തിരുവനന്തപുരം: എട്ടിന്റെ പണിയുമായി കാത്തിരിക്കുകയാണ് ഒരു സബ് രജിസ്ട്രാര്‍ ഓഫീസിലെ സൂപ്രണ്ടിന്റെ കസേര. കസേരയില്‍ ആരെങ്കിലുമൊന്ന് ഇരുന്നുകിട്ടാന്‍ പോലീസും ഉറക്കമൊഴിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ സൂപ്രണ്ട് കസേരയില്‍ ഇരുന്നാല്‍ കിട്ടാവുന്ന പണി രജിസ്ട്രേഷന് വകുപ്പിലാകെ പാട്ടായതിനാല്‍ ആരും ഇതിലിരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് മാത്രം.
രണ്ടു വര്‍ഷം മുമ്പ് സബ് രജിസ്ട്രാറാഫീസില്‍ സേവനത്തിനെത്തിയയാളെ വട്ടം ചുറ്റിച്ച സൂപ്രണ്ടിനെതിരെയുള്ള പരാതി നടപടിയായപ്പോഴാണ് കുറ്റക്കാരന്‍ സൂപ്രണ്ടിന്റെ ‘കസേര’യായത്. തലസ്ഥാന ജില്ലയിലെ ചാല സബ് രജിസ്ട്രാര്‍ ഓഫീസിലാണ് മുന്‍ സൂപ്രണ്ടിനെതിരെയുള്ള കോടതി വാറണ്ട് കാരണം സൂപ്രണ്ട് കസേരയുടെ സ്ഥാനമേല്‍ക്കാന്‍ ഇപ്പോള്‍ ഉദ്യോഗസ്ഥരെത്താതെയായത്.
സൂപ്രണ്ടിന്റെ കസേരയിലിരുന്ന് കുരുത്തക്കേട് കാണിച്ച ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയാണ് പിന്നീട് സൂപ്രണ്ട് കസേരയ്ക്കായത്.
രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവങ്ങള്‍ അരങ്ങേറിയത്. ആധാരത്തിന്റെ പകര്‍പ്പ് എടുക്കാന്‍ ചാല സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയയാളെ സൂപ്രണ്ട് പതിവു ശൈലിയില്‍ അപേക്ഷ സ്വീകരിക്കാതെ മണിക്കൂറുകള്‍ വട്ടം ചുറ്റിച്ചു. ആധാരത്തിന്റെ പകര്‍പ്പിനായി രജിസ്ട്രാര്‍ ഓഫീസില്‍ കയറിയിറങ്ങി മടുത്ത ഭൂവുടമ സൂപ്രണ്ടിന് പണികൊടുക്കാന്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ദുരനുഭവമുണ്ടായ അപേക്ഷകന് രജിസ്ട്രേഷന് വകുപ്പ് മേധാവിക്കും ഉപഭോക്തൃ കോടതിയിലും പരാതി നല്കി.
ഉപഭോക്തൃകോടതി പരാതിക്കാരന്റെ പരാതി ന്യായമാണെന്ന് കണ്ടെത്തുകയും 12000 രൂപ പിഴവിധിക്കുകയും ചെയ്തു.
ഇതിനിടെ കുറ്റാരോപിതനായ സൂപ്രണ്ട് ഭരണകക്ഷിയില്‍പെട്ട സര്‍വീസ് സംഘടനയുടെ നേതാവായതിനാലും അല്ലറ ചില്ലറ സ്വാധീനമുണ്ടായിരുന്നതിനാലും സ്ഥാനകയറ്റം നേടി വകുപ്പ് ആസ്ഥാനത്തെ പ്രധാന കസേരയിലെത്തി. പിന്നീട് സര്‍ക്കാര്‍ ചെലവില്‍ കേസിനെതിരെ അപ്പീല്‍ പോവുകയും ചെയ്തു. എന്നാല്‍ അപ്പീല്‍ കൊണ്ട് തനിക്കെതിരായ വിധി മാറ്റാന്കഴിയില്ലെന്ന് ഉദ്യോഗസ്ഥന് വിദഗ്ധരില്‍ നിന്ന് നിയമോപദേശം കിട്ടി.
ഇത് മനസിലാക്കിയ ഉദ്യോഗസ്ഥനും സംഘവും ഉന്നതരെ സ്വാധീനിച്ച് തനിക്കെതിരെയുള്ള പരാതിയില്‍ നിന്ന് വ്യക്തിയുടെ പേരുനീക്കി. അതോടെ കേസിലെ പ്രതി സൂപ്രണ്ട് കസേരയായി. ഇതോടെയാണ് ചാല സബ് രജിസ്ട്രാര്‍ ഓഫീസിലെ സൂപ്രണ്ട് കസേരയ്ക്ക് പണിയായത്.
തുടര്‍ന്ന് കോടതിയെയും രജിസ്ട്രേഷന് വകുപ്പിലെ ചില ഉന്നതര്‍ തെറ്റിദ്ധരിപ്പിച്ച് സൂപ്രണ്ടിനെ രക്ഷിച്ചെടുത്തു. പിഴ ഒടുക്കാതായതോടെ കോടതി ചാല സബ് രജിസ്ട്രാര്‍ ഓഫീസിലെ സൂപ്രണ്ടിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
എന്തായാലും രണ്ടുവര്‍ഷം മുമ്പ് പിടിവലി കൂട്ടിയിരുന്ന ചാല സബ് രജിസ്ട്രാര്‍ ഓഫീസിലെ സൂപ്രണ്ട് കസേരയില്‍ ഇരിക്കാന്‍ ഇപ്പോള്‍ ആരും തയ്യാറാകുന്നില്ലെന്നതാണ് സ്ഥിതി. മുമ്പ് സൂപ്രണ്ടിന്റെ കസേരയിലിരുന്ന് കുരുത്തക്കേട് കാണിച്ച ഉദ്യോഗസ്ഥനെതിരെയുള്ള നടപടി സൂപ്രണ്ട് കസേരയ്ക്കായതോടെ ഭയന്ന് ചാലയില്‍ നിയമിതനായ സൂപ്രണ്ട് അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. കുറ്റക്കാരനായ ഉദ്യോഗസ്ഥന് സുരക്ഷിതനായി തലസ്ഥാന ജില്ലയില്‍ തന്നെ സബ് രജിസ്ട്രാറായി ജോലിനോക്കുന്നു എന്നതാണ് കഥയിലെ പിന്നാമ്പുറം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: