ഇതിഹാസ അത്ലറ്റ് കാൾ ലൂയിസിന് മുൻപ് ഒരേയിനത്തിൽ നാല് ഒളിമ്പിക്സുകളിൽ സ്വർണ്ണം നേടിയ ഒരു താരമുണ്ട്. 1956 മുതൽ 1968 വരെയുള്ള ഒളിമ്പിക്സുകളിൽ അമേരിക്കക്കാരനായ ഡിസ്ക്കസ് ത്രോ താരം ആൽഫ്രഡ് അഡോൾഫ് ഓർട്ടറാണ് ഈ നേട്ടം കൊയ്തത്. ഈ നേട്ടം കൈവരിച്ച ആദ്യ അത്ലറ്റുമാണ് ഓർട്ടർ. നാല് സ്വർണ്ണത്തിൽ മൂന്നും ഒളിമ്പിക് റെക്കോർഡുമായി.
1956-ലെ മെൽബൺ ഒളിമ്പിക്സിൽ തന്റെ 20-ാം വയസ്സിലാണ് ഓർട്ടർ ആദ്യ സ്വർണ്ണം നേടിയത്. 56.36 മീറ്ററാണ് അന്ന് ഓർട്ടർ ഡിസ്ക് എറിഞ്ഞത്. ആഹ്ലാദാതിരേകത്താൽ വിജയപീഠത്തിൽ കയറിനിന്ന ഓർട്ടർ പക്ഷേ, കാലുകുഴഞ്ഞ് വീണുപോയി.
1957-ൽ ഒരു കാറപകടത്തിൽപ്പെട്ട് ഓർട്ടറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് പരിക്കിൽ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറിയ ഓർട്ടർ 60-ലെ റോം ഒളിമ്പിക്സിനെത്തുമ്പോൾ ഏറെ സാധ്യതയൊന്നും കൽപ്പിച്ചിരുന്നില്ല. യുഎസ് ട്രയൽസിൽ ലോക റെക്കോർഡുകാരൻ റിങ്ക് ബാബ്കയോട് പരാജയവും നേരിട്ടിരുന്നു. പക്ഷേ, ഒളിമ്പിക്സിൽ കഥ മറിച്ചായി. 59.18 മീ. എറിഞ്ഞ ഓർട്ടറിന് പിന്നിൽ 58.02 മീ. എറിഞ്ഞ ബാബ്ക്കയ്ക്ക് വെള്ളി. കളിക്കളത്തിൽ അനിവാര്യമായ ‘ഭാഗ്യം‘ എല്ലായ്പ്പോഴും ഓർട്ടറുടെ കൂടെയുണ്ടായിരുന്നു.
1960-ൽ റോമിൽ 59.18 മീറ്റർ എറിഞ്ഞ് ഒളിമ്പിക്സ് റെക്കോർഡോടെ രണ്ടാം സ്വർണ്ണം. യോഗ്യതാ റൗണ്ടിലും ഓർട്ടർ പുതിയ ഒളിമ്പിക് റെക്കോർഡ് സ്വന്തമാക്കിയിരുന്നു, 58.43 മീറ്റർ.
1964-ൽ ടോക്കിയോയിൽ ഓർട്ടർ മൂന്നാം സ്വർണ്ണം നേടി. യോഗ്യതാ റൗണ്ടിൽ ഓർട്ടർ 60.54 മീറ്റർ എറിഞ്ഞ് തന്റെ പേരിലുള്ള റെക്കോർഡ് തിരുത്തി. ഫൈനലിൽ ഈ റെക്കോർഡും തകർത്ത് 61 മീറ്റർ എറിഞ്ഞാണ് ഓർട്ടർ ഡിസ്ക്കസിലെ തന്റെ ഹാട്രിക്ക് സ്വർണ്ണം തികച്ചത്.
ഓർട്ടറുടെ പേരിലുള്ള ലോക റെക്കോർഡ് തിരുത്തി 64.54 മീറ്ററിന്റെ പുതിയ റെക്കോർഡ് സ്ഥാപിച്ച ചെക്ക് താരം ലുഡ്വിക്ക് ഡാനെക്ക് ഓർട്ടറിന് കനത്ത വെല്ലുവിളി ഉയർത്തുമെന്ന് കരുതിയെങ്കിലും കാര്യങ്ങൾ അമേരിക്കൻ താരത്തിന് അനുകൂലമായി. തുടക്കത്തിൽ പിന്നിലായതിനുശേഷമാണ് അഞ്ചാമത്തെ ത്രോയിലൂടെ 61.00 മീ. എറിഞ്ഞ് ഓർട്ടർ സ്വർണം നേടിയത്. 60.52 മീറ്റർ എറിഞ്ഞ് ലുഡ്വിക്ക് വെള്ളിയും നേടി. എന്നാൽ ഈ ഒളിമ്പിക്സിന് മുൻപ് മറ്റൊരു സംഭവം കൂടി ഉണ്ടായി. പരിശീലനത്തിനിടെ ഗ്രൗണ്ടിൽ വീണ് ഓർട്ടറുടെ വാരിയെല്ല് ഒടിഞ്ഞു. തുടർന്ന് ഒളിമ്പിക്സ് മറന്നുകളയാൻ ഡോക്ടർമാർ ഉപദേശിക്കുകയും ചെയ്തു. അങ്ങനെ മറന്നു കളയാൻ കഴിയുന്നതല്ലല്ലോ ഒളിമ്പിക്സ് എന്നും, മരിക്കുന്നെങ്കിൽ മരിക്കട്ടെ എന്നും പറഞ്ഞ് ഒളിമ്പിക്സിനിറങ്ങുകയായിരുന്നു ഓർട്ടർ.
1968-ൽ നാലാം പ്രാവശ്യം സ്വർണമെഡൽ നേടുമ്പോൾ വയസ്സ് 32. യോഗ്യതാ റൗണ്ടിൽ 59.36 മീറ്റർ എറിഞ്ഞ് ആറാമതായി ഫൈനലിലേക്ക്. ഫൈനലിൽ കഥ മാറി. തന്റെ ആദ്യശ്രമത്തിൽ 61.78 മീറ്റർ ദൂരത്തേക്ക് ഡിസ്ക് എറിഞ്ഞ ഓർട്ടറുടെ രണ്ടാം ശ്രമം ഫൗൾ. എന്നാൽ മൂന്നാം ശ്രമത്തിൽ തന്റെ മുഴുവൻ കരുത്തും കൈകളിലേക്ക് ആവാഹിച്ച് ഡിസ്ക് നീട്ടിയെറിഞ്ഞപ്പോൾ അതും പുതിയ ഒളിമ്പിക് റെക്കോർഡായി.
ഡിസ്ക് ചെന്നുവീണത് 64.78 മീറ്റർ ദൂരത്തിൽ. ഈ പ്രകടനത്തിന് മുന്നിൽ നിലവിലെ ലോക റെക്കോർഡുകാരനും നാട്ടുകാരനുമായ ജെയ് സിൽവസ്റ്റർ വരെ പിന്നിലായി. യോഗ്യതാ റൗണ്ടിൽ 63.34 മീറ്റർ എറിഞ്ഞ് നിലവിലെ ഒളിമ്പിക്സ് റെക്കോർഡ് സിൽവസ്റ്റർ മറികടന്നെങ്കിലും ഫൈനലിൽ പിഴച്ചു. ഫൈനലിൽ 61.78 മീറ്റർ എറിഞ്ഞ സിൽവസ്റ്റർ അഞ്ചാമതായി.
ഇതിന് മുമ്പ് 1962 മെയ് 18ന് ഓർട്ടർ ഡിസ്ക്കസിൽ ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു. 61.10 മീറ്റർ എറിഞ്ഞായിരുന്നു ഓർട്ടർ ലോക റെക്കോർഡിന് അവകാശിയായത്. 200 അടിയിലേറെ ദൂരത്തേക്ക് ഡിസ്ക് എറിഞ്ഞ ആദ്യ താരവും ഓർട്ടർ തന്നെ. എന്നാൽ ഈ റെക്കോർഡിന് ഏറെ ആയുസ്സുണ്ടായില്ല. ജൂൺ 4ന് സോവിയറ്റ് യൂണിയന്റെ വ്ളാഡിമിർ സുനയേവ് 61.64 മീറ്റർ എറിഞ്ഞ് റെക്കോർഡ് തിരുത്തി.
അതേവർഷം ജൂലൈ 1ന് 62.45 മീറ്റർ എറിഞ്ഞ് ഓർട്ടർ വീണ്ടും ലോക റെക്കോർഡ് തിരിച്ചുപിടിച്ചു. പിന്നീട് രണ്ട് തവണകൂടി ഓർട്ടർ തന്റെ പേരിലുള്ള റെക്കോർഡ് തിരുത്തിക്കുറിച്ചു. പിന്നാലെ ഓർട്ടർ ഫീൽഡിനോട് വിടപറയുകയും ചെയ്തു. എന്നാൽ 1980-ൽ വീണ്ടും താരം തിരിച്ചുവരവിന് ശ്രമിച്ചു. തന്റെ 43-ാം വയസ്സിൽ മോസ്കോ ഒളിമ്പിക്സ് സ്വപ്നം കണ്ടാണ് ഓർട്ടർ ട്രയൽസിനിറങ്ങിയത്. എന്നാൽ നാലാം സ്ഥാനത്താണ് എത്തിയത്. എന്നാൽ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ ഓർട്ടർക്ക് കഴിഞ്ഞു. 69.46 മീറ്റർ. വീണ്ടും 1984-ൽ 47-ാം വയസിൽ ഓർട്ടർ ഒളിമ്പിക്സ് ട്രയൽസിനിറങ്ങി. ഫലമുണ്ടായില്ല. പരിക്കേറ്റു പുറത്തായി.
പല പ്രാവശ്യം പരിക്കുകളേറ്റ ഓർട്ടർ മുൻ ഒളിമ്പ്യൻമാർക്കു വേണ്ടി ഒരു സംഘടന രൂപീകരിച്ച് അവർക്കുവേണ്ടി വലിയ സേവനം നടത്തി. ഓർട്ടർ ഒളിമ്പ്യൻ മാത്രമായിരുന്നില്ല. ആർട്ടിസ്റ്റുമായിരുന്നു. അബ്സ്ട്രാക്റ്റ് ആർട്ടിൽ മിടുക്കൻ. പല പെയിന്റിംഗുകളും ഒളിമ്പിക് ടീമിന്റേയും മറ്റും പൊതു താത്പര്യത്തിനായി ലേലം ചെയ്തിട്ടുണ്ട്.
1936 സെപ്തംബർ 19ന് ന്യൂയോർക്കിലെ അസ്റ്റോറിയയിൽ ജനനം. മഹാനായ ഒളിമ്പ്യനായി മാറിയെങ്കിലും ജീവിതത്തിൽ എഞ്ചിനീയറായിരുന്നു ഓർട്ടർ. പിന്നീട് കമ്പ്യൂട്ടർ എക്സിക്യൂട്ടീവായും ഒരു വിമാനകമ്പനി ജോലിക്കാരനുമായി ഓർട്ടർ ജീവിതം ചിലവഴിച്ചു. 71-ാം വയസിൽ ഫ്ളോറിഡയിലെ വസതിയിൽ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: