അബുദാബി: വ്യോമയാന രംഗത്ത് പുതുചരിത്രം കുറിച്ച് സോളാര്‍ ഇംപള്‍സ് യുഎഇയിലെ അല്‍ ബദീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഇന്നലെ പുലര്‍ച്ചെ 4.05ന് അബുദാബിയിലെ വിശാലമായ വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തെ ലോകം ആവേശത്തോടെയാണ് വരവേറ്റത്.
ഒരു തുള്ളി ഇന്ധനം പോലും ഉപയോഗിക്കാതെ സൂര്യ പ്രകാശത്തെ മാത്രം ആശ്രയിച്ച് പറന്ന വിമാനം ഒന്നര വര്‍ഷം കൊണ്ട് ലോകം ചുറ്റിയടിച്ച് സോളാര്‍ വിമാനമെന്ന ആശയം പ്രാവര്ത്തികമാക്കിക്കാണിച്ചുകൊടുത്തു. അവസാന പാദത്തില്‍ ഇൗജിപ്തിലെ കെയ്റോയില്‍ നിന്നാണ് സോളാര്‍ ഇംപള്‍സ് 48 മണിക്കൂര്‍ എടുത്ത് അബുദാബിയില്‍ പറന്നെത്തിയത്.
സ്വിസ് പൈലറ്റുമാരായ ആന്ദ്രേ ബോര്സ്ബെര്ഗും ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും മാറിമാറിയാണ് വിമാനം പറത്തിയത്. ഇടുങ്ങിയ കോക്പിറ്റില്‍ ഒരാള്‍ക്കു മാത്രമേ ഇടമുള്ളൂ. വിശാലമായ ചിറകിലുള്ള സോളാര്‍ പാനലുകളാണ് വിമാനത്തിനുവേണ്ട ഊര്‍ജ്ജം നല്‍കിയത്. 2015 മാര്‍ച്ച് ഒന്‍പതിനാണ് സോളാര്‍ ഇംപള്‍സ് അബുദാബിയില്‍ നിന്ന് ആദ്യമായി പറന്നുയര്‍ന്നത്. ഇന്നലെ അവിടെത്തന്നെ തിരിച്ചിറങ്ങി.
അവസാന പാദത്തില്‍ ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡാണ് വിമാനം പറത്തിയത്. കെയ്റോയില്‍ നിന്ന് ചെങ്കടല്‍ കടന്ന് സൗദി അറേബ്യന്‍ മരുഭൂമിയും പിന്നിട്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്കു മുകളിലൂടെ 2,763 കിലോമീറ്റര്‍ യാത്ര ചെയ്ത് വിമാനം മൊത്തം 42,000 കിലോമീറ്ററാണ് പറന്നത്. ഈ ജൈത്രയാത്രയില്‍ നാലു ഭൂഖണ്ഡങ്ങളും രണ്ടു സമുദ്രങ്ങളും മൂന്ന് കടലുകളും താണ്ടി. ”ഭാവി ശുദ്ധമാണ്. ഭാവിയില്‍ ഈ ശുദ്ധമായ ഊര്‍ജ്ജം ഇനി എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്”- ലാന്‍ഡ് ചെയ്ത ശേഷം 58 കാരനായ പിക്കാര്‍ഡ് ലോകത്തോടായി പറഞ്ഞു.
രണ്ടാമത്തെ പൈലറ്റായ ആന്ദ്രേ ബോര്സ്ബെര്ഗും ചരിത്രം കുറിച്ചു. ജപ്പാനിലെ നഗോയയില്‍ നിന്ന് ഹാവായിയിലേക്ക് 118 മണിക്കൂര്‍ വിമാനം പറത്തി ലോകത്തേറ്റവും കൂടുതല്‍ സമയം ഒറ്റയടിക്ക് വിമാനം പറത്തുന്ന പൈലറ്റെന്ന ചരിത്രമാണ് ഈ 63 കാരന് സ്വന്തമാക്കിയത്.
കേവലം ഒരു കാറിന്റെ ഭാരം മാത്രമുള്ള എന്നാല്‍, ബോയിങ് 747നേക്കാള്‍ കൂടുതല്‍ നീളമുള്ള ചിറകുകളുള്ള സോളാര്‍ ഇംപള്‍സിന് നാല് എന്‍ജിനുകളാണ് ഉള്ളത്.
ചിറകുകളിലെ 17,000 സോളാര്‍ സെല്ലുകളാണ് വിമാനത്തിനു വേണ്ട വൈദ്യുതി നല്‍കിയത്. മണിക്കൂറില്‍ ശരാശരി 80 കിലോമീറ്റര്‍ വേഗത. അതിശൈത്യവും അത്യുഷ്ണവും എല്ലാം സഹിച്ചാണ് ഇരുവരും വിമാനം പറത്തിയത്. വിമാനം പറന്നുയര്‍ന്ന് രണ്ടാം പാദത്തില്‍ തന്നെ ഭാരതത്തില്‍ എത്തിയിരുന്നു. മസ്ക്കറ്റില്‍ നിന്ന് അഹമ്മദാബാദില്‍ എത്തിയ വിമാനം ഗംഗയെ മാലിന്യമുക്തമാക്കാനുള്ള പദ്ധതിക്ക് അഭിവാദ്യം അര്‍പ്പിച്ച് യുപിയില്‍ ഗംഗയ്ക്കു മുകളില്‍ പറന്നു. നാലു ദിവസമാണ് സോളാര്‍ ഇംപള്‍സ് ഭാരതത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: