെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്
ബിജെപി അക്രമം ആഗ്രഹിക്കുന്നില്ല. സിപിഎമ്മിനെ പോലെ വരമ്പത്തുകൂലി കൊടുക്കാനും ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അങ്ങനെ തീരുമാനിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ആര്‍എസ്എസ് നേതാക്കളായ പയ്യന്നൂരിലെ വിനോദ്കുമാറിനെയും മനോജിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പോലും തിരിച്ചടി നല്കാന് ഞങ്ങള്‍ തയ്യാറായിരുന്നില്ലെന്ന കാര്യം സിപിഎം ഓര്‍ക്കണം. സിപിഎം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.
ആശയപരമായ പാപ്പരത്തം ബാധിച്ചതിനാലാണ് സിപിഎം ആയുധമെടുക്കുന്നത്. ബിജെപിയുടെ ആശയത്തിന് പ്രസക്തിയേറുമ്പോള്‍ കാലഹരണപ്പെട്ട സിപിഎം പ്രത്യയശാസ്ത്രം ആര്‍ക്കും വേണ്ടാത്ത സ്ഥിതി വന്നിരിക്കുന്നു. സിപിഎമ്മിനകത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ മറച്ചുവെക്കുന്നതിനു വേണ്ടിയാണ് അവര്‍ പയ്യന്നൂരിലും കണ്ണൂരിലും അക്രമങ്ങള്‍ അഴിച്ചു വിടുന്നത്.
സിപിഎമ്മില്‍ നിന്നു നിരവധി പേരാണ് ബിജെപിയില്‍ ചേര്‍ന്നു കൊണ്ടിരിക്കുന്നത്. ഇതിലുള്ള ജാള്യത മറച്ചുവെക്കാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി സംഘര്‍ഷങ്ങള്‍ക്ക് വിത്ത് പാകുന്നു.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്താനാണ് ഭരണ സ്വാധീനം ഉപയോഗിക്കുന്നത്. പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ ധനരാജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ട്.
പാര്‍ട്ടി നേതൃത്വത്തിന് അനഭിമതനായിരുന്നു ധനരാജെന്നന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ഈ കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ പോലീസ് തയ്യാറാകണം. ധനരാജ് വധത്തിനു ശേഷം പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവവും തുടര്‍ന്നുണ്ടായ ആക്രമണങ്ങളും സിപിഎം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് തെളിയിക്കുന്നു.
പെട്ടെന്നുണ്ടായ പ്രകോപനത്താലല്ല ഈ അക്രമങ്ങള്‍ നടന്നതെന്ന് അക്രമണ സ്വഭാവം കണ്ടാല്‍ മനസിലാക്കാമെന്ന് മുരളീധരന് കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന് എന്നിവരും മുരളീധരന്റെ കൂടെ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: