കോട്ടയം: കഴിഞ്ഞദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്ന് കെ.എം. മാണി. ഇക്കാര്യം മുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചനേയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും, പി.കെ. കുഞ്ഞാലിക്കുട്ടിയേയും അറിയിച്ചിരുന്നതായും മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആഗസ്റ്റ് ആറ്, ഏഴ് തീയതികളില്‍ ചരല്‍ക്കുന്നില്‍ നടക്കുന്ന ക്യാമ്പിനു ശേഷം മാത്രമേ മുന്നണി യോഗത്തില്‍ പങ്കെടുക്കാന കഴിയുവെന്നാണ് കേരളാ കോണ്‍ഗ്രസ് (എം) നിലപാട്.
ബാര്‍കോഴ വിവാദം ഉയര്‍ന്നപ്പോള്‍ മാണിയെ കുടുക്കാന്‍ തിടുക്കം കാണിച്ചത് അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയാണെന്നാണ് കേരളാ കോണ്‍ഗ്രസ് (എം) ന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന മുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും അവസാന നിമിഷം മാണി പിന്മാറിയത്.
കഴിഞ്ഞ 20 ന് പുറത്തിറങ്ങിയ കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ ബാര്‍കോഴ ആരോപണത്തിനു പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന് സൂചിപ്പിച്ചുകൊണ്ട് കെഎസ്സി (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. രാഖേഷ് ഇടപ്പുഴ എഴുതിയ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.
ബാര്‍കോഴ വിവാദത്തിന് പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച് അന്വേഷിക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാണിയെ മുന്നണിയില്‍ നിന്നു പുറത്താക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്നാണ് കമ്മീഷന് അംഗമായിരുന്ന ആന്റണി രാജു അടക്കമുള്ളവര്‍ പറയുന്നത്.
ഇപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പം നില്ക്കുന്ന ആന്റണി രാജുവും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേര് വെളിപ്പെടുത്തുവാന്‍ തയാറാകുന്നില്ലന്നതും ദുരൂഹമാണ്.
അതേസമയം നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചു കൊണ്ടിരിക്കുന്ന യൂത്ത്ഫ്രണ്ടിന്റെയും കെഎസ്സി (എ) ന്റെയും നേതാക്കള്‍ക്കെതിരെ ഇതുവരെ നിശബ്ദത പാലിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളും നിലപാട് കടുപ്പിച്ചു തുടങ്ങി.
മറുപടി പറയാന്‍ അറിയാത്തതുകൊണ്ടല്ല നിശബ്ദത പാലിക്കുന്നതെന്ന താക്കീതിന്റെ സ്വരമാണ് ചാനല്‍ ചര്‍ച്ചകളിലും മറ്റും പങ്കെടുക്കുന്ന രാജ്മോഹന്‍ ഉണ്ണിത്താനെപ്പോലുള്ള നേതാക്കള്‍ സ്വീകരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിടുവാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടി പിളര്‍ത്തുവാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നതെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: