കൊച്ചി: സംസ്ഥാനത്തുനിന്ന് ഐഎസിലേക്ക് 21 പേരെ കടത്തിയത് ഒന്നിച്ചാണെന്നുള്ള കണ്ടെത്തല്‍ അതീവഗുരുതരമെന്ന് കേന്ദ്ര അന്വേഷണസംഘം. കേരളത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ളവരെ ഒരുമിച്ച് ഐഎസിലേക്ക് എത്തിച്ചതിനു പിന്നില്‍ സംസ്ഥാനത്ത് ശക്തമായ അടിവേരുള്ള സംഘടനയോ ഒരുകൂട്ടം വ്യക്തികളോ ആയിരിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
ഇതുസംബന്ധിച്ച് ഐബി കേരള പോലീസിന് മുന്നറിയിപ്പ് നല്കി. കൂടുതല്‍ അന്വേഷണത്തിനായി റോയുടെയും എന്‍ഐഎയുടെയും ഉദ്യോഗസ്ഥര്‍ അടുത്തയാഴ്ച കേരളത്തിലെത്തും. എറണാകുളം പാലാരിവട്ടം സ്വദേശി എബിന് ജേക്കബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈയില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്ത ആര്‍ഷി ഖുറേഷി, റിസ്വാന്‍ഖാന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്തുനിന്നു കാണാതായ 21 പേര് ഒരുമിച്ചാണ് ഐഎസില്‍ ചേര്‍ന്നതെന്ന വിവരം പോലീസിന് ലഭിച്ചത്.
കാസര്‍കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങൡ നിന്നുള്ളവരാണ് ഐഎസില്‍ ചേര്‍ന്നത്.
ഖുറേഷിയെ തേടി മുംബൈയിലെത്തിയ പോലീസ് സംഘം വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ വിവിധതരം ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഇവയെല്ലാം ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ വിശദമായ പരിശോധനയ്ക്ക് അയച്ചു.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി ഇവരില്‍നിന്നു വിവരം ലഭിച്ചിട്ടുണ്ട്. ഇവയെക്കുറിച്ച് വേണം അതീവ ജാഗ്രതയോടെ ഇനി അനേ്വഷണം നടത്തേണ്ടതെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന പോലീസിന് മുന്നറിയിപ്പ് നല്കി. സ്ലീപ്പിങ് സെല്ലില്‍ വിദ്യാര്‍ത്ഥികളും യുവതികളും ഉണ്ടെന്നതും കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്നു. മെഡിക്കല്‍, നിയമ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഐടി മേഖലയിലും സ്ലീപ്പിങ് സെല്ലുകള്‍ സജീവമെന്നും സൂചന. കേരളത്തില്‍ 60 ഓളം സ്ഥലങ്ങള്‍ അതീവജാഗ്രതാ പ്രദേശങ്ങളായി കണക്കാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: