കൊല്ലം: പോലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയുടെ ശിക്ഷാവിധി പ്രഖ്യാപിക്കുന്ന കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വിധിപ്രസ്താവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് പോലീസ് വിലക്കിയത്. മാധ്യമപ്രവര്‍ത്തകരെ അകത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പിനുള്ളില്‍ കയറിയാല്‍ തടയുമെന്ന് അഭിഭാഷകര്‍ അറിയിച്ചതിനാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് പുറത്തുനില്‍ക്കണമെന്ന് പോലീസ് അഭ്യര്‍ഥിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ തടയുമെന്ന് ജില്ലാ ജഡ്ജിയെയും അഭിഭാഷകര്‍ അറിയിച്ചിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് കോടതി പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ കോടതി പരിസരത്തേയ്ക്ക് കടക്കുന്നത് തടയാന്‍ അഭിഭാഷകര്‍ കവാടത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.
കോടതിയിലെ സംഭവങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ സംവിധാനവും പോലീസ് ഏര്‍പ്പെടുത്തി. റോഡില്‍ നിന്നുകൊണ്ട് മാധ്യമങ്ങള്‍ക്ക് കോടതി നടപടി റിപ്പോര്‍ട്ട് ചെയ്യേണ്ട ഗതികേടാണ് നിലവിലുള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലെ വ്യവസ്ഥകളുടെ ലംഘനം കൂടിയാണ് അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. കോടതിയിലെ സംഘര്‍ഷത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നടത്തിയ ഇടപെടലും അഭിഭാഷകര്‍ അവഗണിച്ചിരിക്കുകയാണ്.
ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിയിലുമുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളെ കോടതി റിപ്പോര്‍ട്ടില്‍ നിന്ന് വിലക്കിക്കൊണ്ട് പോലീസ് നിര്‍ദേശം വന്നത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയില്‍ തീവ്രവാദ കേസിലെ പ്രതികളെ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളെ വിലക്കിയിരുന്നു. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞ ദിവസം ഹൈക്കോടതിയും നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: