മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളോട് സഹകരിക്കാത്തയാളാണ് എന്നായിരുന്നു എന്റെ ധാരണ. പക്ഷെ പ്രതീക്ഷിച്ചതിന് വിപരീതമായി കേരളത്തിലെ മാധ്യമ എഡിറ്റര്‍മാരുടെ മുന്പില് പിണറായി പ്രത്യക്ഷപ്പെട്ടത് സുസ്മേരവദനനും മാധ്യമസുഹൃത്തുമായാണ്.
പൊതുതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന വികസനപദ്ധതികളാണ് നാടിനാവശ്യം എന്നും, സാമൂഹ്യ പ്രതിബദ്ധതക്ക് മുന്‍തൂക്കം നല്‍കുമെന്നും, മതഭീകരത വര്‍ധിക്കുന്ന സാഹചര്യത്തില്‍ അത് പുറത്തുകൊണ്ടുവരേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി എഡിറ്റര്‍മാരുടെ യോഗത്തില്‍ പറയുകയുണ്ടായി. മയക്കുമരുന്ന് മാഫിയ കേരളത്തില്‍ ശക്തിപ്പെടുന്നുവെന്നും, സ്കൂളുകള്‍ കേന്ദ്രീകരിച്ചും നാട്ടിന്‍പുറങ്ങളിലും ഈ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മീഡിയ ഇതില്‍ ശക്തമായി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാനുള്ള സമയം വന്നപ്പോള്‍ ഞാന്‍ ജിഷ കൊലപാതകം നടന്ന പെരുമ്പാവൂരിലേക്ക് ഇതരസംസ്ഥാന തൊഴിലാളികള്‍-ബംഗ്ലാദേശികള്‍ ഉള്‍പ്പെടെ പ്രവഹിക്കുകയാണെന്നും ഞാന്‍ പറഞ്ഞു. ഇവര്‍ യഥേഷ്ടം മോഷണവും സ്ത്രീകളെ ആക്രമിക്കലും മറ്റും നിര്‍ബാധം തുടരുന്നു. പെരുമ്പാവൂര്‍ കേരളത്തിലെ ക്രൈം ക്യാപിറ്റല്‍ ആവുകയാണ്. താമസിക്കാന്‍ വേണ്ടത്ര ഇടമില്ലാതെ ഒരു മുറിയില്‍ എട്ടുപത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തിക്കിത്തിരക്കി പരിസരമലിനീകരണം സൃഷ്ടിക്കുന്നുവെന്നും ഞാന്‍ പറയുകയുണ്ടായി.മുഖ്യമന്ത്രിയുടെ ആമുഖപ്രസംഗത്തില്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്ന മാലിന്യപ്രശ്നത്തെപ്പറ്റി പരാമര്‍ശിച്ചിരുന്നു.
ഇതരസംസ്ഥാന തൊഴിലാളികളുള്‍പ്പെടെ ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനെയെല്ലാംപറ്റി വ്യാപക അവബോധം സൃഷ്ടിക്കാന്‍ മീഡിയ സഹായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമവിമര്‍ശനവും നിര്‍ദ്ദേശങ്ങളും സഹായത്തിനുണ്ടെങ്കില്‍ സര്‍ക്കാരിന് കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ കുറ്റം ചെയ്തശേഷം മുങ്ങുമ്പോള്‍ രജിസ്റ്റര്‍ ചെയ്യാത്ത അവരെപ്പറ്റി ഒരു വിവരവും പോലീസിന് ലഭ്യമാകില്ലെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി.
ഞാന്‍ ഈ വിഷയം പ്രസിദ്ധ കവയത്രിയും സാമൂഹ്യസേവകയുമായ സുഗതകുമാരിയുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞതും ശ്രദ്ധിക്കപ്പെടേണ്ട വസ്തുതകളാണ്. കേരളത്തിലേക്ക് പ്രതിദിനം 1400 പേരോളം മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വരികയാണ്. ഇത് തുടര്‍ന്നാല്‍ ഒടുവില്‍ അവരുടെ സംഖ്യ കേരളജനതയുടേതിനേക്കാള് കൂടുതലാകുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ അധികവും പുരുഷന്മാരാണ്. അവര്‍ കേരളത്തില്‍ മയക്കുമരുന്ന് വിതരണം ശക്തിപ്പെടുത്തുമ്പോള്തന്നെ മയക്കുമരുന്നിനടിമകളുമാണ്. അവിവാഹിതരായ ഇവരുടെ സാന്നിധ്യം കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാക്രമണങ്ങള്‍ വര്‍ധിക്കാന്‍ അവസരമൊരുക്കില്ലേ? ജിഷയുടെനേരെ നടന്ന ക്രൂരമായ ലൈംഗിക ഭീകരാക്രമണം ഇത് സ്ഥിരീകരിക്കുന്നു.
ഇതരസംസ്ഥാന തൊഴിലാളികള്‍ മൃഗങ്ങളെപ്പോലും ലൈംഗികസംതൃപ്തിക്കുവേണ്ടി ഉപയോഗിക്കുന്നു എന്ന് ജിഷയുടെ ഘാതകന്റെ ചരിത്രം തെളിയിക്കുന്നു. സംസ്കാരശൂന്യരും അക്ഷരവിരോധികളുമായ ഇവരുമായി വിവാഹബന്ധം പുലര്‍ത്താന്‍ സാക്ഷര-സാംസ്കാരിക കേരളത്തിലെ യുവതികള്‍ തയ്യാറാകുകയില്ല. അപ്പോള്‍ ഇവര്‍ ഒരു സാമൂഹ്യവിപത്തുകൂടിയായി മാറുന്നു- സ്ത്രീകള്‍ക്കും മൃഗങ്ങള്‍ക്കും.
കേരളത്തിലെ യുവാക്കള്‍ മരുഭൂമിയില്‍ പോയി കൊടുംവെയിലത്തുനിന്ന് അധ്വാനിച്ച് പണമയക്കുമ്പോഴും അത് ‘ഗള്‍ഫ് പണം’ എന്നുപറഞ്ഞ് കേരളീയര്‍ അഭിമാനിക്കുന്നു. ‘ഗള്ഫുകാര്’ കേരളത്തില്‍നിന്ന് ഇവിടുത്തെ തൊഴില്‍ ചെയ്യുകയാണെങ്കില്‍ ഈ ഇതരസംസ്ഥാന ബോംബ് ഇവിടെ പൊട്ടാറായ നിലയില്‍ ഉണ്ടാകില്ലായിരുന്നു.
മുഖ്യമന്ത്രി എഡിറ്റര്‍മാരുടെ യോഗത്തില്‍ പറഞ്ഞത് മാധ്യമ നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും സര്‍ക്കാരിന് ഉപകാരപ്രദമാണ് എന്നാണ്. മുഖ്യമന്ത്രി പറഞ്ഞ മറ്റൊരു വിഷയം വീടില്ലാത്തവര്‍ക്കും അന്യസംസ്ഥാന തൊഴിലാളികളുള്‍പ്പെടെ, വീടുകള്‍ പണിതുനല്കുമെന്നാണ്. അപ്പോള്‍ ഞാന്‍ കേരളത്തില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ മാഫിയകള്‍ കൈയടക്കിവച്ചിരിക്കുന്നതിനെ തിരിച്ചുപിടിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഭൂമിയ്ക്കുവേണ്ടിയാണ് മുത്തങ്ങ സമരവും ആറളം സമരവും ചെങ്ങറ സമരവും എല്ലാം അരങ്ങേറിയതും. പക്ഷേ സമരം അവസാനിപ്പിക്കാന്‍വേണ്ടി ചെങ്ങറ സമരക്കാര്‍ക്ക് നല്കിയ ഭൂമി വാസയോഗ്യമല്ലാത്ത പാറകളും മറ്റുമായിരുന്നു.
മുത്തങ്ങ സമരം വനവാസികളുടെ ദുരവസ്ഥയ്ക്കെതിരെയായിരുന്നു. വീടില്ലാതെ, കുടിലുകളില്‍ താമസിച്ച്, കാട്ടുകിഴങ്ങ് കഴിച്ച് ജീവിക്കുന്ന അവരുടെ ഭൂമിപോലും ഭൂമാഫിയ തട്ടിയെടുത്തപ്പോള്‍ ആഹാരമാര്ഗങ്ങള്പോലും കൊട്ടിയടയ്ക്കപ്പെട്ടു. അവിടെ നഗരവാസികളെത്തി സ്ത്രീകളെ പീഡിപ്പിച്ച് ഗര്ഭിണികളാക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഇതെല്ലാം നിരന്തരം സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്ന കാര്യങ്ങളായിട്ടും, വനവാസി നേതാവ് ജാനു ഉപവാസമിരുന്നിട്ടും കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഭൂമി നല്‍കിയത് സന്തോഷ് മാധവനും പോബ്സ് ഗ്രൂപ്പിനും മറ്റുമായിരുന്നല്ലോ. മെത്രാന് കായല്‍ പതിച്ചുനല്‍കാനും നീക്കമുണ്ടായി. മീഡിയ പ്രതിരോധത്തെ തുടര്‍ന്നാണ് അത് പ്രാവര്‍ത്തികമാകാതിരുന്നത്. ഇപ്പോള്‍ മെത്രാന് കായലില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ കൃഷിയിറക്കാന്‍ പോവുകയാണ്. ഭൂമിയേറ്റെടുക്കല്‍ പ്രശ്നവും വികസനവും സമാന്തരമായി പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇന്ന് സ്ത്രീകള്‍ക്കെതിരെയുള്ള, പ്രത്യേകിച്ച് ദളിത് യുവതികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്ക് വീട്ടിലും ഓഫീസിലും റോഡിലും വാഹനങ്ങളിലും സുരക്ഷിതത്വമില്ല. കേരളത്തിലെ സ്ത്രീകള്‍ക്ക് ഇവയ്ക്കെതിരെ സാര്‍ത്ഥകമായി പ്രതികരിക്കാനുള്ള ത്രാണിയോ മനഃസാന്നിദ്ധ്യമോ ഇല്ല. സര്‍ക്കാര്‍ തലത്തില്‍ സ്ത്രീശാക്തീകരണത്തിനു കൂടുതല്‍ ഊന്നല്‍ നല്കുന്ന നയങ്ങള്‍ രൂപീകരിക്കണം. മുഖ്യമന്ത്രി എഡിറ്റേഴ്സ് മീറ്റിങ്ങില്‍ ജെന്റര്‍ ബജറ്റിങ് നടപ്പാക്കുമെന്ന പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹംതന്നെ. പക്ഷെ മാതൃദായക്രമം നിലനിന്നിരുന്ന, സ്ത്രീ കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥിതി നിലനിന്നിരുന്ന കേരളത്തിലാണ് ഇന്ന് സ്ത്രീകള്‍ ഏറ്റവുമധികം പീഡനം അനുഭവിക്കുന്നത്.
ഭാരതത്തിന്റെ തലസ്ഥാനത്തുപോലും ‘നിര്ഭയകള്’ വര്‍ധിക്കുന്നു. കേരളവും ഇതില്‍ ഇപ്പോള്‍ പിന്നോട്ടല്ല. പക്ഷേ ഉന്നതര്‍ ഉള്‍പ്പെടുന്ന സ്ത്രീപീഡന കേസുകള്‍ വെളിച്ചം കാണുകയില്ല. സരിതാ നായര്‍ വ്യത്യസ്തയായത് അവര്‍ ഈ പീഡനങ്ങളെ സ്വന്തം പബ്ലിസിറ്റിക്കായി പ്രയോജനപ്പെടുത്തി മാധ്യമവനിതയായി മാറിയപ്പോഴാണ്. ഗുരുവായൂരില്‍ തൊഴാന്‍ ചെന്ന സരിതയുടെ ആട്ടോഗ്രാഫ് ചോദിക്കുന്ന സ്ത്രീകളെവരെ ദൃശ്യമാധ്യമങ്ങളില്‍ കണ്ടു. എത്ര വികലമായ സാമൂഹ്യ-സാംസ്കാരിക അവബോധം!
മുഖ്യമന്ത്രി പറഞ്ഞ മറ്റൊരു കാര്യം ജുവനൈല്‍ ജസ്റ്റിസ് ആക്ട് പരിഷ്കരിക്കുമെന്നാണ്. ഇതിന്റെ പശ്ചാത്തലം കേരളത്തിലെ അനാഥമന്ദിരങ്ങളാണ്. കേരളത്തില്‍ ആകെ 1800 അനാഥമന്ദിരങ്ങളുണ്ടത്രെ. സര്‍ക്കാര്‍ അംഗീകാരം ഇല്ലാത്ത അനാഥ മന്ദിരങ്ങളും ഉണ്ട്. ഇതില്‍ മുസ്ലിം സമുദായം നടത്തുന്ന മദ്രസകളില്‍ അന്യസംസ്ഥാനത്തുനിന്ന് കുട്ടികളെ കൊണ്ടുവന്ന് മതപരിവര്‍ത്തനവും നടത്തുന്നുണ്ട്. (ഇത് മുഖ്യമന്ത്രി പറഞ്ഞതല്ല) സാമുദായിക സ്പര്‍ദ്ധയ്ക്കും, വര്‍ഗീയ സംഘര്‍ഷത്തിനുമുള്ള ശ്രമങ്ങള്‍ മുളയിലേ നുള്ളുവാന്‍ മാധ്യമങ്ങള്‍കൂടി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. എന്നാല്‍ ഇതുപറയുന്ന അദ്ദേഹം തന്റെ പാര്ട്ടിക്കാര് ഇക്കാര്യത്തില്‍ പിന്തുടരുന്നനിഷേധാത്മക നയത്തിനുനേരെ കണ്ണടയ്ക്കരുത്.
മാധ്യമങ്ങള്‍ കേരളത്തിന്റെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്നും ചിലരുടെ മാത്രം താല്‍പ്പര്യവും പൊതുതാല്‍പ്പര്യവും സംഘട്ടനത്തില്‍ പെടാതെ സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. മാധ്യമ എഡിറ്റര്‍മാരുടെ സമ്മേളനം കേരളത്തിലെ ഒരു മുഖ്യമന്ത്രി വിളിച്ചുകൂട്ടുന്നത് ഇതാദ്യമാണ്. ഈ ശ്രമം പ്രോത്സാഹജനകവുമാണ്.
എനിക്ക് തിരുവനന്തപുരം വരെ ഈ പത്രസമ്മേളനത്തിന് പോകാന്‍ ആരോഗ്യമില്ലായിരുന്നെങ്കിലും എന്റെ പ്രിയ സുഹൃത്ത് ഡോ.ശാരദ രാജീവന് എന്നെ അനുഗമിക്കാന്‍ സന്നദ്ധയായത് എനിക്ക് യാത്ര ചെയ്യാന്‍ സഹായകമായി. ജന്മഭൂമി എനിക്കുവേണ്ടതായ എല്ലാ താമസസൗകര്യങ്ങളും ഒരുക്കിത്തന്നതിന് ഞാന്‍ ജന്മഭൂമിയോട് കടപ്പെട്ടിരിക്കുന്നു. ഈ തിരുവനന്തപുരം യാത്രയില്‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ച മറ്റൊരു വസ്തുത എനിക്ക് മുഖ്യമന്ത്രിയുടെ ഉപദേശക നളിനി നെറ്റോയെ കാണാന്‍ സാധിച്ചുവെന്നതാണ്.
നളിനി എന്റെ സുഹൃത്താണ്. ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ ലേഖികയായിരുന്നപ്പോള്‍ നളിനിയുടെ അഭിമുഖം എടുത്തിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ അവരെ പിന്നെയും കണ്ടപ്പോള്‍ ഞങ്ങളുടെ സൗഹൃദം അതേ ഊഷ്മളതയോടെ നിലനില്ക്കുന്നു എന്ന് തിരിച്ചറിഞ്ഞത് എന്നെ വളരെ സന്തോഷിപ്പിച്ചു. 15 വര്‍ഷമെങ്കിലും ആയിക്കാണും ഞാന്‍ നളിനിയെ കണ്ടിട്ട്. നളിനി പണ്ടത്തെപ്പോലെ തന്നെ സൗന്ദര്യവതിയായി കണ്ടപ്പോള്‍ എനിക്ക് ഓര്‍മവന്നത് ‘Age cannot defeat her’ എന്ന കവിതാശകലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: